പത്തനംതിട്ട: പച്ചമണ്ണ് കൊണ്ടു പോകുന്നതിനുളള പാസ് നല്‍കാത്തതിന്റെ പേരില്‍ യുവാവിനെ മര്‍ദിച്ച് ടിപ്പര്‍ ലോറി ഡ്രൈവറും സംഘവും. ശാസ്താംകോട്ട പള്ളിശേരിക്കല്‍ എംആര്‍പഎസ് വില്ലയില്‍ മുനീറി(24)നാണ് മര്‍ദനമേറ്റത്. വാര്യാപുരം ഭവന്‍സ് വിദ്യാമന്ദിര്‍ പരിസരത്ത് ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ടിപ്പര്‍ ലോറി ഉടമ മാവേലിക്കര സ്വദേശി മഹേഷും സംഘവുമാണ് മര്‍ദിച്ചതെന്ന് മണ്ണെടുപ്പ് കരാര്‍ എടുത്തിട്ടുള്ള ശാസ്താംകോട്ട സ്വദേശി നിസാം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സ്‌കൂളിന്റെ ഗ്രൗണ്ട് നിര്‍മാണത്തിനായി കഴിഞ്ഞ മേയ് മാസം മുതല്‍ ഇവിടെ നിന്ന് മണ്ണ് നീക്കുന്നുണ്ട്. നിസാമാണ് ഇതിന് കരാര്‍ എടുത്തിരുന്നത്. രണ്ട് മാസം മുന്‍പ് മഹേഷിന്റെ ഉടമസ്ഥതയിലുള്ള അമൃത ടോറസ് ടിപ്പര്‍ മണ്ണു കൊണ്ടു ാേയ വകയില്‍ 48,500 രൂപ നിസാമിന് കൊടുക്കാനുണ്ട്. ഇന്നലെ ഉച്ചയോടെ വീണ്ടും ടിപ്പറുമായി മണ്ണെടുക്കുന്ന സ്ഥലത്ത് ചെന്ന് ലോഡ് കയറ്റി. ശേഷം പാസിന് മുനീറിനെ സമീപിച്ചു. എന്നാല്‍, നേരത്തേയുള്ള കുടിശിക തീര്‍ത്തു തരാതെ പാസ് നല്‍കാനാവില്ലെന്ന് മുനീര്‍ അറിയിച്ചു.

ഊണ് കഴിച്ച് വരാമെന്ന് പറഞ്ഞ് വണ്ടി അവിടെ ഇട്ടിട്ടു പോയ ഡ്രൈവര്‍മാര്‍ പിന്നീട് മടങ്ങി വന്നത് മഹേഷ് അടക്കം ആറു പേരുമായിട്ടാണ്. പാസ് തരില്ലേ എന്ന് ചോദിച്ച് മുനീറിനെ മര്‍ദിച്ച സംഘം ബലമായി പാസ് എഴുതി മണ്ണുമായി പോകാന്‍ ശ്രമിച്ചു. എന്നാല്‍, സ്‌കൂള്‍ അധികൃതര്‍ മെയിന്‍ ഗേറ്റ് പൂട്ടി. ഇതോടെ സംഘാംഗങ്ങള്‍ ടിപ്പറും മണ്ണും ഉപേക്ഷിച്ച് സ്‌കൂള്‍ കോമ്പൗണ്ടിന് പുറത്തു കടന്ന് കാറിലും ബൈക്കിലുമായി രക്ഷപ്പെട്ടു. മൂക്കിനും കണ്ണിനും നെഞ്ചിനും സാരമായി പരുക്കേറ്റ മുനീര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.