മുംബൈ: അസി.കളക്ടര്‍ പൂജ ഖേദ്കറിന് ഇനി പണി കിട്ടും. അധികാര ദുര്‍വിനിയോഗം ആരോപിച്ച് നടപടി നേരിട്ട ഐഎഎസുകാരിയുടെ വാഹനം പിടിച്ചെടുത്ത് പുണെ ട്രാഫിക് പോലീസ് നല്‍കുന്നത് ഈ സന്ദേശമാണ്. അച്ചടലംഘന ആരോപണം നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിടല്‍ അടക്കം കടുത്ത നടപടിയുണ്ടായേക്കും.

സ്വകാര്യ ആഡംബര കാറില്‍ സര്‍ക്കാരിന്റെ ബോര്‍ഡ് വെയ്ക്കുകയും അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുകയും ചെയ്തത് വിവാദമായിരുന്നു. 21 ഗതാഗത നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി 26,000 രൂപ പിഴയടയ്ക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഗതാഗത നിയമ ലംഘനത്തിന് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥ ഇത്രയും കടുത്ത നടപടി നേരിടുന്നത് ആദ്യമായാണ്.

ട്രാഫിക് പോലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെ ശനിയാഴ്ച രാത്രി ഖേദ്കറിന്റെ ഡ്രൈവര്‍ വാഹനത്തിന്റെ താക്കോല്‍ കൈമാറുകയാണ്. വാഹനത്തിന്റെ ഉടമസ്ഥരോട് കാറിന്റെ രേഖകള്‍ ഹാജരാക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും സമര്‍പ്പിച്ചിട്ടില്ല. സ്വകാര്യ വാഹനത്തില്‍ അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച സംഭവം വലിയ വിവാദമായതിന് പിന്നാലെ പൂജ ഖേദ്കറെ സ്ഥലം മാറ്റിയിരുന്നു. ഇതിന് ശേഷം പ്രതിഷേധം ശക്തമായി. ഇതോടെയാണ് നടപടികള്‍ അനിവാര്യതയായത്.

പ്രൊബേഷന്‍ കാലയളവില്‍ സര്‍ക്കാര്‍ നല്‍കാത്ത പലസൗകര്യങ്ങളും അസി. കളക്ടര്‍ ഉപയോഗിച്ചിരുന്നതായാണ് ആരോപണം. സ്വകാര്യ ഔഡി കാറില്‍ 'മഹാരാഷ്ട്ര സര്‍ക്കാര്‍' എന്ന ബോര്‍ഡ് സ്ഥാപിച്ച കളക്ടര്‍, കാറിന് മുകളില്‍ ചുവപ്പ്, നീല നിറങ്ങളിലുള്ള ബീക്കണ്‍ ലൈറ്റും ഘടിപ്പിച്ചിരുന്നു. ഇതിനുപുറമേ അഡീഷണല്‍ കളക്ടര്‍ അജയ് മോറെയുടെ ചേംബര്‍ കൈയേറിയതിലും പൂജയ്ക്കെതിരേ അന്വേഷണമുണ്ടായിരുന്നു.

പൂജയുടെ കാറിനെച്ചൊല്ലിയും ഓഫീസിലെ നടപടികളെക്കുറിച്ചും വിവാദമുയര്‍ന്നതോടെ പൂണെ കളക്ടര്‍ സുഹാസ് ദിവസെ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. മകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാനായി റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥനായ പൂജയുടെ പിതാവ് കളക്ടറുടെ ഓഫീസില്‍ സമ്മര്‍ദം ചെലുത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു. അതിനിടെ, പൂജ സമര്‍പ്പിച്ചിരുന്ന ജാതി സര്‍ട്ടിഫിക്കറ്റിനെച്ചൊല്ലിയും ഇവര്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ചും പരാതികളുണ്ടായി. തുടര്‍ച്ചയായി ആരോപണങ്ങളുയര്‍ന്നതോടെ പൂജയ്‌ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

കാഴ്ചാവെല്ലുവിളി ഉണ്ടെന്നു കാണിച്ച് യുപിഎസ്സിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി, ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് യുപിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിച്ചു എന്നീ ആരോപണങ്ങളാണ് കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയം അന്വേഷിക്കുന്നത്. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിനിടെ, കര്‍ഷകര്‍ക്കെതിരെ തോക്കെടുത്ത് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൂജയുടെ അമ്മയ്‌ക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു വര്‍ഷം മുന്‍പ് പുണെയിലെ മുല്‍ഷിയില്‍ കര്‍ഷകരുമായുള്ള ഭൂമി തര്‍ക്കത്തിനിടെയാണ് പൂജയുടെ അമ്മ മനോരമ ഖേദ്കര്‍ തോക്കെടുത്തത്. സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് ഇടപെടല്‍. കര്‍ഷകരുടെ പരാതിയും നിലവിലുണ്ട്. പുണെ നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ മുല്‍ഷിയില്‍ ഖേദ്കര്‍ കുടുംബത്തിനു ഭൂമിയുണ്ട്. അതുമായി ബന്ധപ്പെട്ട് സമീപത്തെ കര്‍ഷകരുമായി ഏറെനാളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.