കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിടി തോമസിന്റെ ഭാര്യ ഉമാ തോമസിന് പ്രഥമ പരിഗണന നൽകാൻ കോൺഗ്രസിൽ ഏകദേശ ധാരണ. മത്സരിക്കാൻ ഉമ സന്നദ്ധമാകുമോ എന്നതാകം നിർണ്ണായകം. രണ്ടാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ കെപിസിസി നേതൃത്വം ഔദ്യോഗിക ചർച്ചകൾ തുടങ്ങും. ഉമയോട് പ്രധാന നേതാക്കൾ തന്നെ നിലപാട് ചോദിച്ച് അറിയും. അതിന് ശേഷമാകും തീരുമാനം പ്രഖ്യാപിക്കുക. ഉമ മത്സരിക്കാൻ തയ്യാറായാൽ അവർക്ക് തന്നെയാകും പ്രഥമ പരിഗണന. എന്നാൽ പിടി തോമസിന്റെ മകനെ മത്സരിപ്പിക്കുന്നതിൽ വിരുദ്ധാഭിപ്രായം നേതാക്കൾക്കിടയിലുണ്ട്.

തൃക്കാക്കരയിൽ ഉമയാകും മികച്ച സ്ഥാനാർത്ഥിയെന്ന് ഏവരും വിലയിരുത്തുന്നുണ്ട്. എഴുപതുകളിൽ മഹാരാജാസിലെ തീപ്പൊരി കെ എസ് യു നേതാവായിരുന്നു ഉമ. വിദ്യാർത്ഥി രാഷ്ട്രീയ സൗഹൃദമാണ് ഉമയേയും തോമസിനേയും ഒരുമിപ്പിച്ചത്. അതുകൊണ്ട് തന്നെ ഉമയ്ക്ക് രാഷ്ട്രീയ പശ്ചാത്തലവും ഉണ്ട്. തോമസിന്റെ പിൻഗാമിയായി ഉമ എത്തിയാൽ പിടി തോമസിന് അനുകൂലമായ വികാരം വോട്ടായി മാറും. തൃക്കാക്കരയിൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനവും സുശക്തമാണ്. അതിനാൽ തൃക്കാക്കരയിൽ വിജയം ഉറപ്പിക്കാം. എന്നാൽ പിടിയുടെ മകന് രാഷ്ട്രീയത്തിൽ പരിചയക്കുറവുണ്ട്. ഇത് ചർച്ചയാക്കി നേട്ടമുണ്ടാക്കാൻ ഇടതുപക്ഷം ശ്രമിക്കും. അങ്ങനെ വ്ന്നാൽ അത് തിരിച്ചടിയുമാകും. ഈ സാഹചര്യത്തിലാണ് കരുതലോടെയുള്ള ചർച്ചകളിലേക്ക് കോൺഗ്രസ് നീങ്ങുന്നത്.

തൃക്കാക്കര എ ഗ്രൂപ്പിന്റെ സീറ്റാണെന്നാണ് വയ്‌പ്പ്. എന്നാൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഗ്രൂപ്പു ചിന്തകൾക്ക് എതിരാണ്. പക്ഷേ നിർണ്ണായകമായ ഈ ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ അവർ തള്ളിക്കളയുകയുമില്ല. അങ്ങനെ വരുമ്പോൾ ഉമാ തോമസ് മത്സരിക്കാൻ വിസമ്മതം കാട്ടിയാൽ സുധാകരനും സതീശനും ഉമ്മൻ ചാണ്ടിയും ചേർന്നെടുക്കുന്ന തീരുമാനമാകും നിർണ്ണായകം. കെപിസിസി മുൻ ജനറൽ സെക്രട്ടറി ജെയ്‌സൺ ജോസഫിനും സീറ്റു കിട്ടാനുള്ള സാധ്യത ഏറെയാണ്. ദീപ്തി മേരി വർഗ്ഗീസ്, ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, ജേബി മേത്തർ എന്നി പേരുകളും സജീവ പരിഗണനയിലുണ്ട്.

