പാൻ ചവച്ച് തോന്നുന്നിടത്തൊക്കെ തുപ്പി വൃത്തികേടാക്കുന്ന ശീലമുള്ളവരാണ് ഉത്തരേന്ത്യക്കാരിൽ പലരും. എന്നാൽ, ഇത്തരം വൃത്തികേടുകൾ ഇനി നടക്കില്ല. ഓഫീസുകളിൽ പാനിന്റെയും ഗുട്കയുടെയും ഉപയോഗം വിലക്കിയ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് പിിന്നാലെ ഉത്തരാഖണ്ഡിലും തുപ്പൽ കർശനമായി നിരോധിക്കുന്നു. പൊതുസ്ഥലത്ത് തുപ്പിയാൽ 5000 രൂപ പിഴയോ ആറുമാസം തടവോ ലഭിക്കുന്ന നിയമം കൊണ്ടുവരാനാണ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്റെ നീക്കം.

ഓഫീസുകളുടെ പരിസരത്തോ പൊതുസ്ഥലങ്ങളിലോ തുപ്പുന്നവർക്കെതിരെയാണ് നിയമം കർശനമായി നടപ്പിലാക്കുക. കഴിഞ്ഞ നവംബറിൽ തുപ്പൽ വിരുദ്ധ നിയമം ഉത്തരാഖണ്ഡ് സർക്കാർ പാസ്സാക്കിയിരുന്നുവെങ്കിലും നടപ്പാക്കിയിരുന്നില്ല. ഈ നിയമമാണ് ത്രിവേന്ദ്ര സിങ് കർശനമാക്കാൻ തീരുമാനിച്ചത്. എല്ലാ മുൻസിപ്പൽ കോർപറേഷനുകളും ഈ നിയമം നടപ്പിലാക്കുമെന്ന് അർബൻ ഡവലപ്‌മെന്റ് വകുപ്പധികൃതർ വ്യക്തമാക്കി.

ഉത്തരാഖണ്ഡിലെ ഭൂരിപക്ഷം ജനങ്ങളും ത്രിവേന്ദ്ര സിങ്ങിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുണ്ട്. പൊതുസ്ഥലങ്ങളിലും മറ്റും യാതൊരു നിയന്ത്രണവുമില്ലാതെ തുപ്പി വൃത്തികേടാക്കുന്ന സംസ്ഥാനമെന്ന ചീത്തപ്പേര് മാറിക്കിട്ടുമെന്ന പ്രതീക്ഷയിലാണവർ.നിയമം കർശനമാക്കുന്നതിലൂടെ ആളുകളുടെ പാൻ ഉപയോഗവും കുറയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. തുപ്പലിനെതിരെ മറ്റ് ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

നിയമം കർശനമായി നടപ്പാക്കാൻ നിർദ്ദേശിച്ചതായി നഗരവികസന വകുപ്പ് സെക്രട്ടറി അരവിന്ദ് സിങ് ഹ്യാൻകി പറഞ്ഞു. നിലവിൽ നിയമം നഗരപ്രദേശങ്ങളിൽ മാത്രമാണ് നടപ്പിലാക്കിയിട്ടുള്ളത്. അത് ഗ്രാമങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും. ആദ്യഘട്ടമെന്ന നിലയിൽ പിടിക്കപ്പെട്ടാൽ 5000 രൂപ പിഴയാകും അടയ്‌ക്കേണ്ടിവരിക. ഒന്നിലേറെത്തവണ കുറ്റം ആവർത്തിച്ചാലാണ് ജയിൽ ശിക്ഷ ലഭിക്കുകയെന്നും അധികൃതർ പറഞ്ഞു.

സാനിറ്റേഷൻ ഇൻസ്‌പെക്ടർമാരും മറ്റുമായി പ്രത്യേക ദൗത്യ സംഘങ്ങളെ നിയോഗിച്ച് നഗരം ശുചിയായി സൂക്ഷിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഡെറാഡൂൺ നഗർ നിം ഹെൽത്ത് ഓഫീസർ ഡോ. കൈലാഷ് ഗുന്യാൽ പറഞ്ഞു. ഓരോ ദിവസവും പല തവണയായി ഇവർ പരിശോധന നടത്തും. കുറ്റം ചെയ്തവരിൽനിന്ന് ഇവർ തന്നെ പിഴയീടാക്കിക്കൊണ്ടുള്ള ചലാൻ നൽകും. നിയമം തുടർച്ചയായി ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന്റെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.