കൊച്ചി: സോളാർ കേസിലല്ല രാജ്യാന്തര ബന്ധമുള്ള ഡോളർ കടത്ത് കേസിലാണ് സിബിഐ അന്വേഷണം നടത്തേണ്ടതെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. തട്ടിപ്പുകേസിലെ പ്രതിയായ സ്ത്രീ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുത്തത്. അതിനേക്കാൾ വലിയ തട്ടിപ്പു കേസിലെ പ്രതി മൊഴി നൽകിയിട്ടും മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നു സർക്കാർ വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിൻന്റെ ഭാഗമാണ് സോളാർ കേസിൽ ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ. അതുകൊടകര കുഴൽപ്പണ കേസ് ഒതുക്കിയ ബന്ധമാണ്. വിശ്വസനീയമായ ഒരു തെളിവും ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് സോളാർ വിഷയത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച എല്ലാ അന്വേഷണങ്ങളും അവസാനിപ്പിച്ചത്. ആരോപണവിധേയരായ കോൺഗ്രസ് നേതാക്കൾക്കു പാർട്ടി പൂർണ പിന്തുണ നൽകുമെന്നും സതീശൻ പറഞ്ഞു.