കോഴിക്കോട്: വടകരയിലെ സോഷ്യലിസ്റ്റ് മുൻതൂക്കം പിടിച്ചു കെട്ടാൻ ഇത്തവണ കെകെ രമ എത്തുമോ? ആർക്കും ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.ഇക്കുറി മത്സരിക്കാനില്ലെന്ന ആർഎംപി നേതാവ് കെ.കെ. രമയുടെ നിലപാടിൽ യുഡിഎഫിൽ ആശയക്കുഴപ്പമുണ്ട്. രമ മത്സരിച്ചില്ലെങ്കിൽ ഈ സീറ്റ് ആർഎംപിക്ക് കോൺഗ്രസ് വിട്ടു കൊടുക്കില്ല. അങ്ങനെ വ്ന്നാൽ ശക്തമായ ചതുഷ്‌കോണ പോരിന് വടകര വേദിയാകും.

ഇടതുപക്ഷത്തും വടകര പ്രതിസന്ധിയാണ്. ജയിച്ച സീറ്റ് തോറ്റ പാർട്ടിക്കു നൽകിയതിന്റെ അമർഷം ഇടതുപക്ഷത്ത് സജീവമാണ്. സീറ്റ് ആർഎംപിക്കു നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കം യുഡിഎഫിലും മാറുന്നില്ല. രമ മത്സരിച്ചാൽ ആർഎംപിയെ പിന്തുണയ്ക്കാമെന്നായിരുന്നു യുഡിഎഫിന്റെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ്ആർഎംപി സഖ്യമായ ജനകീയ മുന്നണി നേട്ടമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടരാമെന്ന നിർദേശമുയർന്നത്. കെ.മുരളീധരൻ എംപിയും ജില്ലാ കോൺഗ്രസ് നേതൃത്വത്തിലെ പ്രബലവിഭാഗവും മുസ്ലിം ലീഗും ഈ നിർദേശത്തിനൊപ്പമായിരുന്നു.

എന്നാൽ, വടകര സീറ്റ് പ്രതീക്ഷിച്ച ചില കോൺഗ്രസ് നേതാക്കൾ ഈ നീക്കത്തിനെതിരെ രംഗത്തെത്തി. ഇതിനിടെയാണ് വടകരയിൽ സംസ്ഥാന സെക്രട്ടറി എൻ.വേണുവിനെ മത്സരിപ്പിക്കാൻ ആർഎംപി തീരുമാനിച്ചത്. മത്സരിക്കാനില്ലെന്നറിയിച്ച രമ തന്നെയാണ് വേണുവിന്റെ പേരു നിർദേശിച്ചത്. ഇതോടെ രമയാണെങ്കിൽ പിന്തുണയ്ക്കാമെന്നറിയിച്ച യുഡിഎഫ് നേതാക്കളും ആശയക്കുഴപ്പത്തിലായി. വേണുവിനെ കോൺഗ്രസ് പിന്തുണയ്ക്കാൻ സാധ്യതയില്ല. അങ്ങനെ വന്നാൽ പ്രമുഖർ സ്ഥാനാർത്ഥിയായി എത്തുമെന്നാണ് കോൺഗ്രസ് പറയുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്റേത് അടക്കമുള്ള പേരുകൾ ചർച്ചയിലുണ്ട്.

യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും വടകരയിൽ മത്സരിക്കുമെന്നാണ് ആർഎംപിയുടെ നിലപാട്. പിന്തുണയ്‌ക്കേണ്ടത് പാർട്ടിയെയാണ് വ്യക്തിയെ അല്ലെന്നു രമയും വ്യക്തമാക്കുന്നു. കോൺഗ്രസും ആർ എം പിയും ഒരുമിച്ചാൽ വടകരയിൽ നേട്ടമുണ്ടാക്കാൻ കഴിയും. വ്യക്തിപരമായ കാരണങ്ങളാലാണ് രമ മത്സരത്തിൽ നിന്ന് മാറുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആർ എം പിയുടെ പിന്തുണയിലാണ് കെ മുരളീധരൻ ജയിച്ചതും എംപിയായതും. മുരളീധരനും രമ മത്സരിക്കണമെന്ന അഭിപ്രായമാണുള്ളത്.

