ഹൂസ്റ്റണ്‍ റോഡിയോയില്‍ ചൊവ്വാഴ്ച രാത്രി നടന്ന മേഗന്‍ മൊറോണിയുടെ സംഗീതനിശയ്ക്കിടെ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാല്‍ഗോയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്താക്കി. കൃത്യമായ ടിക്കറ്റില്ലാതെ നിരോധിത മേഖലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനാണ് നടപടിയെന്ന് റോഡിയോ അധികൃതര്‍ അറിയിച്ചു.

മതിയായ ടിക്കറ്റില്ലാതെ ഹിഡാല്‍ഗോയും സംഘവും സ്റ്റേജിന് മുന്‍വശത്തെ 'ഡേര്‍ട്ട് ഏരിയയില്‍' പ്രവേശിക്കാന്‍ ശ്രമിച്ചതായാണ് അധികൃതര്‍ പറയുന്നത്. ഇവരോട് തങ്ങളുടെ സീറ്റുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും സംഘര്‍ഷാവസ്ഥയുണ്ടായി.

സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ ശാരീരികമായി തള്ളുകയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഹിഡാല്‍ഗോ ആരോപിച്ചു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെയുള്ള തന്റെ അതിഥികള്‍ക്ക് മുന്നില്‍ വെച്ചാണ് ഇത് നടന്നതെന്നും അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു (ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു).

സംഭവത്തിന് പിന്നാലെ ഹൂസ്റ്റണ്‍ പോലീസ് ഓഫീസേഴ്‌സ് യൂണിയന്‍ ഹിഡാല്‍ഗോയെ പരിഹസിച്ചുകൊണ്ട് AI നിര്‍മ്മിത മീമുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 'നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന് വിശ്വസിക്കുന്നവര്‍' എന്ന ക്യാപ്ഷനോടെയാണ് ഇവര്‍ പോസ്റ്റ് ഇട്ടത്.

യാഥാസ്ഥിതിക റേഡിയോ ടോക്ക് ഷോ ഹോസ്റ്റ് മൈക്കല്‍ ബെറി ഉള്‍പ്പെടെയുള്ളവര്‍ ഹിഡാല്‍ഗോയെ പുറത്താക്കിയ വാര്‍ത്ത സ്ഥിരീകരിച്ചു.