തിരുവനന്തപുരം: സെക്രട്ടറിയേറ്റ് അനക്‌സിലോ അല്ലെങ്കിൽ സെക്രട്ടറിയേറ്റിൽ തന്നെയോ ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ഓഫീസ് വേണമെന്ന വി എസ് അച്യുതാനന്ദന്റെ ആവശ്യം തൽക്കാലം നടക്കില്ല. സെക്രട്ടറിയേറ്റിൽ ഓഫീസ് വേണമെന്ന വിഎസിന്റെ ആവശ്യം തള്ളി ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാന് പുതിയ ഓഫീസായി. വി എസ്. അച്യുതാനന്ദന്റെ ഓഫീസ് നിശ്ചയിച്ചിരിക്കുന്നത് പൈതൃക ബംഗ്ലാവായി പ്രഖ്യാപിക്കപ്പെട്ട ബാർട്ടൺ ഹിൽ ഐ.എം.ജി. സമുച്ചയത്തിലാണ്.

പൈതൃക ബംഗ്ലാവിൽ ഭരണപരിഷ്‌കാര കമ്മിഷന് ഓഫീസ് അനുവദിക്കുന്നതിലുള്ള വിയോജിപ്പുകളും തനിക്ക് സെക്രട്ടേറിയറ്റിനു പുറത്ത് ഓഫീസ് നൽകിയതിൽ വി.എസിനുള്ള അനിഷ്ടവും വകവയ്ക്കാതെയാണു തീരുമാനം. കഴിഞ്ഞ ജനുവരിയിൽ ബാർട്ടൺ ഹിൽ ബംഗ്ലാവിനു പൈതൃകപദവി നൽകുന്ന ചടങ്ങിൽ പ്രതിപക്ഷനേതാവെന്ന നിലയിൽ വി എസ്. അച്യുതാനന്ദനും പങ്കെടുത്തിരുന്നു. അതോടൊപ്പം എക്‌സിക്യൂട്ടിവ് ഹോസ്റ്റലും ഉദ്ഘാടനം ചെയ്തിരുന്നു.

പരിശീലനത്തിനെത്തുന്ന ഉദ്യോഗസ്ഥർക്കു വേണ്ടിയാണിത്.എല്ലാ മേഖലയിലും സമൂല മാറ്റങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ അതിന് ഉചിതമായ തരത്തിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാൻ വിപുലമായ സംവിധാനം ഉണ്ടാകണമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ആ സംവിധാനത്തിന്റെ ഭാഗമായ കെട്ടിടം തന്നെ വി.എസിന് ഓഫീസായി ലഭിച്ചിരിക്കുന്നു. കേരളത്തിന്റെ മുഖ്യ വാസ്തുശിൽപ്പിയായിരുന്ന ബാർട്ടൺ സായിപ്പിന്റെ ഭവനമായിരുന്ന ബാർട്ടൺ ബംഗ്ലാവ് പൈതൃക സ്വഭാവം ഒട്ടും ചോരാതെയാണ് പുനരുദ്ധരിച്ചത്.

അതിനായി കോടിക്കണക്കിന് രൂപ ചെലവിട്ടു. നാനൂറു പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന ഓപ്പൺ ഓഡിറ്റോറിയം, നീന്തൽക്കുളം, കൂറ്റൻ മഴവെള്ള സംഭരണി, കായികാഭ്യാസത്തിനുള്ള സജ്ജീകരണങ്ങൾ എന്നിവ ഈ കെട്ടിട സമുച്ചയത്തിലുണ്ട്. 30 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കുന്ന സോളാർ പാനലുകളും സ്ഥാപിച്ചിട്ടുണ്ട്.

സെക്രട്ടറിയേറ്റിൽ ഓഫീസ് തന്നാൽ മാത്രമേ പ്രവർത്തനം ഭംഗിയാക്കാൻ സാധിക്കൂ എന്നായിരുന്നു വി എസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. സെക്രട്ടറിയേറ്റിലെ മുഖ്യ മന്ദിരത്തിലും രണ്ട് അനക്‌സിലും സ്ഥലം ഉണ്ടായിരിക്കെ അവിടെ നിന്ന് ദൂരെ മാറി ലോ കോളേജ് ജംങ്ഷനിൽ ഓഫീസ് നൽകാനുള്ള തീരുമാനത്തോട് വിഎസിന് എതിർപ്പായിരുന്നു. നേരത്തെ വി എസ് ആവശ്യപ്പെട്ടത് പ്രകാരം അദ്ദേഹത്തിന് കവടിയാർ ഹൗസ് ഔദ്യോഗിക വസതിയായി നൽകിയിരുന്നു.