അഹമ്മദാബാദ്: ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റിനെ നിർണയിക്കുന്ന ഒന്നാം ക്വാളിഫയർ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും ഇന്ന് ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകിട്ട് 7.30ക്ക് നടക്കുന്ന ആദ്യ ക്വാളിഫയറിൽ പോയന്റ് ടേബിളിലെ ഒന്നും രണ്ടും സ്ഥാനക്കാരായാണ് കൊൽക്കത്തയും ഹൈദരാബാദും ഏറ്റുമുട്ടുന്നത്. ഇന്നു ജയിക്കുന്ന ടീം 26ന് നടക്കുന്ന ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും.

20 പോയിന്റുമായി ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായാണ് കൊൽക്കത്ത ക്വാളിഫയറിൽ കടന്നത്. ഒരേ പോയിന്റാണെങ്കിലും നെറ്റ് റൺറേറ്റിന്റെ ബലത്തിൽ രാജസ്ഥാൻ റോയൽസിനെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ഹൈദരാബാദ് ക്വാളിഫയർ ഉറപ്പിച്ചത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ സിനിമയിലും തത്സമയം മത്സരം കാണാം.

പോരാടാൻ കൊൽക്കത്ത

സീസണിൽ 14 മത്സരങ്ങളിൽ 9 ജയവും 3 തോൽവിയുമടക്കം 20 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേഓഫിൽ എത്തിയത്. ടൂർണമെന്റിലെ ഏറ്റവും സന്തുലിത ടീമായ കൊൽക്കത്ത തന്നെയാണ് കിരീടസാധ്യതയിലും മുന്നിൽ. ഐപിഎൽ ചരിത്രത്തിലാദ്യമായി ലീഗ് ടോപ്പറായാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്വാളിഫയറിലെത്തിയത്. 14 മത്സരങ്ങളിൽ തോൽവി അറിഞ്ഞത് മൂന്നെണ്ണത്തിൽ മാത്രം. ബാറ്റിംഗിലും ബൗളിംഗിലും ഒരേ മികവ് പുലർത്തുന്നതാണ് ടീമിന്റെ കരുത്ത്.

പ്രതികൂല കാലവസ്ഥയിൽ ലീഗ് സ്റ്റേജിലെ അവസാന രണ്ട് മത്സരങ്ങൾ കൊൽക്കത്തയ്ക്ക് നഷ്ടമായി. അതിന് മുൻപ് കളിച്ച നാല് മത്സരങ്ങളിലും ആധികാരിക ജയം. ശ്രേയസ് അയ്യരും സംഘവും ഒട്ടും പേടിയില്ലാതെയാണ് ആദ്യ ക്വാളിഫയറിന് ഒരുങ്ങുന്നതെന്ന് ചുരുക്കം. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങുന്ന സുനിൽ നരെയ്‌നാണ് തുറുപ്പുചീട്ട്. എന്നാൽ നരെയ്ന്റെ ഓപ്പണിങ് പങ്കാളിയും വെടിക്കെട്ട് ബാറ്ററുമായ ഫിൽ സാൾട്ട് നാട്ടിലേക്ക് മടങ്ങിയത് കനത്ത തിരിച്ചടിയായി.

ഫിൽ സാൾട്ടിന് പകരം അഫ്ഗാൻ താരം റഹ്‌മാനുള്ള ഗുർബാസ് ഇന്ന് ടീമിലെത്തും. ഏകദിന ലോകകപ്പിലടക്കം മികച്ച പ്രകടനം പുറത്തെടുത്ത ഗുർബാസിന് ഫിൽ സാൾട്ടിന്റെ വിടവ് നികത്താനാകുമെന്ന പ്രതീക്ഷയിലാണ് കൊൽക്കത്ത. നായകൻ ശ്രേയസ് അയ്യർ,വെങ്കിടേഷ് അയ്യർ,നിതീഷ് റാണ,ആന്ദ്ര റസൽ,റിങ്കു സിങ് എന്നിവരെല്ലാം ഒന്നിനൊന്ന് മെച്ചം. ബാറ്റിംഗിൽ പാളിയാൽ ബൗളിംഗിൽ തിരിച്ചുപിടിക്കുന്നതാണ് കൊൽക്കത്തയുടെ രീതി. മിച്ചാൽ സ്റ്റാർക്ക് നയിക്കുന്ന പേസ് നിര. വരുൺ ചക്രവർത്തിയും സുനിൽ നരെയ്ന്റെയും സ്പിൻ ബൗളിങ്.ഹൈദരാബാദിന്റെ ബിഗ് ഹിറ്റർമാർക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്ന് ചുരുക്കം.

