തിരുവനന്തപുരം: രാഷ്ട്രീയത്തിന്റെ പേരിൽ സംവാദം നടക്കാത്ത ഒരു ദിവസം പോലും മലയാളം സോഷ്യൽ മീഡിയയിലൂടെ കടന്നുപോകാറില്ല. രാഷ്ട്രീയ ചർച്ച ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ എന്നതു തന്നെയാണ് ഇതിന് കാരണവും. എന്തായാലും ഈ സംവാദങ്ങളുടെ പേരിൽ ഒാരോ സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ അനുഭാവികൾക്ക് ഓരോ വിളിപ്പേരും സോഷ്യൽ മീഡിയ പതിച്ചു നൽകിയിട്ടുണ്ട്. കമ്മി, കൊങ്ങി, സുഡാപ്പി, സംഘി.. ഇങ്ങനെ പോകുന്നു ഇത്തരം വിളിപ്പേരുകൾ. സോഷ്യൽ മീഡിയയിൽ സജീവമായ വിടി ബൽറാം എംഎൽഎയും വിമർശനങ്ങളെ നേരിടാൻ ഇത്തരം പദപ്രയോഗങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇക്കൂട്ടത്തിൽ മൂരി എന്ന ചെല്ലപ്പേര് വിളിക്കരുതെന്നാണ് ബൽറാം പറയുന്നത്. ഇതിന് കൃത്യമായ കാരണവും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

മൂരി എന്നു വിളിക്കുന്നത് മുസ്ലിംങ്ങലെ വംശീയമായി അധിക്ഷേപിക്കലാണെന്നാണ് ബൽറാമിന്റെ അഭിപ്രായം. മൂരികൾ അഥവാ കാളകൾ എന്നത് മുസ്ലിം സ്വത്വവുമായി ചേർത്തുവെക്കുന്നത് ബീഫ് തീറ്റ അടക്കമുള്ള ഭക്ഷണശീലങ്ങളെ ഒരു രാഷ്ട്രീയ വിഷയമായി ഉയർത്താനാഗ്രഹിക്കുന്ന സംഘ് പരിവാറിന്റെ ഹിന്ദുത്വ അജണ്ടയാണ്. മുസ്ലിം ലീഗ് പ്രതിനിധാനം ചെയ്യുന്നു എന്ന് കരുതപ്പെടുന്ന ഈ മുസ്ലിം സ്വത്വത്തെത്തന്നെ കടന്നാക്രമിക്കാനാണ് സംഘികളോടൊപ്പം സൈബർ സഖാക്കളും മൂരി വിളികൾ തുടരുന്നത് എന്നും ബൽറാം കുറ്റപ്പെടുത്തുന്നു.

വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

സോഷ്യൽ മീഡിയയിൽ വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങളുള്ളവരെ കളിയാക്കിക്കൊണ്ടാണെങ്കിലും വിളിക്കുന്ന ചില പേരുകളുണ്ട്:
സംഘ് പരിവാർ അനുകൂലികളെ സ്വാഭാവികമായും സംഘികൾ എന്ന് വിളിക്കും. കേരളത്തിൽ മാത്രമല്ല, ദേശീയ തലത്തിലും അങ്ങനെത്തന്നെയാണ് വിളിക്കാറുള്ളത്.

കോൺഗ്രസ് അനുകൂലികളെ ആ പേരിനോട് ചേർന്നു നിൽക്കുന്ന തരത്തിൽ കോങ്ങികൾ എന്നും കമ്മ്യൂണിസ്റ്റുകളെ കമ്മികൾ/അന്തംകമ്മികൾ എന്നും എസ്ഡിപിഐ പോലുള്ള ഇസ്ലാമിസ്റ്റുകളെ സുഡാപ്പികൾ എന്നുമൊക്കെ വിളിക്കാറുണ്ട്. സഖാപ്പി, സംഘാവ് തുടങ്ങിയ മിക്‌സഡ് വകഭേദങ്ങളുമുണ്ട്. ഓരോ മീഡിയക്കും അതിന്റേതായ ഒരു ഭാഷയും ശൈലിയുമൊക്കെ ഉള്ളതുകൊണ്ട് പരിഹാസപൂർവ്വമാണെങ്കിലും സോഷ്യൽ മീഡിയയിലെ ആ വിളികൾക്കൊക്കെ ഒരു സ്വാഭാവികതയുണ്ട്.

എന്നാൽ ഇതേ സോഷ്യൽ മീഡിയയിൽ മുസ്ലിം ലീഗ് പ്രവർത്തകരെ പരിഹസിക്കാറുള്ളത് 'മൂരികൾ' എന്ന് വിളിച്ചാണ്. സംഘികളും കമ്മികളും ഒരുപോലെ മത്സരിച്ച് ഈ അഭിസംബോധന നടത്താറുണ്ട്. എന്നാൽ ഇത് അങ്ങേയറ്റം അധിക്ഷേപപരവും വംശീയ ദുസ്സൂചനകളുള്ളതുമാണ് എന്ന് കാണാവുന്നതാണ്. മൂരികൾ അഥവാ കാളകൾ എന്നത് മുസ്ലിം സ്വത്വവുമായി ചേർത്തുവെക്കുന്നത് ബീഫ് തീറ്റ അടക്കമുള്ള ഭക്ഷണശീലങ്ങളെ ഒരു രാഷ്ട്രീയ വിഷയമായി ഉയർത്താനാഗ്രഹിക്കുന്ന സംഘ് പരിവാറിന്റെ ഹിന്ദുത്വ അജണ്ടയാണ്. മുസ്ലിം ലീഗ് പ്രതിനിധാനം ചെയ്യുന്നു എന്ന് കരുതപ്പെടുന്ന ഈ മുസ്ലിം സ്വത്വത്തെത്തന്നെ കടന്നാക്രമിക്കാനാണ് സംഘികളോടൊപ്പം സൈബർ സഖാക്കളും മൂരി വിളികൾ തുടരുന്നത്.

ഹൈദരാബാദ് സർവ്വകലാശാലയിലെ വിജയാഹ്ലാദ പ്രകടനത്തിൽ സഖ്യകക്ഷിയായ എംഎസ്എഫുകാരെ നോക്കി മലയാളികളായ എസ്എഫ്ഐ പ്രവർത്തകർ 'വെക്കിനെടാ മൂരികളെ പച്ചക്കൊടി താഴെ, അന്തസ്സായ് വിളിക്ക് ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിക്കുമ്പോൾ അത് സംഘ് പരിവാർ മുദ്രാവാക്യത്തിൽ നിന്ന് ഒരു വ്യത്യാസവും ഇല്ലാത്ത അസഹിഷ്ണുതയും വേട്ടയാടൽ പ്രവണതയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പറയാതെ വയ്യ. ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പ്രബുദ്ധതയുടെ ഉദാത്ത മാതൃകയായി ഉയർത്തിക്കാട്ടപ്പെടുന്ന ഒരു സർവ്വകലാശാല ക്യാമ്പസിലെ 'യുവ വിപ്ലവകാരികൾ' ഇങ്ങനെയൊക്കെയാണ് ചുറ്റുമുള്ള രാഷ്ട്രീയത്തെ നോക്കിക്കാണുന്നതെങ്കിൽ അവരുടെ വിജയം എബിവിപിയുടെ വിജയത്തേക്കാൾ താരതമ്യത്തിൽ മാത്രം അൽപം ഭേദമാണെന്നേ ആശ്വസിക്കാൻ കഴിയൂ.