- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അധികാരം കൈവിടാതെ മഹിന്ദ രജപക്‌സെ; പ്രധാനമന്ത്രിയൊഴികെ എല്ലാ മന്ത്രിമാരും രാജിവച്ചു; ശ്രീലങ്കയിൽ എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉൾപ്പെടുത്തി ദേശീയ സർക്കാർ; നാലു മന്ത്രിമാർ അധികാരമേറ്റു; നീക്കം, സാമ്പത്തിക പ്രതിസന്ധിയിൽ ജനരോഷം ശക്തമായതോടെ
കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിൽ ഭരണകൂടത്തിനെതിരെ ജനരോഷം ശക്തമാകുന്നതിനിടെ എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉൾപ്പെടുത്തി ദേശീയ സർക്കാർ രൂപീകരിച്ചു. നേരത്തെ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഒഴികെ ക്യാബിനറ്റിലെ എല്ലാ മന്ത്രിമാരും രാജിവച്ചിരുന്നു. പ്രധാനമന്ത്രി വിളിച്ച മന്ത്രിമാരുടെ അടിയന്തര യോഗത്തിന് ശേഷമായിരുന്നു രാജി പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് പ്രതിസന്ധിയെ നേരിടാൻ പുതിയ സർവ കക്ഷി സർക്കാർ രൂപീകരിച്ചത്.
ആദ്യഘട്ടത്തിൽ നാലു മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിൽ രാജപക്‌സെ കുടുംബത്തിൽനിന്ന് ആരുമില്ല. ധനമന്ത്രിയായിരുന്നു ബേസിൽ രാജപക്‌സെയ്ക്കു സ്ഥാനം നഷ്ടമായി.
നിയമപാർലമെന്ററി മന്ത്രിയായിരുന്ന അലി സബ്രിയാണ് പുതിയ ധനമന്ത്രി. ജി.എൽ.പീരിസ് വിദേശകാര്യമന്ത്രിയായി തുടരും. ദിനേശ് ഗുണവർധന (വിദ്യാഭ്യാസം), ജോൺസ്റ്റൺ ഫെർണാണ്ടോ (ഗതാഗതം) എന്നിവരാണ് ചുമതലയേറ്റ മറ്റു മന്ത്രിമാർ. പാർലമെന്റിൽ പ്രാതിനിധ്യമുള്ള എല്ലാ പാർട്ടികൾക്കും മന്ത്രിസ്ഥാനമുണ്ടാകും.
പൂർണമന്ത്രിസഭ രൂപീകരിക്കുന്നതുവരെ ഇവർ ചുമതലകൾ വഹിക്കും. സർക്കാരിൽ ചേരാൻ എല്ലാ രാഷ്ട്രീയ പാർട്ടികളെയും പ്രസിഡന്റ് ഗോട്ടോബയ രാജപക്‌സെ ക്ഷണിച്ചിരുന്നു. മൂത്തസഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്‌സെയുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെയാണു പ്രസിഡന്റിന്റെ നടപടി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള ജനരോഷം ശക്തമാകുന്നതിനിടെയാണ് നീക്കം.
ഞായറാഴ്ച രാത്രി മഹിന്ദ രാജപക്‌സെ ഒഴികെ 26 കാബിനറ്റ് മന്ത്രിമാരും രാജി സമർപ്പിച്ചിരുന്നു. മഹിന്ദ രാജപക്‌സെ രാജിവച്ചതായി അഭ്യൂഹം ഉയർന്നിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫിസ് ഇതു നിഷേധിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴാണ് മന്ത്രിമാരുടെ കൂട്ടരാജി. ആദ്യം വെടിപൊട്ടിച്ചത് പ്രധാനമന്ത്രിയുടെ മകനും, യുവജന, കായിക വകുപ്പ് മന്ത്രിയുമായി നമൽ രജപക്‌സെ. ട്വിറ്ററിലൂടെയാണ് നമലിന്റെ രാജി പ്രഖ്യാപനം. രാജ്യത്തെ സ്ഥിതി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് നടപടി.
