- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അങ്ങനെ സംഭവിച്ചാൽ ആറ് മാസത്തിനുള്ളിൽ നിന്റെ ഭാര്യ പറവൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും; സഖാക്കളുടെ വാക്കാണ്'; സാമൂഹ്യ മാധ്യമങ്ങളിൽ വി. ഡി സതീശനെതിരെ ഭീഷണി സന്ദേശവുമായി സൈബർ സഖാവ്; പ്രതിപക്ഷ നേതാവിനെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം
തിരുവനന്തപുരം: സിപിഎം ഗുണ്ടകളെ വച്ച് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചാൽ ഉറപ്പായും പ്രതിരോധിക്കുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ഭീഷണി സന്ദേശങ്ങളുമായി സിപിഎം സൈബർ സഖാക്കൾ.
പൊലീസും സിപിഎം ഗുണ്ടകളും ചേർന്ന് യുഡിഎഫ് സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നു. ഞങ്ങളുടെ പ്രവർത്തകരെ സിപിഎം ഗുണ്ടകളെ വച്ച് ആക്രമിച്ചാൽ ഉറപ്പായും പ്രതിരോധിക്കും. പൊലീസീനോടുള്ള സമീപനവും ഞങ്ങൾക്ക് മാറ്റേണ്ടി വരുമെന്ന് വി ഡി സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെതിരെ സൈബർ ആക്രമണം.

'അങ്ങനെ സംഭവിച്ചാൽ ആറ് മാസത്തിനുള്ളിൽ നിന്റെ ഭാര്യ പറവൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കേണ്ടി വരും. സഖാക്കളുടെ വാക്കാണ്' എന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ സിപിഎം സൈബർ സഖാക്കൾ കുറിച്ചത്. സിറാജ് നരിക്കുനി, ഷിനി ജോയ് എന്നി പേരുകളിലുള്ള അക്കൗണ്ടുകളിൽ നിന്നുമാണ് സന്ദേശം.

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം ഉയർന്നതോടെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് നടന്ന പ്രതിഷേധത്തിന് പിന്നാലെ അതിക്രമിച്ച് കയറിയവരെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന് എതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വധ ഭീഷണിയുടെ ധ്വനി കലർന്ന സന്ദേശങ്ങളുമായി സൈബർ സഖാക്കൾ രംഗത്ത് എത്തിയിരിക്കുന്നത്.
പൊലീസും സിപിഎം ഗുണ്ടകളും ചേർന്ന് യുഡിഎഫ് സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന് വി ഡി സതീശൻ ആരോപിച്ചിരുന്നു. സമരത്തെ വഴിമാറ്റാൻ വേണ്ടി സിപിഎം രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് രഹസ്യവിവരമുണ്ട്. ആശുപത്രിയിൽ കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചു. ഇതിനു ജാമ്യമുള്ള കേസാണ് പൊലീസ് ചുമത്തുന്നത്.
കന്റോൺമെന്റ് ഹൗസിൽ അതിക്രമിച്ചു കയറിയവരെ അപ്പോൾ തന്നെ ജാമ്യത്തിൽ വിട്ടയക്കുന്നു. അവരെ പറഞ്ഞുവിട്ടതും ജാമ്യം കൊടുക്കാൻ നിർദ്ദേശിച്ചതും മുഖ്യമന്ത്രിയുടെ ഓഫീസാണ്. അമിതാധികാര ശക്തികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിക്കുന്നുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾ ഗതിമാറ്റി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് സർക്കാരും സിപിഎമ്മും അക്രമം സൃഷ്ടിക്കുന്നതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. കന്റോൺമെന്റ് ഹൗസിലേക്ക് നടന്ന പ്രതിഷേധത്തിനും അതിക്രമിച്ചു കയറാനും നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കലാപത്തിന് ആഹ്വാനം നൽകുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കന്റോൺമെന്റ് ഹൗസിൽ അതിക്രമിച്ചു കയറിയവരെ അപ്പോൾ തന്നെ ജാമ്യത്തിൽ വിട്ടയക്കുന്നു. അവരെ പറഞ്ഞുവിട്ടതും ജാമ്യം കൊടുക്കാൻ നിർദ്ദേശിച്ചതും മുഖ്യമന്ത്രിയുടെ ഓഫീസാണ്. അമിതാധികാര ശക്തികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിക്കുന്നു. അവർ മുഖ്യമന്ത്രിയെ കൊണ്ടേ പോകൂ.
കന്റോൺമെന്റ് ഹൗസ് ഏരിയ അതീവ സുരക്ഷ മേഖലയല്ലെന്നാണ് പൊലീസ് പറയുന്നത്. അതീവ സുരക്ഷയില്ലെങ്കിൽ അവിടെ ഭവനഭേദനം നടത്താമെന്നാണോ പൊലീസ് പറയുന്നത്. അങ്ങനെയെങ്കിൽ അവിടെയുള്ള മൂന്ന് മന്ത്രിമാരുടെയോ ഈ പറഞ്ഞ ഉദ്യോഗസ്ഥന്റെ വീട്ടിലേക്കോ ആണ് അതിക്രമിച്ചുകയറിയതെങ്കിൽ ഇതായിരിക്കുമോ നടപടി. -സതീശൻ ചോദിക്കുന്നു.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന പ്രതിഷേധത്തിൽ വധശ്രമ പരാതി വ്യാജമെന്ന് വ്യക്തമായെന്നും വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്കു വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷമാണ് പ്രതിഷേധമുയർന്നതെന്ന് ഇ.പി ജയരാജൻ പറയുന്ന റെക്കോർഡുണ്ട്. യു.ഡിഎഫ് പ്രതിഷേധത്തെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമം. അതിനു വേണ്ടി മുഖ്യമന്ത്രിയുടെ ഗൺമാനെ കൊണ്ട് വ്യാജ പരാതി നൽകി. ഈ പരാതി പിൻവലിച്ച് സിപിഎം മാപ്പ് പറയണമെന്നും വി.ഡി സതീശൻ.
കെപിസിസി അധ്യക്ഷൻ പ്രതിപക്ഷ നേതാവും റോഡിലിറങ്ങിയാൽ കയ്യും കാലും കാണില്ലെന്ന് ഒരു സിപിഎം എംഎൽഎ ഭീഷണിപ്പെടുത്തുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിൽ പെൺകുട്ടികൾക്ക് നേരെ സൈബർ ആക്രമണം നടക്കുകയാണ്. എംഎൽഎമാരും നേതാക്കളും അധിക്ഷേപിക്കുകയാണ്. ഇവരാണോ സ്ത്രീപക്ഷ വാദികൾ. എവിടെ പോയി ഇടതുപക്ഷത്തെ വനിതകൾ.
നാട്ടിൽ മനഃപൂർവ്വമായി കലാപമുണ്ടാക്കാൻ സർക്കാരും സിപിഎമ്മും രംഗത്തിറങ്ങിയിരിക്കുകയാണ്. വിമാനത്തിൽ നടത്തിയ പ്രതിഷേധം നേതാക്കളുടെ അനുമതിയോടെയല്ല. അവർ പ്രതിഷേധം എന്ന് മാത്രമാണ് പറഞ്ഞത്. ആ സമയം മുഖ്യമന്ത്രി വിമാനത്തിലില്ല. ജയരാജനാണ് അവരെ ഉന്തിമറിച്ചിട്ട് നിലത്തിട്ട് ചവിട്ടുന്നത്. അതിൽ ജയരാജനെതിരെ നടപടിയെടുക്കണം.-സതീശൻ ആവശ്യപ്പെട്ടു.




