ചെന്നൈ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എംഡിഎംകെ നേതാവ് വൈക്കോ പ്രഖ്യാപിച്ചു. വിവിധ ജാതി സംഘടനകൾ കരിങ്കൊടികളുമായി പ്രതിഷേധം അറിയിച്ചതോടെയാണ് പിന്മാറ്റം. തൂത്തുക്കുടിയിലെ കോവിൽപട്ടിയിൽ നിന്നാണ് വൈക്കോ മത്സരിക്കാനിരുന്നത്. വൈക്കോയ്ക്കു പകരം വിനായക് ജി. രമേഷ് കോവിൽപട്ടിയിൽ എംഡിഎംകെ സ്ഥാനാർത്ഥിയാകും.

തേവർ ജാതിയിൽപ്പെട്ട കൗസല്യയെ വിവാഹം കഴിച്ചതിന്റെ പേരിൽ ദളിത് വിഭാഗത്തിൽപ്പെട്ട ശങ്കർ എന്ന യുവാവിനെ കൗസല്യയുടെ കുടുംബാംഗങ്ങൾ കൊലപ്പെടുത്തിയിരുന്നു. സംഭവത്തെ അപലപിച്ചതിന്റെ പേരിൽ വൈക്കോയ്‌ക്കെതിരെ തേവർ വിഭാഗക്കാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ തേവർ വിഭാഗക്കാർ പ്രബലമായ മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർത്ഥിക്ക് കൂടുതൽ വോട്ട് ലഭിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് വൈക്കോ പിന്മാറുന്നത്.