ഹൂസ്റ്റണ്‍: മാംസം ഭക്ഷിക്കുന്ന ഒരുതരം പരാദമായ 'ന്യൂ വേള്‍ഡ് സ്‌ക്രൂവേം' അണുബാധയുടെ ആദ്യ മനുഷ്യ കേസ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ-മനുഷ്യ സേവന വകുപ്പാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. തെക്കേ അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും സാധാരണയായി കാണപ്പെടുന്ന ഒരിനം പരാദമാണിത്.

എല്‍ സാല്‍വഡോര്‍ സന്ദര്‍ശിച്ച ശേഷം മടങ്ങിയെത്തിയ മേരിലാന്‍ഡിലെ ഒരു രോഗിയിലാണ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) അണുബാധ സ്ഥിരീകരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ പൊതുജനാരോഗ്യത്തിന് നിലവില്‍ വളരെ ചെറിയ അപകടസാധ്യത മാത്രമേയുള്ളൂവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

സ്‌ക്രൂവേം അണുബാധ വളരെ വേദനാജനകമാണ്. ശരീരത്തില്‍ കാണുന്ന മുറിവുകളിലൂടെയാണ് ഇവ അകത്തേക്ക് പ്രവേശിക്കുക. അണുബാധയുണ്ടെന്ന് സംശയിച്ചാല്‍ ഉടനടി ഡോക്ടറെ സമീപിക്കണമെന്ന് CDC നിര്‍ദ്ദേശിക്കുന്നു. സ്വയം ഇവയെ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത് അപകടകരമാണ്.