തിരുവനന്തപുരം: കൊലക്കേസിൽ പ്രതിയായ എം എം മണിയെ മന്ത്രിസഭയിൽ നിന്ന് മാറ്റണമെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. ഇക്കാര്യം ആവശ്യപ്പെട്ട് വി എസ് സിപിഐ(എം) കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. കൊലക്കേസിൽ പ്രതിയായ ഒരാൾ മന്ത്രിസഭയിൽ തുടരുന്നത് അധാർമ്മികമാണെന്നും കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനം കേന്ദ്ര നേതൃത്വം എടുക്കണമെന്നും കത്തിൽ വി എസ് ചൂണ്ടിക്കാട്ടിയതായി ചാനലുകൾ റിപ്പോർട്ടു ചെയ്തു.

പ്രതിപക്ഷത്തിന്റെ ജോലിയും ഇടതുപക്ഷം തന്നെ ചെയ്യുന്നുവെന്നു നേരത്തെ കോൺഗ്രസ് നേതാവു കെ മുരളീധരൻ എംഎൽഎ ആരോപിച്ചിരുന്നു. ഇതിനു ബലമേകുന്നതാണു ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാന്റെ കത്ത്. ശനിയാഴ്ചയാണു അഞ്ചേരി ബേബി കൊലപാതകക്കേസിൽ നിന്ന് എം എം മണിയുടെ വിടുതൽ ഹർജി തള്ളിയത്. ഇതിനു പിന്നാലെ മണിയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നു വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു.

വി എസിന്റെ കത്തോടെ സിപിഎമ്മിൽ വീണ്ടും പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. നേരത്തെ ബന്ധുനിയമന വിവാദത്തിൽ ഇ പി ജയരാജനു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. ഈ ഒഴിവിലാണ് എം എം മണി മന്ത്രിയായത്. വീണ്ടും ഒരു മന്ത്രികൂടി രാജിവയ്ക്കുന്ന സ്ഥിതി ഉണ്ടായാൽ എൽഡിഎഫ് സർക്കാരിനു കടുത്ത പ്രതിസന്ധി ഉണ്ടാകുമെന്നുറപ്പാണ്.

കേസിൽ രണ്ടാം പ്രതിയായ മണിയുടെ വിടുതൽ ഹർജി കോടതി തള്ളിയതോടെയാണ് അദ്ദേഹത്തിന്റെ രാജി ആവശ്യം കൂടുതൽ ശക്തമായി മുഴങ്ങുന്നത്. എന്നാൽ, ഈ കേസിൽ പ്രതിയായിരിക്കേ തന്നെയാണ് എം എം മണിയെ സിപിഐ(എം) മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നത്. അതുകൊണ്ട് തന്നെ മണിക്കെതിരായ ഇപ്പോഴത്തെ വിധി കൊണ്ട് മണി രാജിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാൽ, ഭരണപക്ഷത്തെ പ്രമുഖ നേതാവു തന്നെ മണിയുടെ രാജി ആവശ്യപ്പെട്ടതായി വാർത്തകൾ പുറത്തുവന്നതോടെ ഈ വിഷയത്തിൽ ചർച്ചകൾ കൊഴുക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

രാഷ്ട്രീയ ധാർമ്മികത ഉയർത്തിയാണു പ്രതിപക്ഷം മണിയുടെ രാജി ആവശ്യം ഉന്നയിച്ചത്. വി എസിന്റെ കത്തിലും ഇത്തരത്തിലാണു പരാമർശമെന്നാണു റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ സർക്കാറിനെയും സിപിഎമ്മിനെയും ഇത് പ്രതിരോധത്തിലാക്കും. എന്നാൽ, മറ്റു കേസുകളെ പോലെയല്ല, ഒരു പ്രസംഗത്തിന്റെ പേരിലാണ് കേസെന്ന കാര്യം ചൂണ്ടിക്കാട്ടി മണി തന്നെ സ്വയം പ്രതിരോധം തീർക്കുന്നുണ്ട്.

