ഗുജറാത്ത് കലാപമാണ് നരേന്ദ്ര മോദിയിലെ രാഷ്ട്രീയക്കാരനെ രാജ്യത്തിന്റെയാകെ ശ്രദ്ധയിലെത്തിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു അന്ന് അദ്ദേഹം. ഗോധ്രയിൽ അയോധ്യയിൽനിന്ന് മടങ്ങിയ കർസേവകർ സഞ്ചരിച്ചിരുന്ന സബർമതി എക്സ്‌പ്രസിന് ഒരുവിഭാഗം ആളുകൾ തീയിട്ടതിനെത്തുടർന്നായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്. 2002 ഫെബ്രുവരി 27-നായിരുന്നു അത്.. തുടർന്ന് ഒരാഴ്ചയിലേറെ നീണ്ടുനിന്ന കലാപത്തിൽ രണ്ടായിരത്തിലേറെപ്പേർ കൊല്ലപ്പെട്ടു. ഇതിലേറെയും മുസ്‌ലീങ്ങളും.

സംസ്ഥാനവും രാജ്യവും ബിജെപി ഭരിക്കുമ്പോഴായിരുന്നു ഗുജറാത്ത് കലാപം. ഗുജറാത്തിൽ നരേന്ദ്ര മോദിയും കേന്ദ്രത്തിൽ എ.ബി.വാജ്‌പേയിയും. കലാപം കേന്ദ്രസർക്കാരിന് വലിയ തലവേദനയായി. വാജ്‌പേയി സർക്കാരിനെതിരെ പ്രതിപക്ഷം ഇതായുധമാക്കി. കലാപം നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി മോദി കുറ്റകരമായ മൗനം പുലർത്തിയെന്ന ആരോപണം നാലുഭാഗത്തുനിന്നുമുയർന്നു.

മോദിയെ പുറത്താക്കാത്തിന് വാജ്‌പേയിക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നു. തന്നെ വിളിച്ച് സഹായമഭ്യർഥിച്ച മുസ്ലിം നേതാവിനോട് ഫോണിൽ തട്ടിക്കയറിയെന്ന ആരോപണവും മോദിക്കെതിരെ ഉയർന്നിരുന്നു. ഈ മുസ്ലിം നേതാവിന്റെ വീടിന് മുന്നിൽ അക്രമികളെത്തിയപ്പോഴാണ് അദ്ദേഹം സഹായം ചോദിച്ചത്. അക്രമികൾ നേതാവിനെയും കുടുംബത്തെയും കൊലപ്പെടുത്തി. ഈ സംഭവങ്ങളൊക്കെ പുറത്തുവന്നതോടെ, കേന്ദ്രസർക്കാരിന് നാണക്കേടായി ഗുജറാത്തിലെ മോദി സർക്കാർ മാറി.

കലാപത്തിനുശേഷം ഏപ്രിലിൽ ഗുജറാത്തിലെ അഭയാർഥി ക്യാമ്പ് സന്ദർശിച്ച വാജ്‌പേയ് ജനങ്ങളുടെ കണ്ണീർക്കഥകൾ കേട്ട് നിശബ്ദനായി. സിംഗപ്പുരിലേക്കുള്ള വിമാനത്തിലിരിക്കെ, മോദിയെ പുറത്താക്കുന്നതിനെക്കുറിച്ചുപോലും വാജ്‌പേയ് സഹപ്രവർത്തകരോട് ചർച്ച ചെയ്തു. ഒപ്പമുണ്ടായിരുന്ന അരുൺ ഷൂരി ഇക്കാര്യം അദ്വാനിയോട് പറയാമെന്ന് ഏറ്റു. അന്ന് ഉപപ്രധാനമന്ത്രിയായിരുന്നു അദ്വാനി.

വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ വാജ്‌പേയിയും ബിജെപി നേതാക്കളും ഗോവയിൽ ദേശീയ എക്‌സിക്യുട്ടീവിന് പോകവെ, വിമാനത്തിലിരുന്ന് മോദിയെ പുറത്താക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, ഗുജറാത്തിലെ പാർട്ടിയിൽ അത് കലാപമുണ്ടാക്കുമെന്നായിരുന്നു ചില നേതാക്കളുടെ പ്രതികരണം.

അൺടോൾഡ് വാജ്‌പേയ് എന്ന പുതിയ പുസ്തകമാണ് ബിജെപിയിലെ പഴയ അന്തർനാടകങ്ങളിലേക്ക് വെളിച്ചം വീശുന്നത്. ഉല്ലേഖ് എൻ.പി. എഴുതിയ പുസ്തകം മോദിയുടെ വളർച്ചയിലേക്കുകൂടി വെളിച്ചം വീശുന്നു. അന്ന് മോദിയെ എതിർത്തവരെയൊക്കെ പിന്നട് മോദി തന്നെ ഒതുക്കിയതെങ്ങനെയെന്നും ഈ പുസ്തകം പരിശോധിക്കുന്നുണ്ട്.