ന്യൂഡൽഹി: സുപ്രീംകോടതിയിലെ നാല് ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയതോടെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ അസാധാരണമായ പ്രതിസന്ധി. കോടതി ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ ജനാധിപത്യം തകരുമെന്ന് മുന്നറിയിപ്പ് നൽകിയ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള സംഘം സുപ്രീംകോടതിയുടെ ഭരണസംവിധാനം ക്രമത്തിലല്ലെന്നും തുറന്നടിച്ചിരുന്നു. ഇതോടെ വിഷയം കേന്ദ്രസർക്കാറിനെതിരെയും നീങ്ങുമെന്ന സൂചനയാണ് ഉണ്ടായത്. ഇതോടെ ആരോപണം ചെന്നുതറയ്ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്കും ബിജെപിയിലേക്കുമാണ്.

ജഡ്ജിമാരുടെ പ്രതിഷേധം ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് എന്നത് പൊട്ടിത്തറിയുടെ രാഷട്രീയ പ്രാധാന്യമേറ്റുന്നു. ഗുജറാത്തിലെ സൊഹ്‌റാബുദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദംകേട്ട ജഡ്ജി ബി.എച്ച്.ലോയയുടെ ദുരൂഹ മരണം ഏറെ രാഷട്രീയ വിവാദം ഉയർത്തിയിരുന്നു. ഇതോടെ വിഷയത്തിൽ പ്രധാനമന്ത്രിയും ഇടപെട്ടു. നിയമമന്ത്രിയെ വിളിച്ച് കാര്യങ്ങൾ തിരക്കിയെ പ്രധാനമന്ത്രി സംഭവവികാസങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറ്റോർണി ജനറൽ കെ.കെ വേണുഗോപാലുമായി ചർച്ച നടത്തും.

ആരോപണങ്ങൾക്ക് മറുപടി പറയാൻ ചീഫ് ജസ്റ്റിസും മാധ്യമങ്ങളെ കാണാൻ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് ഈ നീക്കം ഉപേക്ഷിച്ചു. അറ്റോർണി ജനറലിനൊപ്പം കോടതിയിൽ ചീഫ് ജസ്റ്റിസ് എത്തും. ഒട്ടും സന്തോഷത്തോടെയല്ല തങ്ങൾ മാധ്യമങ്ങളെ കാണുന്നതെന്ന് പറഞ്ഞാണ് ജഡ്ജിമാർ തുടങ്ങിയതും. കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്തം. കോടതി ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ ജനാധിപത്യം തകരും. ചീഫ് ജസ്റ്റിസിന് നാലുപേരും കൂടി ഒപ്പിട്ട കത്ത് നൽകി. നേരിട്ടു കാണുകയും ചെയ്തു. ഒരു കാര്യം ശരിയായ രീതിയിൽ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടെന്ന് ജഡ്ജിമാർ പറഞ്ഞു.

ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് തർക്കം. കോടതി വിട്ടിറങ്ങിയാണ് ജസ്റ്റിസ് ജെ.ചെലമേശ്വർ ഉൾപ്പെടെ നാലുജഡ്ജിമാർ വാർത്താസമ്മേളനം വിളിച്ചത്. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ വി.ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് പ്രതിഷേധത്തിന് ചുക്കാൻ പിടിക്കുന്നത്. നാലുപേരും സുപ്രീം കോടതി കൊളീജിയത്തിലെ അംഗങ്ങളാണ്. ജഡ്ജി ലോയയുടെ മരണത്തിൽ സുപ്രീംകോടതി രാവിലെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അതീവഗുരുതരമായ സംഭമെന്ന് നിരീക്ഷിച്ച കോടതി, മഹാരാഷ്ട്ര സർക്കാർ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സമർപ്പിക്കണം.