തിരുവനന്തപുരം: വക്കം ഷബീർ വധക്കേസിൽ നാല് പ്രതികൾക്ക് എട്ട് വർഷം ശിക്ഷ വിധിച്ച് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി. കേസിലെ ആറാം പ്രതിയെ കോടതി വെറുതേവിട്ടു. നേരത്തെ അനുഭവിച്ച ശിക്ഷയുടെ ബാക്കി ശിക്ഷ മാത്രമേ പ്രതികൾ അനുഭവിക്കേണ്ടതുള്ളൂ. വിധിയിൽ തൃപ്തിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. നേരത്തെ ഐപിസി 302 കോടതി കണ്ടെത്തിയിരുന്നില്ല. ആറാം പ്രതിയെ വെറുതെ വിട്ടു. ബോധപൂർവമല്ലാത്ത നരഹത്യമാത്രമാണ് പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞത്.

വക്കം ഉടക്കുവിളാകത്തു വീട്ടിൽ സന്തോഷ്, സതീഷ്, വക്കം സ്വദേശി വിനായകൻ, അണയിൽ ഈച്ചംവിളാകത്ത്കിരൺ എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. അഞ്ചാം പ്രതി നിധിനെ തിരുവനന്തപുരം സെഷൻസ് കോടതി വെറുതെ വിട്ടു. നേരത്തെ അഞ്ചാം പ്രതിയായിരുന്ന രാജു ജാമ്യം ലഭിച്ച ശേഷം ആത്മഹത്യ ചെയ്തിരുന്നു.

കൊലക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷബീറിനെ ആറംഗസംഘം തടഞ്ഞുനിർത്തി മൃഗീയമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പ്രതികളെ പിടികൂടിയത്. ഇവരെല്ലാം തന്നെ നേരത്തെയും വിവിധ കേസുകളിൽ പ്രതികളാണ്.

2016 ജനുവരി 31ന് വൈകിട്ട് മൂന്നിന് തോപ്പിൽ വിളാകം റെയിൽവേ ഗേറ്റിനടുത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.ഏഴംഗ സംഗം ഷെബീറിനെ ബൈക്കിൽ നിന്നു പിടിച്ചിറക്കുകയും സമീപത്തെ കടയുടെ ചായ്പിൽ നിന്നും കാറ്റാടിക്കൊമ്പ് വലിച്ചൂരി തലയ്ക്കടിച്ചു വീഴ്‌ത്തി അടിച്ചു കൊല്ലുകയായിയുന്നു.

ഷെബീറിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വക്കം പത്മനാഭ മന്ദിരത്തിൽ ഉണ്ണിക്കൃഷ്ണൻ എന്നു വിളിക്കുന്ന ബാലുവിനും ഗുരുതര പരുക്കേറ്റിരുന്നു. ആക്രമണ ദൃശ്യങ്ങൾ നാട്ടുകാരിൽ ഒരാൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതേത്തുടർന്നാണ് പൊലീസ് കേസെടുക്കാൻ തയാറായത്.

2015ൽ പുത്തൻനട ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പ്രതിയായ സന്തോഷ് ആനയുടെ വാലിൽ പിടിച്ച് വലിച്ചതിനെത്തുടർന്ന് ഷബീറും ഉണ്ണിയും തമ്മിലുള്ള തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്.29 രേഖകളും 65 സാക്ഷികളെയും ഉൾപ്പെടുത്തിയാണ് കടക്കാവൂർ സിഐ ജി ബി മുകേഷ് കുറ്റപത്രം സമർപ്പിച്ചത്.