- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗമ്യത, സത്യസന്ധത, സുതാര്യത.. മറഞ്ഞത് യു.ഡി.എഫ് തറവാടിന്റെ ആത്മീയ ചൈതന്യം; പ്രവർത്തന ശൈലിയിലും പ്രസംഗത്തിലുമൊക്കെ തന്റേതായ ഒരു കൈയൊപ്പ് തങ്ങൾക്കുണ്ടായിരുന്നു; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ പ്രതിപക്ഷ നേതാവിന്റെ ഓർമ്മക്കുറിപ്പ്

കേരളത്തിലെ ജനാധിപത്യ മതേതര മനസുകളെ വേദനിപ്പിക്കുന്ന വിയോഗമാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടേത്. യു.ഡി.എഫ് തറവാട്ടിലെ കാരണവർ... മുന്നണിയെ ഒറ്റക്കെട്ടായി മുന്നിൽ നിന്ന് നയിച്ച വ്യക്തിത്വം. മൃദുഭാഷിയായിരുന്നെങ്കിലും കാർക്കശ്യം നിറഞ്ഞ നിലപാടുകളായിരുന്നു ഹൈദരലി തങ്ങളുടേത്. നിർണായകമായ രാഷ്ട്രീയ ഘട്ടങ്ങളിൽ യു.ഡി.എഫിനെയും മുസ്ലിം ലീഗിനെ കാലഘട്ടം ആവശ്യപ്പെട്ട തരത്തിൽ നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. യു.ഡി.എഫ് രാഷ്ട്രീയത്തെ മുന്നിൽ നിന്നു നയിച്ച അദ്ദേഹം, എന്നും മത സാഹോദര്യത്തിനും മതേതരത്വത്തിനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി പ്രവർത്തിച്ചു. ഫാസിസ്റ്റ് ശക്തികളും വിഭാഗീയതയും രാജ്യത്തെ പിന്നോട്ട് വലിക്കുന്ന ഈ കാലത്ത് ശരിക്കൊപ്പം എന്നും നിന്ന ഈ വലിയ മനുഷ്യൻ കടന്നു പോകുന്നത് തീരാനഷ്ടമാണ്.
'യു.ഡി.എഫ് ശക്തിപ്പെടുത്താനാണ് എല്ലാക്കാലത്തും ലീഗ് ശ്രമിച്ചിട്ടുള്ളത്. അതുതന്നെയാണ് ഇപ്പോഴത്തെ ലക്ഷ്യവും. കോൺഗ്രസുമായുള്ള ബന്ധം കുടുംബ ബന്ധം പോലെ തന്നെയാണ്'- 2009 ൽ ലീഗ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തങ്ങൾ പറഞ്ഞ വാക്കുകളാണിത്. ലീഗ് അധ്യക്ഷ സ്ഥാനത്തിരുന്ന 12 വർഷവും അദ്ദേഹത്തിന് ഇതേ നിലപാട് തന്നെയായിരുന്നു. രാഷ്ട്രീയത്തിനൊപ്പം മത സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്ന വ്യക്തി കൂടിയായിരുന്നു തങ്ങൾ. മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടക്കലർത്തില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതേസമയം മതത്തിലെ നല്ല വശങ്ങൾ രാഷ്ട്രീയത്തിലും പ്രയോജനപ്പെടുത്തുമെന്നും അത് അമിതമാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നുമുള്ള നിർബന്ധം കണിശതയോടെ പാലിക്കാൻ തങ്ങൾക്കായി.
ആത്മീയ, രാഷ്ട്രീയ നേതൃത്വത്തിനും അപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങളിലും തങ്ങൾ ശ്രദ്ധ വച്ചു. പാവപ്പെട്ടവന്റെ ദുഃഖം സ്വന്തം ദുഃഖമായി കണ്ട്, സ്നേഹ, സാഹോദര്യങ്ങൾ പകർന്നു നൽകിയ വ്യക്തിത്വമായിരുന്നു തങ്ങൾ. നിരവധി മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അഗതി അനാഥ മന്ദിരങ്ങളുടേയും സംഘടനകളുടേയും അധ്യക്ഷനും മഹല്ലുകളുടെ ഖാസിയുമായിരുന്നു. ഇതിനൊപ്പം എക്കാലത്തും ഉദാത്തമായ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാനും അദ്ദേഹത്തിന് സാധിച്ചു.
ഏഴര പതിറ്റാണ്ടിലധികം മതേതരത്വത്തിന്റേയും മാനവികതയുടേയും വെളിച്ചം പകർന്ന വിളക്കാണ് അണഞ്ഞത്. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയം കറങ്ങിത്തിരിഞ്ഞ പാണക്കാട് കൊടപ്പനക്കൽ തറവാടിന്റെ നാഥൻ. മത രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള കടന്നു വരവിനെ ദൈവീകമായ അനുഗ്രഹമായാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കണ്ടത്. ഉറച്ച വിശ്വാസമാണ് പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ട് പോകാൻ ശിഹാബ് തങ്ങൾക്ക് കരുത്തായതും. സാധാരണക്കാരന്റെ പ്രശ്നങ്ങൾ തന്റേതു കൂടിയായി കണ്ട ഹൃദയവിശാലത. മനുഷിക വിഷയങ്ങളിൽ ഹൃദയം കൊണ്ടാണ് ശിഹാബ് തങ്ങൾ സംസാരിച്ചത്.
