ന്യൂഡൽഹി: കഴിഞ്ഞ ഡിസംബറിൽ തലപൊക്കിയ രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിൽ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ രാഷ്ട്രപതിഭരണത്തിനു ശുപാർശ. കേന്ദ്രമന്ത്രിസഭയാണു ശുപാർശ ചെയ്തത്.

നബാം ടുക്കിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ ഗവർണർ പുറത്താക്കുകയും പിന്നീട് ഈ നടപടി ഗോഹട്ടി ഹൈക്കോടതി മരവിപ്പിക്കുകയും ചെയ്തിരുന്നു.

അറുപതംഗ നിയമസഭയിൽ കോൺഗ്രസിന് 47 ഉം ബിജെപി.ക്ക് 11 ഉം അംഗങ്ങളുമാണുണ്ടായിരുന്നത്. രണ്ടു സ്വതന്ത്രന്മാരുമുണ്ട്. ടുക്കിയുടെ ഏകാധിപത്യ നയങ്ങളിൽ പ്രതിഷേധിച്ച് 21 കോൺഗ്രസ് എംഎ‍ൽഎ.മാർ ബി.ജെപിക്കൊപ്പം ചേർന്ന് സ്പീക്കർ നബാം റെബിയയെ ഇംപീച്ച് ചെയ്തു. എന്നാൽ, ഇത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സ്പീക്കറുടെ നിലപാട്.

തുടർന്ന് സ്പീക്കറുടെ നിർദേശമനുസരിച്ചു നിയമസഭാ മന്ദിരം പൂട്ടിയിട്ടു. ഇതിനു പിന്നാലെ നഹർലാഗുനിലെ ഹാളിൽ സമ്മേളിച്ച് കോൺഗ്രസ് വിമതനും ഡെപ്യൂട്ടി സ്പീക്കറുമായ ടി. നോബ്രു തോങ്‌ഡോക് സ്പീക്കറെ ഇംപീച്ച് ചെയ്തു. അയോഗ്യരാക്കപ്പെട്ട 14 എംഎ‍ൽഎമാരടക്കം 21 വിമതരും 11 ബിജെപി. എംഎ‍ൽഎ.മാരും രണ്ട് സ്വതന്ത്ര അംഗങ്ങളും യോഗം ചേർന്നാണ് സ്പീക്കറെ ഇംപീച്ച് ചെയ്തത്.

അടുത്ത ദിവസം ബിജെപി എംഎ‍ൽഎമാരും കോൺഗ്രസ് വിമതരും യോഗം ചേരുകയും മുഖ്യമന്ത്രി നബാം തുകിയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. അറുപതംഗ നിയമസഭയിലെ 33 അംഗങ്ങൾ ശബ്ദവോട്ടോടെ പ്രമേയം പാസാക്കി. പിന്നീട് മറ്റൊരു കോൺഗ്രസ് വിമതൻ കാലിഖോ പുലിനെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. അതേസമയം, തുകിയും മന്ത്രിമാരും അടക്കം 27 എംഎ‍ൽഎമാർ യോഗം ബഹിഷ്‌കരിച്ചു.

പ്രതിസന്ധി രൂക്ഷമായതോടെയാണ് നബാം തുകി, രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കത്തെഴുതിയത്. ജനാധിപത്യപരമായി അധികാരത്തിലെത്തിയ സർക്കാരിനെ ഗവർണ ജ്യോതി പ്രസാദ് രാജ്‌ഖോവ അട്ടിമറിക്കുകയാണെന്നായിരുന്നു തുകിയുടെ പരാതി. ഈ വിഷയം ഉന്നയിച്ച് കോൺഗ്രസ്, പാർലമെന്റിന്റെ ശീതകാല സമ്മേളത്തിനിടെ രണ്ടു ദിവസം രാജ്യസഭ സ്തംഭിപ്പിക്കുകയും ചെയ്തു. പിന്നീട് ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗോഹട്ടി ഹൈക്കോടതി തീരുമാനം മരവിപ്പിച്ചു.

1979 നവംബർ മൂന്നിനാണ് ഇതിനുമുൻപ് അരുണാചലിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. കേന്ദ്രത്തിൽ ജനതാപാർട്ടി ഭരിച്ചിരുന്നപ്പോഴായിരുന്നു അത്. 76 ദിവസത്തിന് ശേഷം ജനുവരി 18ന് രാഷ്ട്രപതി ഭരണം പിൻവലിച്ചു.