ജനതാദൾ എസിന്റെ സിറ്റിങ് സീറ്റായ വടകര എൽജെഡിക്ക് നൽകാനുള്ള എൽഡിഎഫ് തീരുമാനത്തിലുള്ള പ്രതിഷേധം നേതാക്കൾ ദേശീയ പ്രസിഡന്റ് ദേവെഗൗഡയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിൽ ഇപ്പോഴത്തെ എൽജെഡി നേതാക്കളെ തോൽപിച്ചാണ് സി.കെ. നാണു വിജയിച്ചത്. കഴിഞ്ഞ വട്ടം ലഭിച്ച 5 സീറ്റുകളിൽ വടകര ഒഴികെ നാലും ദളിനു ലഭിച്ചു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെയുള്ള ഈ നീക്കത്തിൽ നാണു അസ്വസ്ഥനാണ്. എന്നാൽ പരസ്യപ്രതികരണത്തിനില്ല എന്നാണു നിലപാട്.

എൽജെഡിക്ക് ഏറ്റവും സ്വാധീനമുള്ള കോഴിക്കോട് ജില്ലയിൽ ലഭിച്ച ഏക സീറ്റിനായി ഒട്ടേറെ നേതാക്കൾ രംഗത്തുണ്ട്. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, ഇ.പി. ദാമോദരൻ, എം.കെ. ഭാസ്‌കരൻ എന്നിവരാണു പരിഗണനയിൽ. സംസ്ഥാന ജനറൽ സെക്രട്ടറി ഷേക്ക് പി.ഹാരിസിനായി തെക്കൻ കേരളത്തിൽ ഉറച്ച സീറ്റ് പാർട്ടി ആവശ്യപ്പെടുന്നുണ്ട്. സുരക്ഷിത സീറ്റ് ലഭിച്ചില്ലെങ്കിൽ ഷേക്ക് പി.ഹാരിസിനെ വടകരയിൽ പരിഗണിച്ചേക്കും. എൽജെഡി അധ്യക്ഷൻ എംവി ശ്രേയംസ് കുമാറിന്റെ അതിവിശ്വസ്തനാണ് ഷെയ്ക് പി ഹാരീസ്.

പാലായിലെ സിറ്റിങ് എംഎൽഎ എൻസിപിയുടെ മാണി സി കാപ്പനാണ്. ഇടതുപക്ഷത്തിനായി മാണി സി കാപ്പൻ പൊരുതി നേടിയ സീറ്റ്. എന്നാൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി ഇടതുപക്ഷത്ത് എത്തിയപ്പോൾ പാല ആവർക്ക് നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. ഇതു കൊണ്ട് മാണി സി കാപ്പൻ യുഡിഎഫിലും എത്തി. ഇതേ മോഡലാണ് വടകരയിലും പരീക്ഷിക്കുന്നത്. ജയിച്ച പാർട്ടിയുടെ സീറ്റ് തോറ്റ പാർട്ടിക്ക് വടകരയിലും സിപിഎം നൽകുന്നു.

മലബാറിൽ വാശിയേറിയ രാഷ്ട്രീയ ചർച്ചകൾക്ക് വേദിയാകുന്ന മണ്ഡലമാണ് വടകര. 1957ലെ തിരഞ്ഞെടുപ്പിലൊഴികെ സോഷ്യലിസ്റ്റ് പാർട്ടികൾ മാത്രം ജയിച്ചുകയറുന്ന മണ്ഡലം. ഇത്തവണ ഇതിനൊരു മാറ്റമുണ്ടാകുമോ എന്നാണ് അറിയേണ്ടത് ഇത്തവണ വടകരയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ ചെറിയ മാറ്റമുണ്ട്. കഴിഞ്ഞ തവണ എതിർ പാളയത്തിലായിരുന്ന എൽജെഡി ഇത്തവണ ഇടതിനൊപ്പമാണ്.

മണ്ഡലം നിലനിർത്താമെന്ന എൽഡിഎഫ് പ്രതീക്ഷ ഇത് വർധിപ്പിക്കുന്നു. എന്നാൽ ആർഎംപിയുടെ സാന്നിധ്യം ഇടതിന് വെല്ലുവിളിയാണ്. ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയെ മത്സരിപ്പിക്കാൻ യുഡിഎഫ് ഇനിയും സമ്മർദ്ദം ശക്തമാക്കും.