റിയോ: ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യനെന്ന് മൂന്നാം തവണയും 100 മീറ്റർ സ്വർണം നേടി തെളിയിച്ച ഉസൈൻ ബോൾട്ടിന്റെ സെമിഫൈനൽ വിജയചിത്രം സോഷ്യൽ മീഡിയ കീഴടക്കുന്നു. എതിരാളികളെ ബഹുദൂരം പിന്നിലാക്കി അവരെ നോക്കി ചിരിച്ചുകൊണ്ട് ഫിനിഷ് ചെയ്യുന്ന ബോൾട്ടിന്റെ ചിത്രമാണ് ഇപ്പോൾ ലോകത്ത് അതിവേഗം പടർന്നുകൊണ്ടിരിക്കുന്നത്.

100 മീറ്ററിൽ ചരിത്രത്തിലാദ്യമായി മൂന്ന് ഒളിമ്പിക് സ്വർണമെന്ന നേട്ടമാണ് ബോൾട്ട് റിയോയിൽ സ്വന്തമാക്കിയത്. ബെയ്ജിങ്ങിലെയും ലണ്ടനിലെയും പ്രകടനത്തിന്റെ മികവ് അവകാശപ്പെടാനില്ലെങ്കിലും, ഇപ്പോഴും തന്നെ തോൽപിക്കാൻ ആരുമില്ലെന്ന് തെളിയിക്കാൻ ഇതോടെ ബോൾട്ടിനായി. കായിക ചരിത്രത്തിലെ അസാമാന്യ പ്രതിഭകൾക്കൊപ്പം ഇടം പിടിക്കാനും ബോൾട്ടിന് സാധിച്ചു.

സെമി ഫൈനൽ ഹീറ്റ്‌സിലെ ബോൾട്ടിന്റെ പ്രകടനമാണ് ലോകം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. 100 മീറ്റർ ഓടുന്നതിനിടെ പോലും ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ബോൾട്ടിന് സാധിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. വ്യക്തമായ മേധാവിത്വത്തോടെ മുന്നേറുന്ന ബോൾട്ട്, ആഹ്ലാദവാനായി ഫിനിഷ് ചെയ്യുകയാണ് ഈ ചിത്രത്തിൽ.

ബോൾട്ടിന്റെ വിജയത്തെ ലോകം ഒന്നടങ്കമാണ് ഏറ്റെടുത്തിരിക്കുന്നത്. എൻബിഎ താരം ലെബ്രോൺ ജയിംസ് ഈ വിജയത്തെ ട്വിറ്ററിൽ വിശേഷിപ്പിച്ചത് ' ആ ചീറ്റപ്പുലിയോട് ആർക്കുമൊന്നും ചെയ്യാനില്ല' എന്നാണ്. ടെന്നീസ് താരം വിക്ടോറിയ അസാരങ്കയാകട്ടെ, 'ഒരു പക്ഷേ ഒരു ഫ്ളാഷിന് ബോൾട്ടിനെ തോൽപിക്കാനായേക്കും' എന്നും ട്വീറ്റ് ചെയ്തു.