കരുത്ത്: ഓപ്പണിങ്ങിൽ സുനിൽ നരെയ്ൻ നൽകുന്ന തുടക്കവും മധ്യനിരയിൽ വെങ്കടേഷ് അയ്യർ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ, റിങ്കു സിങ് എന്നിവരുടെ സാന്നിധ്യവും കൊൽക്കത്തയുടെ ബാറ്റിങ്ങിന് കരുത്തേകുന്നു. ഫിനിഷർ റോളിൽ ആന്ദ്രെ റസൽ അവസരത്തിനൊത്ത് ഉയരുന്നു. നരെയ്ൻ വരുൺ ചക്രവർത്തി സ്പിൻ ജോടിക്കൊപ്പം മിച്ചൽ സ്റ്റാർക്ക്, ഹർഷിത് റാണ, വൈഭവ് അറോറ എന്നീ പേസർമാരും ചേരുന്നതോടെ ബോളിങ് ഡബിൾ സ്‌ട്രോങ്.

ദൗർബല്യം: നരെയ്‌ന്റെ സഹ ഓപ്പണറായ ഫിൽ സോൾട്ട് നാട്ടിലേക്ക് മടങ്ങിയത് പവർപ്ലേയിൽ കൊൽക്കത്തയ്ക്ക് തിരിച്ചടിയാകും. സോൾട്ടിന് പകരമെത്തുന്ന റഹ്‌മാനുല്ല ഗുർബാസിന്റെ പ്രകടനം കൊൽക്കത്തയ്ക്ക് നിർണായകമാണ്.

റൺമല കടക്കാൻ ഹൈദരാബാദ്

കഴിഞ്ഞ സീസൺ വരെ ബോളിങ് കരുത്തിന്റെ പേരിൽ ശ്രദ്ധിക്കപ്പെട്ടിരുന്ന സൺറൈസേഴ്‌സ് ഹൈദരാബാദ് ഇത്തവണ കളം പിടിച്ചത് ബാറ്റിങ് വെടിക്കെട്ടിലൂടെയാണ്. 14 മത്സരങ്ങളിൽ 8 ജയവും 5 തോൽവിയുമടക്കം 17 പോയിന്റുമായാണ് ഹൈദരാബാദ് പ്ലേഓഫ് ഉറപ്പിച്ചത്.

ടീം ഗെയിം കളിച്ചാണ് പാറ്റ് കമ്മിൻസിന്റെ ഹൈദരാബാദ് ഇത്തവണ ക്വാളിഫയറിലെത്തിയത്. ഈ സീസണിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ ബാറ്റിന് നിര തന്നെയാണ് അവരുടെ കരുത്ത്.അവസാന ലീഗ് മത്സരത്തിൽ പഞ്ചാബിനെ തോൽപ്പിച്ച് വർധിത ഊർജത്തോടെയാണ് ഹൈദരാബാദ് എത്തുന്നത്. ബാറ്റിംഗിലാണ് ഹൈദരബാദിന്റെ കരുത്ത്. ട്രാവിസ് ഹെഡിനെയും അഭിഷേകിനെയും പിടിച്ചുകെട്ടാനായില്ലെങ്കിൽ കൊൽക്കത്ത കളി കൈവിടും. ഹെന്റിച്ച് ക്ലാസനും അബ്ദുൽ സമദും നിതീഷ് കുമാറുമെല്ലാം തകർത്തടിക്കുന്നവരാണ്.

