തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ മത്സരിച്ചേക്കില്ല. മുരളീധരൻ മത്സരിക്കേണ്ടതില്ലെന്നതാണ് കേന്ദ്ര നിലപാട്. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് മുരളി. നിലവിലെ സാഹചര്യത്തിൽ രാജ്യസഭാ സീറ്റിനാണ് ബിജെപി കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. കഴക്കൂട്ടത്ത് മുരളീധരൻ മത്സരിക്കുകയും ജയിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ രാജ്യസഭാ അംഗത്വം രാജിവയ്ക്കണം. അങ്ങനെ രാജിവച്ചാൽ മഹാരാഷ്ട്രയിൽ പകരം ഒരാളെ ജയിപ്പിക്കാനുള്ള അംഗബലം ബിജെപിക്കില്ല.

ശിവസേനയും കോൺഗ്രസും എൻസിപിയും അടങ്ങുന്ന സഖ്യത്തിനാണ് അവിടെ മുൻതൂക്കം. ഈ സാഹചര്യമാണ് മുരളീധരന് വിനയാകുന്നത്. ഇതോടെ കഴക്കൂട്ടത്ത് കെ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകാനും സാധ്യത കൂടി. സുരേന്ദ്രൻ കോന്നിയിൽ മത്സരിച്ചാൽ ശോഭാ സുരേന്ദ്രനോടും മത്സരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെടും. ടിപി സെൻകുമാർ അടക്കമുള്ളവരേയും പരിഗണിക്കും. ഈഴവ വിഭാഗത്തിൽ പെട്ടവർക്ക് കഴക്കൂട്ടത്ത് മുൻതൂക്കം കൊടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ആലോചനകൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തുന്നതോടെ ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തത വരും. കഴക്കൂട്ടത്ത് മത്സരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി മുരളീധരൻ മുമ്പോട്ട് പോയിരുന്നു. ഇതിനിടെയാണ് രാജ്യസഭാ കുരുക്ക് എത്തുന്നത്.

കഴക്കൂട്ടത്ത് മത്സരിച്ചാൽ ജയം ഉറപ്പെന്നാണ് മുരളീധരൻ പറയുന്നത്. കഴിഞ്ഞ തവണ ഈ മണ്ഡലത്തിൽ രണ്ടാം സ്ഥാനം മുരളി നേടി. അന്ന് ജയിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രുമായി ഉണ്ടായിരുന്നത് എണ്ണായിരത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷമാണ്. അതുകൊണ്ട് തന്നെ ജയിക്കുമെന്ന് ഉറച്ച് വിശ്വസിക്കുകയായിരുന്നു മുരളീധരൻ. ഈ വിശ്വാസമാണ് സീറ്റ് നിഷേധിക്കാനുള്ള കാരണവും. ജയിച്ചാൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ സീറ്റ് നഷ്ടമാകും. ഇത് ബിജെപിക്ക് അംഗീകരിക്കാനേ കഴിയുന്നില്ല. രാജ്യസഭയിൽ ഭൂരിപക്ഷം നേടാൻ ഓരോ സീറ്റും നിർണ്ണായകമാണ്. ഏകീകൃത സിവിൽ കോഡ് ഉൾപ്പെടെ പാസാക്കുന്നതിന് ഇത് അനിവാര്യതയുമാണ്. അതുകൊണ്ട് തന്നെ രാജ്യസഭാ സീറ്റ് നഷ്ടമാകുന്നതിൽ പ്രശ്‌നമുണ്ടെന്നാണ് ബിജെപിയുടെ നിലപാട്.

മഹാരാഷ്ട്രയിൽ ബിജെപിക്ക് ഇപ്പോൾ ഭൂരിപക്ഷമില്ല. ഭൂരിപക്ഷമുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എംപിയായിരുന്നുവെങ്കിൽ മുരളീധരൻ ഈ കുരുക്ക് വരില്ലായിരുന്നുവെന്നതാണ് വസ്തുത. ഇതോടെയാണ് കഴക്കൂട്ടത്തെ പകരക്കാരനെ കണ്ടെത്താനുള്ള ചർച്ച ബിജെപിയിൽ തുടങ്ങിയത്. കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും രാജ്യസഭാംഗം സുരേഷ് ഗോപിയും ഉൾപ്പെടെ എല്ലാ പ്രധാന നേതാക്കളും മത്സരിക്കണമെന്നു ബിജെപി കോർ കമ്മിറ്റിയിൽ തീരുമാനം എടുത്തിരുന്നു. ഇതിനിടെയാണ് കേന്ദ്ര തീരുമാനം.

സംഘടനാ ചുമതലയിൽ ഇല്ലാത്തതിനാൽ സുരേഷ് ഗോപിയുടെയും കേന്ദ്രമന്ത്രിയായതിനാൽ വി. മുരളീധരന്റെയും കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ദേശീയ നേതൃത്വമാണ്. സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനും അനുമതി തേടും. പ്രമുഖ നേതാക്കളുടെ മണ്ഡലങ്ങൾ മാത്രമാണ് ഇന്നലെ ചർച്ചയ്‌ക്കെടുത്തത്.

ബാക്കി ഇന്നു കോർ കമ്മിറ്റി ചർച്ച ചെയ്തശേഷം വൈകിട്ട് ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക ദേശീയ നേതൃത്വത്തിനു കൈമാറും. രണ്ട് ദിവസത്തിനുള്ളിൽ തന്നെ 40 എ പ്ലസ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളിൽ തീരുമാനമാകും.