ന്യൂഡൽഹി: കശാപ്പിനായി കന്നുകാലികളെ ചന്തയിൽ വിൽക്കുന്നത് തടയുന്ന കേന്ദ്ര വിജ്ഞാപനത്തിന് സുപ്രീം കോടതി സ്റ്റേ അനുവദിച്ചില്ല. വിജ്ഞാപനത്തിൽ മേൽ സുപ്രീ കോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് ജൂലായ് 11ന് വീണ്ടും പരിഗണിക്കും.

കേന്ദ്ര സർക്കാരിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത തീരുമാനം കേട്ടശേഷം നടപടിയെടുക്കാം എന്ന് കോടതി നിലപാട് എടുത്തു. വിഷയത്തിൽ അടിയന്തിരമായി വാദം കേൾക്കണം എന്ന ആവശ്യം കോടതി തള്ളി. മലയാളിയായ സാബു സ്റ്റീഫൻ, ഓൾ ഇന്ത്യ ജാമിയത്തുൽ ഖുറേഷ് ആക്ഷൻകമ്മിറ്റി അധ്യക്ഷൻ മുഹമ്മദ് അബ്ദുൾ ഫഹീം ഖുറേഷി എന്നിവരാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

ഭക്ഷണാവശ്യത്തിനായി മൃഗങ്ങളെ കൊല്ലുന്നത് മൃഗങ്ങളോടുള്ള ക്രൂരതതടയൽ നിയമത്തിലെ 11(3)(ഇ) പ്രകാരം അനുവദിച്ചിട്ടുണ്ടെന്ന് സാബു സ്റ്റീഫൻ ഹർജിയിൽ പറഞ്ഞിരുന്നു. കശാപ്പിനായി കന്നുകാലികളെ ചന്തയിൽ വിൽക്കുന്നത് തടയുന്ന പുതിയ ചട്ടം റദ്ദാക്കണം. സംസ്ഥാന മൃഗക്ഷേമബോർഡുകൾ പിരിച്ചുവിടണമെന്നും ഹർജിയിൽ ഉന്നയിച്ചിരുന്നു.

മെയ്‌ 23-ന് കേന്ദ്രസർക്കാർ ഇറക്കിയ വിജ്ഞാപനം കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ഖുറേഷിയുടെ ഹർജിയിൽ ചൂണ്ടിക്കാമിച്ചിരുന്നത്. ഗോരക്ഷാസംഘങ്ങളും മറ്റും കർഷകരെ ഉപദ്രവിക്കുന്നതിലേക്കും ഇത് വഴിവെയ്ക്കുമെന്നും കർഷകരുടെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതാണ് വിജ്ഞാപനമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമത്തിന്റെ 28-ാം വകുപ്പുപ്രകാരം മതപരമായ ആവശ്യങ്ങൾക്ക് മൃഗങ്ങളെ ബലിനൽകുന്നത് അനുവദനീയമാണ്. അതിനാൽ വിജ്ഞാപനം ന്യൂനപക്ഷ അവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.