ബെംഗളൂരു: കേന്ദ്ര പാർലമെന്ററികാര്യമന്ത്രി അനന്ത്കുമാർ (59) അന്തരിച്ചു അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. പുലർച്ചെ 1.40 ന് ബെംഗളൂരുവിലായിരുന്നു അന്ത്യം. കർണാടക ബിജെപി അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. പാർലമെന്ററി കാര്യ വകുപ്പിന് പുറമേ രാസവള വകുപ്പിന്റെയും ചുമതല വഹിച്ചിട്ടുണ്ട്. വാജ്പേയി സർക്കാറിൽ വ്യോമയാന മന്ത്രിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട് അദ്ദേഹം.

ശ്വാസകോശ അർബുദത്തെ തുടർന്നു ബെംഗളൂരു ശ്രീശങ്കര ആശുപത്രിയിൽ ചികിൽസയിലായിരുന്നു അനന്ത് കുമാർ. ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം ഒക്ടോബർ 20 നാണ് അദ്ദേഹം തിരിച്ച് ബെംഗളൂരുവിലെത്തിയത്. പിന്നീട് ശ്രീ ശങ്കര ആശുപത്രിയിൽ ചികിത്സ തുടരുകയായിരുന്നു. ചികിത്സാ വേളയിൽ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും സന്ദർശിച്ചു. തുടർച്ചയായി ആറ് തവണ പാർലമെന്റിലേക്ക് മത്സരിച്ചു വിജയിച്ച വ്യക്തിയായിരുന്നു അനന്ത് കുമാർ. കക്ഷി രാഷ്ട്രീയത്തിന് അതീതമായി സൗഹൃദം സൂക്ഷിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അനന്ത്കുമാർ.

ദക്ഷിണേന്ത്യയിലെ ബിജെപിയുടെ പ്രമുഖ നേതാവിനെയാണ് പാർട്ടിക്ക് നഷ്ടമായിരിക്കുന്നത്. സമവായത്തിന്റെ പാതയിൽ നീങ്ങുന്ന പ്രകൃതക്കാരനായ അദ്ദേഹം ബില്ലുകൾ രാഷ്ട്രീയ സമവായത്തിലൂടെ പാസാക്കി എടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. 1996 മുതൽ ആറു തവണ ബെംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അനന്ത് കുമാർ പാർലമെന്റിലെത്തിയത്.

1959 ജൂലായ് 22 ന് ബെംഗളൂരുവിലാണ് അനന്ത് കുമാർ ജനിച്ചത്. എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1985 എ.ബി.വി.പി. ദേശീയ സെക്രട്ടറിയായിരുന്നു. തുടർന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറിയായി. 1996-ലാണ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. 1998-ലെ വാജ്‌പേയി മന്ത്രിസഭയിൽ വ്യോമയാന മന്ത്രിയായി. വാജ്പയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു അനന്ത് കുമാർ. 1999ലും എൻ.ഡി.എ. സർക്കാറിൽ മന്ത്രിയായി. ടൂറിസം, കായിക,യുവജനക്ഷേമം, സാംസ്കാരിക, നഗരവികസന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

2003-ൽ കർണാടക ബി.ജെ. പി അധ്യക്ഷനായി. തൊട്ടടുത്ത കൊല്ലം ദേശീയ സെക്രട്ടറിയായി. മോദി സർക്കാരിൽ രാസവള വകുപ്പായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് 2016 ൽ പാർലമെന്ററികാര്യവും ലഭിച്ചു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹത്തിന് അർബുദമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയി. തിരിച്ച് വന്ന ശേഷം ബെംഗളൂരുവിലെ ശങ്കർ കാൻസർ റിസർച്ച് സെന്ററിലെ ചികിത്സയിലായിരുന്നു.

ലാൽബാഗ് റോഡിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ദേഹം നാഷണൽ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും. ഹൂബ്ലി കെ.എസ് ആർട്സ് കോളേജിൽ നിന്ന് ബി.എയും ജെ.എസ്.എസ് ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി. ഡോ.തേജസ്വിനിയാണ് ഭാര്യ. ഐശ്വര്യ, വിജേത എന്നിവർ മക്കളാണ്.