ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തെ എതിർത്ത് കേന്ദ്രമന്ത്രി വി മുരളീധരൻ. സ്വർണക്കടത്തും കോവിഡ് മരണക്കണക്കിലെ കള്ളക്കളിയുമടക്കം സിപിഎം അകപ്പെട്ട വിവാദങ്ങളിൽ നിന്ന് തലയൂരാനാണ് സിപിഎം ശ്രമമെന്നും മുരളീധരൻ ആരോപിച്ചു. ദേശീയപാതയിലെ പിടിച്ചുപറിയും ബിജെപിയുമായി എന്ത് ബന്ധമെന്ന് കേരള പൊലീസ് പറയണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.

സിപിഎം പിന്തുണയോടെ പ്രവർത്തിക്കുന്ന ഗൂണ്ടാസംഘങ്ങൾ നടത്തുന്ന കൊള്ളയും പിടിച്ചുപറിയും കണ്ടെത്താൻ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് പരിഹാസ്യമാണ്. കൊടകര മുതൽ കരിപ്പൂർ വരെ കേരളത്തിലെ എല്ലാ അധോലോക ഇടപാടുകളും കമ്മ്യൂണിസ്റ്റ് പാർട്ടി പാലൂട്ടി വളർത്തുന്ന ക്രിമിനൽ സംഘങ്ങളാണ് നടത്തുന്നത്. അത് പുറത്തായതിന്റെ ജാള്യത മറയ്ക്കാനാണ് സുരേന്ദ്രനെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നത്- മുരളീധരൻ പറഞ്ഞു.

കേന്ദ്ര ഏജൻസികളെയല്ല സംസ്ഥാന ഏജൻസികളെയാണ് ഭരിക്കുന്നവർ രാഷ്ട്രീയ വേട്ടയാടലിന് ഉപയോഗിക്കുന്നത്. ദേശീയപാതയിലെ പിടിച്ചുപറിയും ബിജെപിയുമായി എന്ത് ബന്ധമെന്ന് കേരള പൊലീസ് പറയട്ടെ. കള്ളപ്പണമാണ് വിഷയമെങ്കിൽ അത് അന്വേഷിക്കേണ്ടത് പൊലീസ് അല്ലെന്നും മുരളീധരൻ പറഞ്ഞു.

നാടിന്റെ സ്വത്തായ രാജകീയ വൃക്ഷങ്ങൾ മുറിച്ചു കടത്തിയവർ ഇപ്പോഴും സ്വൈര്യവിഹാരം നടത്തുന്നത് കേരള പൊലീസിനെ ബാധിക്കുന്നേയില്ല. വനംകൊള്ളക്കാരെ തൊടാൻ ധൈര്യമില്ലാത്ത പിണറായിയുടെ പൊലീസ് ബിജെപിക്കെതിരെ തിരിയുന്നത് രാഷ്ട്രീയ പകപോക്കലിനാണ്. കരിപ്പൂർ സ്വർണക്കടത്ത് അന്വേഷണം കണ്ണൂരിലെ പാർട്ടിയാഫീസുകളിലേക്കെത്തുന്നതിന്റെ വെപ്രാളമാണ് ഇപ്പോൾ കാണുന്നത്. സർക്കാരിനെതിരായ വിമർശനങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള വില കുറഞ്ഞ ഈ തന്ത്രം വിലപ്പോവില്ലെന്ന് സിപിഎം മനസിലാക്കുന്നത് നന്നാവുമെന്ന് കുറിപ്പിൽ പറയുന്നു.