മുബൈ: ബോളിവുഡ് സിനിമ ഉഡ്താ പഞ്ചാബിന് അനുകൂലമായി കോടതി വിധി. ബോംബൈ ഹൈക്കോടതി വിധിയാണ് സിനിമാ നിർമ്മാതാക്കൾക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ഉഡ്താ പഞ്ചാബിൽ ഇന്ത്യയുടെ പരമാധികാരത്തെയോ അന്തസത്തയോ ചോദ്യം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയാണ കോടതി വിധി പ്രസ്താവിച്ചത്. സെൻസർ ബോർഡ് നിർദ്ദേശിച്ച 89 കട്ടുകൾ വേണ്ടെന്നം മറിച്ച് ഒരു രംഗം മാത്രം ഒഴിവാക്കിയാൽ മതിയെന്നുമാണ് കോടതി വിധിയിൽ പറഞ്ഞിരിക്കുന്നത്. എ സർട്ടിഫിക്കറ്റോടെ സിനിമ പ്രദർശിപ്പിക്കാമെന്നും വിധിപ്രസ്താവത്തിൽ കോടതി വ്യക്തമാക്കി. വന

തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയല്ല സിനിമയെന്നും കോടതി വ്യക്തമാക്കി. സിനിമയിൽ മയക്കുമരുന്നിന്റെ അപകടകരമായ അമിത ഉപയോഗം തന്നെയാണ് കാണിക്കുന്നത്. കഥാ പശ്ചാത്തലം പഞ്ചാബ് ആണെന്നും വ്യക്തമാണ്. എന്നാൽ അത് ക്രിയാത്മകമായ ഉദ്യമമാണ്. സിനിമയുടെ കഥ, പശ്ചാത്തലം, ശൈലി എന്നിവ തീരുമാനിക്കാനുള്ള പൂർണ അവകാശം സിനിമ നിർമ്മിക്കുന്നവർക്കുണ്ട്. സിനിമ മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്നറിയാൻ തിരക്കഥ മുഴുവൻ പരിശോധിച്ചു. എന്നാൽ അധിക്ഷേപാർഹമായ ഒന്നും തിരക്കഥയിൽ കണ്ടത്തെിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

ക്രിയാത്മക പ്രവർത്തനങ്ങൾ ദുരുപയോഗം ചെയ്യാത്തിടത്തോളം അതു സംബന്ധിച്ച കാര്യങ്ങളിൽ മറ്റാർക്കും കൈകടത്താൻ കഴിയിലെന്നും കോടതി വ്യക്തമാക്കി. കഥാഗതിയെ ബാധിക്കുന്ന ഘടകങ്ങൾ പലതും ഒഴിവാക്കണമെന്ന സെൻസർ ബോർഡിന്റെ നിർദ്ദേശങ്ങളെ ന്യായീകരിക്കാൻ കഴിയില്‌ളെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

13 കട്ടുകളോടെ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകാമെന്ന് കഴിഞ്ഞ ദിവസം സെൻസർ ബോർഡ് ചെയർമാൻ പഹ് ലജ് നിഹലാനി അറിയിച്ചിരുന്നു. പഞ്ചാബിലെ അമിത മയക്കുമരുന്ന് ഉപയോഗവും രാഷ്ട്രീയവും ഇതിവൃത്തമായ 'ഉഡ്താ പഞ്ചാബിന്' സർട്ടിഫിക്കറ്റ് നൽകാത്ത സെൻസർ ബോർഡ് നടപടിക്കെതിരെയാണ് നിർമ്മാതാക്കളായ ഏക്താ കപൂറും അനുരാഗ് കാശ്യപും കോടതിയെ സമീപിച്ചത്. ഉഡ്താ പഞ്ചാബ് ജൂൺ 17 ന് റിലീസ് ചെയ്യും.