കോഴിക്കോട്: ടിപി കേസ് അട്ടിമറിച്ചെന്ന ആരോപണത്തിൽ വി ടി ബൽറാം എംഎൽഎയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ അടിസ്ഥാനമാക്കി ഉന്നയിച്ച ആരോപണത്തിന് എതിരെ നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യൽ.

കോഴിക്കോട്ടുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ബൽറാം എംഎൽഎൽയെ ചോദ്യം ചെയ്തത്. ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറി പി രാജീവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ ഉണ്ടായത്. 

കോൺഗ്രസിന്റെ അഡ്ജസ്റ്റ്മെന്റ് രാഷ് ട്രീയത്തിന് കിട്ടിയ പ്രതിഫലമാണ് സോളാർ റിപ്പോർട്ട് വിവാദമെന്നും ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്റ് രാഷ് ട്രീയം അവസാനിപ്പിക്കണമെന്നും ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. കോൺഗ്രസ് നേതാക്കളെ സംബന്ധിച്ച് ടി.പി ചന്ദ്രശേഖരൻ കൊലപാതകത്തിന്റെ പിന്നിലെ ഗൂഢാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീർപ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാൽ മതി ഈ കേസെന്നും ബൽറാം തന്റെ ഫെയിസ്ബുക്ക് പോസ്റ്റിൽ കുറച്ചു. സോളാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കത്തിൽ പേരുള്ളവർക്കെതിരെയെല്ലാം കേസ് എടുക്കാനുള്ള സർക്കാർ നടപടി വന്നപ്പോഴായിരുന്നു ബൽറാമിന്റെ ഈ പോസ്റ്റ്

 പരാതിക്ക് ആധാരമായ ബൽറാമിന്റെ പോസ്റ്റ് ഇങ്ങനെ

സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ് ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാർ അന്വേഷണക്കമ്മീഷൻ റിപ്പോർട്ടിന്മേൽ കോൺഗ്രസ് നേതാക്കൾക്കെതിരായ തിരക്കുപിടിച്ച നടപടികൾ. വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപ്പോർട്ടിനുണ്ടെന്ന് ഇപ്പോഴത്തെ സൂചനകൾ വെച്ച് അനുമാനിക്കാൻ കഴിയുന്നതല്ല.

ഏതായാലും കോൺഗ്രസ് നേതാക്കളെ സംബന്ധിച്ച് ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീർപ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാൽ മതി. ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളൻ മന്ത്രിമാർക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസ് നേതാക്കന്മാർ തയ്യാറാകണം.

'കോൺഗ്രസ് മുക്ത് ഭാരത്' എന്നത് ദേശീയതലത്തിലെ ആർഎസ്എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കിൽ 'കോൺഗ്രസ് മുക്ത കേരളം' എന്നതാണ് ഇവിടത്തെ സിപിഎമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പിൽ ബിജെപിയെ വിരുന്നൂട്ടി വളർത്തി സർവ്വമേഖലകളിലും പരാജയപ്പെട്ട സർക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ് ഇന്ന് കേരളം ഭരിക്കുന്നവർ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്ക് കഴിയേണ്ടതുണ്ട്.