പ്രവർത്തന ശൈലിയിലും പ്രസംഗത്തിലുമൊക്കെ തന്റേതായ ഒരു കൈയൊപ്പ് തങ്ങൾക്കുണ്ടായിരുന്നു. പറയാനുള്ളതെല്ലാം സൗമ്യതയോടെ എന്നാൽ കണിശമായി പറഞ്ഞു വയ്ക്കാൻ അദ്ദേഹത്തിന് വല്ലാത്തൊരു വൈഭവമുണ്ടായിരുന്നു. നിത്യേന നിരവധി പേരാണ് തങ്ങളെ കാണാൻ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലേക്കെത്തിയിരുന്നത്. എല്ലാവരെയും സൗമ്യതയോടെ സ്വീകരിക്കാൻ തങ്ങൾ എപ്പോഴും ആ വരാന്തയിലുണ്ടാകുമായിരുന്നു. ജീവിതത്തിലെ എന്തു പ്രതിസന്ധിയിലും പലർക്കും അത്താണിയും അവസാനവാക്കുമായിരുന്നു ഈ മനുഷ്യൻ.
പാവങ്ങളെ സഹായിക്കുന്നതിനു വേണ്ടി ഭവന നിർമ്മാണ പദ്ധതിയുൾപ്പെടെ നിരവധി ആശയങ്ങളാണ് തങ്ങൾ നടപ്പിലാക്കിയത്. മതത്തിനതീതമാണ് മുസ്ലിംലീഗിന്റെ റിലീഫ് പ്രവർത്തനമെന്ന അഭിപ്രായമാണ് തങ്ങൾ എപ്പോഴും ഉയർത്തിപ്പിടിച്ചിരുന്നത്. മതത്തിന് അതീതമായി മാനവികമായ അംശങ്ങൾക്കുതന്നെയാണ് മുൻതൂക്കം നൽകിയതും. നോമ്പ്കാലത്ത് പൂർണമായും റിലീഫ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിർദ്ദേശമാണ് തങ്ങൾ പാർട്ടി പ്രവർത്തകർക്ക് നൽകിയിരുന്നതും. അതുകൊണ്ടുതന്നെ സമുദായത്തിനും ഐക്യമുന്നണിക്കും പൊതുസമൂഹത്തിനും ഈ വിയോഗം വലിയൊരു നഷ്ടമാണ്.
വ്യക്തിപരമായി എനിക്കുണ്ടാക്കിയ നഷ്ടവും ഏറെ വലുതാണ്. എനിക്ക് പകർന്നു നൽകിയ സ്നേഹവും വാത്സല്യവും അളവില്ലാത്തതാണ്. കൃത്യമായ ഉപദേശവും നിർദേശങ്ങളും നൽകിയിരുന്നു. കേരളീയ സമൂഹത്തിന് മുന്നിൽ ഒരു ശൂന്യത സൃഷ്ടിക്കുന്നതാണ് അദ്ദേഹത്തിന്റെ വിയോഗം. ഫാസിസവും വർഗീയതയും വിഭാഗീയതും രാജ്യത്തെ പിന്നോട്ട് വലിക്കുന്ന പരീക്ഷണ ഘട്ടത്തിൽ കലർപ്പില്ലാത്ത മതേതരത്വ നിലപാടുകൾ മുസ്ലിം ലീഗ് ഉയർത്തി പിടിക്കുമ്പോൾ അതിന്റെ ഊർജ സ്രോതസായിരുന്നു ശിഹാബ് തങ്ങൾ. സൗമ്യമായി, ഒരു ചെറു പുഞ്ചിരിയോടെ അദ്ദേഹം നിലപാടുകൾ പറഞ്ഞു. അവിടെ മൃദുഭാക്ഷിയായ ഒരു കുറിയ മനുഷ്യന്റെ നിലപാടുകളിലെ കാർക്കശ്യം തെളിഞ്ഞ് കാണാം. ശരിക്കൊപ്പം എന്നും നിന്ന ആ വലിയ മനുഷ്യൻ കടന്നുപോകുന്നത് തീരാനഷ്ടമാണ്. ആ വിയോഗം കേരളത്തെ വേദനിപ്പിക്കുന്നു. കേരളീയ പൊതു സമൂഹത്തിൽ ഒരു ശൂന്യത അവശേഷിപ്പിച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ തിരിഞ്ഞു നടക്കുന്നു. പിന്നിട്ട വഴികളിലൂടെ ഇനിയൊരു മടക്കമില്ലാത്ത അവസാന യാത്ര. ഗുരുസ്ഥാനീയനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് പ്രണാമം. ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.

