തിരുവനന്തപുരം: മന്ത്രി കെ ബാബുവിനെ കുടുക്കാൻ ബാറുടമകൾ തന്റെ വീട്ടിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണം പിൻവലിച്ചു മാപ്പു പറയണമെന്ന് വി ശിവൻകുട്ടി എംഎൽഎ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി കെ.ബാബുവിനെതിരെ വി.ശിവൻകുട്ടി എംഎ‍ൽഎ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു.

ബാർ കോഴക്കേസിൽ ബാബുവിനെ കുടുക്കാൻ ശിവൻകുട്ടിയുടെ വീട്ടിൽ ബാറുടമകൾ ഗൂഢാലോചന നടത്തിയെന്ന രാജി സമർപ്പിക്കുന്നുവെന്നറിയിച്ചു ബാബു നടത്തിയ വാർത്താസമ്മേളനത്തിൽ പ്രസ്താവനയിറക്കിയിരുന്നു. ഇതിനെ തുടർന്നാണു നടപടി.

പ്രസ്താവന പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ മാനനഷ്ട കേസുമായി മുന്നോട്ട് പോവുമെന്ന് ശിവൻകുട്ടി നോട്ടീസിൽ വ്യക്തമാക്കി. ബാർ കോഴക്കേസിൽ തൃശൂർ വിജിലൻസ് കോടതി ബാബുവിനെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്ന് മന്ത്രിസ്ഥാനം രാജി വയ്ക്കുന്നതായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ബാബു ആരോപണം ഉന്നയിച്ചത്.

2014 ഡിസംബർ 15ന് രാത്രി ഏഴു മണിക്കാണ് ഗൂഢാലോചന നടന്നത് എന്നായിരുന്നു ബാബുവിന്റെ ആരോപണം. എന്നാൽ ആരോപണം ശിവൻകുട്ടി നിഷേധിച്ചു. തന്റെ വീട്ടിൽ, ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ് അടക്കമുള്ള എല്ലാവരും വന്നിട്ടുണ്ടെന്നും അത് പക്ഷേ ഗൂഢാലോചന നടത്താനല്ലെന്നുമായിരുന്നു ശിവൻകുട്ടിയുടെ വിശദീകരണം.