പിന്നാലെ എല്ലാ മന്ത്രിമാരും രാജിവയ്ക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ദിനേഷ് ഗുണവർദ്ധനയുടെ പ്രഖ്യാപനം. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവച്ചെന്ന അഭ്യൂഹം പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചതിന് മണിക്കൂറുകൾക്ക് അകമാണ് മന്ത്രിമാരുടെ രാജി. മന്ത്രിമാർ രാജിവച്ചെങ്കിലും പ്രധാനമന്ത്രി രാജിവയ്ക്കാത്തതിനാൽ സാങ്കേതികമായ ക്യാബിനറ്റ് പിരിച്ചുവിടപ്പെടില്ല.
ദേശീയ സർക്കാർ രൂപീകരിക്കാൻ ധാരണയായെന്ന വാർത്തയ്ക്കു പിന്നാലെയാണ് മഹിന്ദയുടെ രാജി അഭ്യൂഹം പരന്നത്. ദേശീയ സർക്കാരിന് പ്രസിഡന്റ് അനുകൂലമാണെന്നു മുൻ മന്ത്രി വിമൽ വീരവൻസയും പറഞ്ഞിരുന്നു. അതേസമയം, കേന്ദ്ര ബാങ്ക് ഗവർണർ അജിത് നിവാർഡ് കബ്രാലും രാജി പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കകം ദേശീയ സർക്കാർ രൂപീകരിച്ചില്ലെങ്കിൽ ഭരണമുന്നണി വിടുമെന്നു ശ്രീലങ്ക ഫ്രീഡം പാർട്ടി പ്രസിഡന്റിനു കത്തുനൽകിയിരുന്നു.
പതിനേഴ് പാർട്ടികൾ അടങ്ങുന്ന ഭരണസഖ്യമായ ശ്രീലങ്ക പൊതുജന പേരമന മുന്നണിയിലും ഭിന്നത രൂക്ഷമായതോടെയാണ് ലങ്കൻ സർക്കാർ അസാധാരണ തീരുമാനം എടുത്തത്. ഭരിക്കുന്ന പാർട്ടിക്ക് മാത്രമായി തരണം ചെയ്യാൻ കഴിയാത്ത ഈ പ്രതിസന്ധിയിൽ നിന്ന് സർവ്വകക്ഷി സർക്കാരിന് നാടിനെ കരകയറ്റാൻ ആകുമോയെന്നതാണ് ചോദ്യം.
കർഫ്യൂ ലംഘിച്ചും സർക്കാർ വിരുദ്ധ പ്രകടനങ്ങൾ തുടരുകയാണ്. രാജിവച്ച മന്ത്രിമാരുടെ വീടുകൾക്ക് ചുറ്റും ചെറു സംഘങ്ങൾ വളഞ്ഞതായാണ് റിപ്പോർട്ടുകൾ. കർഫ്യു ലംഘിച്ചതിന് ഇതുവരെ 664 പേരെ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച, പ്രതിപക്ഷം പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭം ചിലയിടങ്ങളിൽ അക്രമാസക്തമായി. കർഫ്യൂ ലംഘിച്ച് റാലി നടത്താൻ ശ്രമിച്ച 664 പേരെ അറസ്റ്റ് ചെയ്തു. പെരാദെനിയയിൽ വിദ്യാർത്ഥി പ്രതിഷേധം തടയാൻ കണ്ണീർവാതകം പ്രയോഗിച്ചു. കാൻഡി നഗരത്തിലും വിദ്യാർത്ഥി പ്രക്ഷോഭം അക്രമാസക്തമായി.
പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തിൽ കൊളംബോയിൽ എംപിമാർ മാർച്ച് നടത്തി. രാജപക്‌സെ കുടുംബം സർക്കാരിൽ നിന്ന് പുറത്തുപോകണമെന്നാവശ്യപ്പെട്ട് ജനകീയ സമരങ്ങൾ ശക്തമായി. കൊളംബോയ്ക്കു പുറമെ കൂടുതൽ നഗരങ്ങളിലേക്ക് സമരങ്ങൾ വ്യാപിച്ചു.