കേരളത്തിന് നന്ദി പറഞ്ഞ് പിടി തോമസിന്റെ പേരിൽ കുറിപ്പ് പങ്കുവെച്ച് ഭാര്യ ഉഷ തോമസ് ചില സൂചനകളും നൽകുന്നുണ്ട്. ഓരോരുത്തരുടെയും പേര് എടുത്ത് പരഞ്ഞുകൊണ്ടാണ് കുറിപ്പ്. പിടി കേരളീയ സമൂഹത്തിന് ആരായിരുന്നു എന്നതിന്റെ ഉത്തരം അദ്ദേഹത്തിന് നൽകിയ യാത്രആയപ്പിൽ വ്യക്തമാണെന്ന് ഉമ കുറിച്ചു. ഈ കുറിപ്പിലെ ഒരു വരിയാണ് ഏറ്റവും ശ്രദ്ധേയം. ഇടുക്കിയിലെ കോടമഞ്ഞും കൊച്ചിയിലെ വെയിലും വകവയ്ക്കാതെ പി.ടി.ക്ക് അന്തിമോപചാരം അർപ്പിക്കാൻ ഒഴുകിയെത്തിയവരുടെ സ്നേഹത്തിൽ ഞാനും മക്കളും അഭയം തേടുന്നു! എന്ന വാക്കാണ് കോൺഗ്രസുകാർക്ക് പ്രതീക്ഷയാകുന്നത്. തൃക്കാക്കരയിൽ മത്സരിക്കാൻ ഉമ തയ്യാറാകുമെന്ന സൂചന ഈ വരികളിൽ ഉണ്ടത്രേ.

എന്നാൽ അരുവിക്കര മോഡലിൽ മകനെ തൃക്കാക്കരയിൽ മത്സരിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചേക്കില്ല. അരുവിക്കരയിൽ സംഘടനാ സംവിധാനത്തിന് അപ്പുറം ജി കാർത്തികേയന്റെ വ്യക്തിപരമായ അടുപ്പമായിരുന്നു കോൺഗ്രസിനെ നയിച്ചിരുന്നത്. എന്നാൽ അതിശക്തമായ സംഘടനാ സംവിധാനം തൃക്കാക്കരയിലുണ്ട്. അതിനാൽ രാഷ്ട്രീയ പരിചയമില്ലാത്ത മകനെ ആലോചിച്ചു മാത്രമേ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കൂ. സിപിഎം ജില്ലാ സമ്മേളനത്തിന്റെ തിരക്കിലാണ്. അതിന് ശേഷമേ അവർ സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് കടക്കു.

ഉമയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ: 'നന്ദി'. പി.ടി.ക്ക് കേരളം നൽകിയ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയിലുണ്ട് അദ്ദേഹം നിങ്ങൾക്ക് ആരായിരുന്നു എന്നതിന്റെ ഉത്തരം. തകർന്നുപോയ ഞങ്ങളെ പിടിച്ചുനിർത്തുന്നത് പി.ടി.യോടുള്ള നിങ്ങളുടെ ഈ സ്നേഹമാണ്. ഇടുക്കിയിലെ കോടമഞ്ഞും കൊച്ചിയിലെ വെയിലും വകവയ്ക്കാതെ പി.ടി.ക്ക് അന്തിമോപചാരം അർപ്പിക്കാൻ ഒഴുകിയെത്തിയവരുടെ സ്നേഹത്തിൽ ഞാനും മക്കളും അഭയം തേടുന്നു! കമ്പംമേട് മുതൽ ഇടുക്കിയിലെ പാതയോരങ്ങളിൽ തടിച്ചുകൂടിയവരുടെ കണ്ണീരിൽ കുതിർന്ന മുദ്രാവാക്യംവിളികൾ ഞങ്ങൾ ഹൃദയത്തിലേറ്റുന്നു.കൊച്ചിയിലെ പൊതുദർശന വേദികളിലേക്കുണ്ടായ അണമുറിയാത്ത ജനപ്രവാഹം പി.ടി.ക്ക് ലഭിച്ച ആദരവാണ്. രവിപുരം ശ്മശാനത്തിൽ സംസ്‌ക്കാര സമയത്ത് ഉയർന്നുകേട്ട പ്രവർത്തകരുടെയും സാധാരണക്കാരുടെയും മുദ്രാവാക്യം വിളികൾ ഞങ്ങൾക്ക് കരുത്തുപകരുന്നു-ഇതായിരുന്നു ഉമയുടെ നന്ദി പ്രകടനത്തിലെ ആകെ തുക.

പി.ടി.യുടെ ഓർമ്മകൾക്ക് പ്രിയപ്പെട്ടവരുടെ ഹൃദയത്തിൽ മരണമുണ്ടാകരുതേ.''ഇല്ല.. പി.ടി. മരിച്ചിട്ടില്ല',നിങ്ങൾ വിളിച്ച മുദ്രാവാക്യശകലങ്ങളിൽ വിശ്വസിച്ച് ഞാനും എന്റെ മക്കളും മുന്നോട്ട് നടക്കുകയാണ്,ഒപ്പമുണ്ടാകണം..ആശ്വാസമായി, കരുത്തായി. സ്നേഹത്തോടെ, ഉമ തോമസ്-ഇങ്ങനെയാണ് ആ കുറിപ്പ് അവസാനിപ്പിക്കുന്നത്.