- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ലോകായുക്തയ്ക്ക് എതിരായ വിമർശനം ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ വെല്ലുവിളി; ലോകായുക്തയുടെ അടികൊണ്ട ആളാകുമ്പോൾ ചാവേറിന്റെ വീര്യം കൂടും'; ജലീലിനെ വിമർശിച്ച് സതീശൻ
തിരുവനന്തപുരം: ലോകായുക്തക്കെതിരായ കെ.ടി.ജലീലിന്റെ അതിരുവിട്ട വിമർശനം ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ പരസ്യമായ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും കേസ് ലോകായുക്തക്ക് മുന്നിലിരിക്കുമ്പോഴാണ് ഓർഡിനൻസ് കൊണ്ടുവന്ന് ആ സംവിധാനത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചത്.
അത് പാളിയപ്പോഴാണ് ലോകായുക്തയെ തന്നെ വ്യക്തിപരമായി ആക്രമിക്കാൻ സർക്കാർ ഒരു ചാവേറിനെ ഇറക്കിയിരിക്കുന്നത്. ലോകായുക്തയുടെ അടികൊണ്ട ആളാകുമ്പോൾ ചാവേറിന്റെ വീര്യം കൂടും. ഇനി മുതൽ ഏത് ഇടതു നേതാവിനെതിരെയും കോടതി വിധികളുണ്ടായാൽ ഇതേ രീതിയിൽ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പ് കൂടിയാണ് ജലീൽ നൽകുന്നത്.
അസഹിഷ്ണുതയുടെ കൂടാണ് പിണറായി സർക്കാർ. സിൽവർ ലൈനിനെ എതിർത്ത സംസ്‌ക്കാരിക പ്രവർത്തകരെ സൈബറിടങ്ങളിൽ കൊല്ലാക്കൊല ചെയ്യുന്നവർ പ്രതികരിക്കാൻ പരിമിതികളുള്ള ജുഡീഷ്യറിയെ നീതിബോധമില്ലാതെ ആക്രമിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുത്താൽ കാണിച്ചുതരാമെന്ന ലോകായുക്തക്കുള്ള ഭീഷണിയാണിത്. ജലീലിന്റെ ജൽപനങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂവെന്നും സതീശൻ ആവശ്യപ്പെട്ടു.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരേ പരോക്ഷമായി ആരോപണമുയർത്തിയും നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തെ വിമർശിച്ചുമാണ് മുൻ മന്തി കെടി ജലീലിന്റെ നേരത്തെ രംഗത്തെത്തിയത്.തക്കപ്രതിഫലം കിട്ടിയാൽ ലോകായുക്ത എന്ത് കടുംകൈയും ആർക്ക് വേണ്ടിയും ചെയ്യുമെന്നായിരുന്നു ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിച്ചത്. പിണറായി വിജയനെ പിന്നിൽ നിന്ന് കുത്താൻ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്ത എന്നും കെടി ജലീൽ ആരോപിച്ചിരുന്നു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ പേരെടുത്ത് പറയാതെയാണ് ജലീലിന്റെ ആരോപണം.
കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോൺഗ്രസ് നിർദ്ദേശിച്ച 'മാന്യനെ' ഇപ്പോൾ ഇരിക്കുന്ന പദവിയിൽ പന്തീരാണ്ടുകാലം കുടിയിരുത്തി ഇടതു സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് യുഡിഎഫിന്റെ പടപ്പുറപ്പാടെന്ന് ജലീൽ വിമർശിക്കുന്നു.
മഹാത്മാഗാന്ധിയുടെ കയ്യിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്സെയുടെ കയ്യിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നത്. യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയ ഏമാൻ, തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്കുവേണ്ടിയും ചെയ്യുമെന്നും കുറിപ്പിൽ വിമർശിക്കുന്നു.
മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിത സമ്പാദ്യമോ കണ്ടെത്താൻ കഴിയാതെ പത്തി മടക്കി പിൻവാങ്ങിയപ്പോഴാണ് പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താൻ യുഡിഎഫ് പുതിയ ''കത്തി'' കണ്ടെത്തിയത്. ഇന്ത്യയിൽ ഒരിടത്തുമില്ലാത്ത നിയമം കേരളത്തിൽ മാത്രം വേണമെന്ന വാശിക്ക് പുല്ലു വില പോലും ജനങ്ങൾ കൽപ്പിക്കില്ലെന്നും ജലീൽ തന്റെ കുറിപ്പിൽ പറയുന്നു.
2005 ജനുവരി 25 ന് പുറത്ത് വന്ന പ്രമാദ കേസിലെ വിധിയുടെ കോപ്പിയും 2004 നവംബർ 14 ന് വൈസ് ചാൻസലർ പദവി സഹോദര ഭാര്യ ഏറ്റതിന്റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാൻ കടകളിൽ പോലും കിട്ടും. 'ജാഗരൂഗരായ' കേരളത്തിലെ മാധ്യമങ്ങൾ എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. 'മാധ്യമ മുതലാളിമാരുടെ ആ ഒട്ടകപ്പക്ഷി നയം കൊണ്ടാന്നും ആരും രക്ഷപ്പെടാൻ പോകുന്നില്ല. 'പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ'' എന്നല്ലേ പ്രമാണം. അതിനു ഞാൻ നിമിത്തമായി എന്നു മാത്രം' എന്നു പറഞ്ഞുകൊണ്ടാണ് ജലീൽ തന്റെ കുറിപ്പ് പൂർത്തിയാക്കുന്നത്.




