തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി മുതിർന്ന സിപിഐഎം നേതാവും സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനുമായ വി എസ്. അച്യുതാനന്ദൻ. മോദി അടവുകളുടെ ആശാനാണെന്ന് അദ്ദേഹം പറഞ്ഞു.

ചർക്കയിൽ നൂൽ നൂൽക്കുന്നതുകൊണ്ട് മോദി ഗാന്ധിജിയാവില്ലെന്നും വി എസ് പറഞ്ഞു. ആയിരം കൊല്ലം ജീവിച്ചാലും ഗാന്ധിയുടെ അടുത്തെത്താൻ പോലും മോദിക്കാവില്ല.

ചെപ്പടി വിദ്യ കാണിച്ച് പണ്ട് അദ്വാനിയുടെ കാല് വാരി താഴെയിട്ടയാളാണ് മോദി. മോദിയുടെ ചെപ്പടിവിദ്യകൾ ജനങ്ങൾക്ക് മനസിലായിത്തുടങ്ങിയെന്നും വി എസ് പറഞ്ഞു.

ഖാദി ഗ്രാമവ്യവസായ കമ്മിഷന്റെ കലണ്ടറിലും ഡയറിയിലും ഗാന്ധിജിയെ ഒഴിവാക്കി പകരം മോദിയുടെ ചിത്രം ഉൾപ്പെടുത്തിയ വിവാദത്തിലാണ് വിഎസിന്റെ വിമർശനം ഉണ്ടായിരിക്കുന്നത്.

വർഷങ്ങളായി തുടരുന്ന പതിവ് ഒഴിവാക്കിയാണ് ഗാന്ധിക്കു പകരം മോദിയെ ഖാദി കലണ്ടറിൽ പ്രതിഷ്ഠിച്ചത്. മഹാത്മാഗാന്ധി നൂൽ നൂൽക്കുന്ന അതേ മാതൃകയിൽ വലിയ ചർക്കയിൽ മോദി നൂൽനൂൽക്കുന്ന ചിത്രമാണ് കലണ്ടറിലുള്ളത്. ലളിതമായ വസ്ത്രം ധരിച്ചാണ് ഗാന്ധിജി നൂൽനൂറ്റിരുന്നതെങ്കിൽ മോദി തന്റെ ഇഷ്ട വേഷമായ കുർത്തയും പൈജാമയും ധരിച്ച് നൂൽനൂൽക്കുന്ന ചിത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സംഭവത്തിൽ കടുത്ത പ്രതിഷേധവും വിമർശനവും ഉയരുകയുണ്ടായി.

എന്നാൽ, മുൻപും ഗാന്ധിജിയുടെ ചിത്രങ്ങളില്ലാതെ ഖാദി ഡയറിയും കലണ്ടറും ഇറങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ പ്രതികരിച്ചത്. 1996, 2002, 2005, 2011, 2013, 2016 വർഷങ്ങളിൽ ഗാന്ധിജിയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. അതിൽ ഗാന്ധിജിയുടെ ചിത്രങ്ങൾ വേണമെന്നു നിർബന്ധമില്ലെന്നുമായിരുന്നു സർക്കാരിന്റെ നിലപാട്.

നേരത്തെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ കലണ്ടറിലും പ്രധാനമന്ത്രി മോദിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. കലണ്ടറിന്റെ 12 പേജിലും പ്രധാനമന്ത്രിയുടെ ചിത്രങ്ങളായിരുന്നു.