പട്‌ന: ജനനേതാക്കളാവുകയാണെങ്കിൽ ബീഹാറിൽത്തന്നെ വേണം. അഞ്ചുവർഷം എംഎ‍ൽഎയായാൽ, ജീവിതം തന്നെ മാറിമറിയുന്ന കാഴ്ചയാണ് അവിടെ. അല്ലെങ്കിൽ ഐക്യ ജനതാദളിന്റെ എംഎ‍ൽഎ ആയിരുന്ന പുനം ദേവി യാദവിനോട് ചോദിച്ചുനോക്കുക. 2010-ൽ 1.87 കോടി മാത്രം സ്വത്തുണ്ടായിരുന്ന ഇവരുടെ സ്വത്ത് അഞ്ചുവർഷം കൊണ്ട് വർധിച്ചത് 2013 ശതമാനം!

2015-ലെ തിരഞ്ഞെടുപ്പിന് പുനം നൽകിയ സ്വത്തുവിവരമനുസരിച്ച് 41.34 കോടി രൂപയാണ് അവരുടെ പക്കലുള്ളത്. ഖഗാരിയ മണ്ഡലത്തിൽനിന്ന് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്ന പുനത്തെപ്പോലെ കോടികളുടെ സ്വത്ത് വർധിച്ച എംഎ‍ൽഎമാർ വേറെയുമുണ്ട്. ബിഹാറിലെ എംഎ‍ൽഎ.മാരുടെ സ്വത്തുവകകളിൽ ശരാശരി 1.71 കോടി രൂപയുടെ വർധനവുണ്ടായതായി അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിസർച്ച് കണ്ടെത്തുന്നു.

ഗോവിന്ദ്പുർ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പൂർണിയ യാദവ് 2010-ലെ തിരഞ്ഞെടുപ്പിൽ ജനതാദൾ (യു) ടിക്കറ്റിലാണ് വിജയിച്ചത്. അഞ്ചുവർഷം കൊണ്ട് പൂർണിമയുടെ സ്വത്ത് 480 ശതമാനമാണ് വർധിച്ചത്. 2.78 കോടിയിൽനിന്ന് 16.14 കോടിയിലേക്ക്.

ഭരണപക്ഷത്തുള്ളവരുടെ സ്വത്തുക്കൾ മാത്രമാണ് വർധിച്ചതെന്ന് കരുതേണ്ട. ലഖിസറായിൽ ബിജെപി. ടിക്കറ്റിൽ വിജയിച്ച വിജയകുമാർ സിൻഹയുടെ സ്വത്ത് 4.13 കോടിയിൽനിന്ന് 15.64 കോടി രൂപയായി വർധിച്ചു. ആർ.ജെ.ഡിയുടെ ദർഭംഗ എംഎ‍ൽഎ ലളിത് കുമാർ യാദവിന്റെ പക്കലുണ്ടായിരുന്ന 2.83 കോടി രൂപ അഞ്ചുവർഷംകൊണ്ട് 12.89 കോടിയായും വർധിച്ചു. സമാജ് വാദി പാർട്ടിയുടെ അവനീഷ് കുമാർ സിങ്ങിന്റെ സ്വത്ത് 1.25 കോടിയിൽനിന്ന് 8.18 കോടിയായി.

ബീഹാറിലെ 160 എംഎ‍ൽഎ.മാരുടെയും സ്വത്തുക്കളിൽ 199 ശതമാനം വർധനവുണ്ടായതായി എ.ഡി.ആർ. കണക്കുകൂട്ടുന്നു. ഇതിൽ 66 എംഎ‍ൽഎ മാർ ബിജെപിയിൽനിന്നാണ്. 52 പേർ ജനതാദൾ (യു)വിലും 12 പേർ ആർ.ജെ.ഡിയിലുമാണ്. കമ്യൂണിസ്റ്റ് പാർട്ടി എംഎ‍ൽഎയുംഇക്കാര്യത്തിൽ വ്യത്യസ്തമല്ല. സിപിഐയുടെ അവധേഷ് കുമാർ റായിയുടെ സ്വത്ത് 30 ലക്ഷത്തിൽനിന്ന് 48 ലക്ഷത്തിലേക്ക് ഉയർന്നു.