കേസിലെ വിചാരണ തുടങ്ങുമ്പോൾ മന്ത്രിയായ ഒരാൾ കോടതിയിൽ പോയി നിൽക്കേണ്ടി വരുമെന്നത് സർക്കാറിന് കനത്ത തിരിച്ചടിയാണ് നൽകുന്നത്. ഇത് അത് സ്വാഭാവികമായും സർക്കാരിനെയും ഇടതുമുന്നണിയേയും പ്രതിസന്ധിയിലാക്കും. കോൺഗ്രസും പ്രതിപക്ഷ കക്ഷികളും മണിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിക്കഴിഞ്ഞു. സർക്കാരിനെ പ്രതിരോധത്തിലാക്കി ഈ ആവശ്യവുമായി ശക്തമായി മുന്നോട്ടുപോകാനാകും പ്രതിപക്ഷ കക്ഷികളുടെ ശ്രമം. ഉമ്മൻ ചാണ്ടിയും സുധീരനും ചെന്നിത്തലയും അടക്കമുള്ള കോൺഗ്രസ് നേതാക്കളും ലീഗ് നേതാക്കളും മാണിയുടെ രാജി ആവശ്യപ്പെട്ടു രംഗത്തെത്തിയിരുന്നു.

പിണറായി സർക്കാർ അധികാരമേറ്റശേഷമുള്ള രണ്ടാമത്തെ വലിയ പ്രതിസന്ധിയാണ് മണിയിലൂടെ സിപിഎമ്മും സർക്കാരും നേരിടുന്നത്. ആദ്യത്തേത് ബന്ധു നിയമന വിവാദമാണ്. അതിൽ ഇ.പി. ജയരാജന് രാജിവയ്ക്കേണ്ടിവന്നു. കേസ് വിജിലൻസ് അന്വേഷണ പരിധിയിലുമാണ്. പകരം മന്ത്രിയായി മണിയെ തീരുമാനിച്ചത് ജയരാജന്റെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒരു സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിന്നുതന്നെ വിട്ട് നിന്നായിരുന്നു ജയരാജന്റെ പ്രതിഷേധം. ജയരാജനും പി.കെ. ശ്രീമതിയും ഉൾപ്പെട്ട ബന്ധു നിയമന വിവാദം അടുത്തമാസം ആദ്യം ചേരുന്ന സിപിഐ(എം) സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യാനിരിക്കുകയാണ്. അതിനിടയിലാണ് പാർട്ടിയേയും സർക്കാരിനെയും പ്രതിരോധത്തിലാക്കി മണി വിഷയം കൂടി വന്നത്. ജയരാജൻ ധാർമ്മിതകയുടെ പേരിൽ രാജിവച്ചതുപോലെ ഇക്കാര്യത്തിൽ മണിയും മാതൃക കാണിക്കണമെന്ന ആവശ്യമാകും ഉയരുക.

മണിയുമായി മുൻകാലങ്ങളിൽ തന്നെ വിവിധ വിഷയങ്ങളിൽ എതിരഭിപ്രായമുള്ള വി എസിന്റെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും. വി എസ് നിലപാട് കടുപ്പിച്ചാൽ അത് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കും. എന്നാൽ, ഇ പി ജയരാജൻ വിഷയത്തിലെന്ന പോലെ അണികളിൽ മണിക്കെതിരായ വികാരം ഇല്ലെന്നതാണ് സിപിഎമ്മിന് അനുകൂലമാകുന്ന ഘടകം. മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചിടത്തോളവും മണിയുടെ കേസ് നിർണായകമാണ്. ലാവലിന് കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിൽ നിൽക്കുകയാണ് ഈ സാഹചര്യത്തിൽ മണി രാജിവച്ചാൽ ലാവലിൻ കേസിലെ വിധി പ്രതികൂലമായാൽ പിണറായിയെ സംബന്ധിച്ച് അതും വലിയ കുരുക്കായി മാറും.