എന്നാൽ അഹമ്മദാബാദിലെ പിച്ചിൽ ഇതിന് മുൻപ് ഗുജറാത്തിനെ നേരിട്ടപ്പോൾ ബാറ്റിങ് നിര തകർന്നടിഞ്ഞു. ഇതുകൊൽക്കത്തയ്ക്ക് പ്രതീക്ഷ നൽകുന്നു. കൊൽക്കത്തയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ബൗളിങ് യൂണിറ്റ് ഹൈദരാബാദിനില്ല. ടി.നടരാജിന് മാത്രമാണ് ബൗളിംഗിൽ സ്ഥിരതയുള്ളത്. എന്നാൽ നായകൻ പാറ്റ് കമ്മിൻസിന്റെ തന്ത്രങ്ങളിലാണ് ഹൈദരാബാദിന്റെ പ്രതീക്ഷ.

ബലം: ട്രാവിസ് ഹെഡ്അഭിഷേക് ശർമ ഓപ്പണിങ് കൂട്ടുകെട്ടാണ് ഹൈദരാബാദിന്റെ ശക്തി. ഹെയ്ന്റിച് ക്ലാസൻ, നിതീഷ് റെഡ്ഡി, രാഹുൽ ത്രിപാഠി എന്നിവരടങ്ങിയ ടോപ് ഓർഡറും സുശക്തം. ഫിനിഷർ റോളിൽ അബ്ദുൽ സമദും ഷഹബാസ് അഹമ്മദും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നു.

ദൗർബല്യം: ക്യാപ്റ്റൻ പാറ്റ് കമിൻസ് നയിക്കുന്ന ബോളിങ് നിര ഇതുവരെ മികവുതെളിയിച്ചിട്ടില്ല. സീസണിൽ ഇതിനോടകം 5 തവണയാണ് ഹൈദരാബാദ് ബോളർമാർ 200 റൺസിനു മുകളിൽ വഴങ്ങിയത്. ഒരു ഇൻഫോം സ്പിന്നറുടെ അഭാവം ടീമിനെ അലട്ടുന്നുണ്ട്.

കണക്കിലെ കളിയിലും കൊൽക്കത്തയ്ക്കാണ് മുൻതൂക്കം. ഈ സീസണിൽ ഇതിന് മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 4 റൺസിന്റെ ജയം കൊൽക്കത്ത സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിൽ 26 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 9 എണ്ണത്തിൽ മാത്രമാണ് ഹൈദരാബാദിന് ജയിക്കാനായാത്.ഇന്ന് തോൽക്കുന്നവർക്ക് ഫൈനലിൽ എത്താൻ ഒരവസരം കൂടിയുണ്ട്. നാളെ നടക്കുന്ന രാജസ്ഥാൻ-ആർസിബി എലിമിനേറ്റർ വിജയികളുമായി രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടാം.

ഇന്നു നടക്കുന്ന ക്വാളിഫയർ 1ൽ കൊൽക്കത്ത ഹൈദരാബാദ് ടീമുകൾ ഏറ്റുമുട്ടും. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിൽ കടക്കും. തോൽക്കുന്ന ടീം എലിമിനേറ്ററിലെ വിജയികളെ ക്വാളിഫയർ 2ൽ നേരിടും.

എലിമിനേറ്റർ

നാളെ നടക്കുന്ന എലിമിനേറ്ററിൽ രാജസ്ഥാൻ ബെംഗളൂരു ടീമുകൾ ഏറ്റുമുട്ടും. തോൽക്കുന്ന ടീം ടൂർണമെന്റിൽ നിന്നു പുറത്താകും. വിജയികൾ 24ന് നടക്കുന്ന ക്വാളിഫയർ 2ലേക്ക് യോഗ്യത നേടും.

ക്വാളിഫയർ 2

ക്വാളിഫയർ 1ൽ തോൽക്കുന്ന ടീമും എലിമിനേറ്ററിൽ ജയിക്കുന്ന ടീമും ക്വാളിഫയർ 2ൽ ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്ന ടീം ഫൈനലിലേക്ക് കടക്കും.

ഫൈനൽ മെയ്‌ 26

ക്വാളിഫയർ 1, ക്വാളിഫയർ 2 വിജയികൾ ഫൈനലിൽ ഏറ്റുമുട്ടും.