മുൻ കണെക്ടിക്ക്ട് ഗവർണർ ജോൺ റോലാൻഡ് രണ്ടര വർഷത്തേക്കു ശിക്ഷിക്കപ്പെട്ടു. ആരോപണ വിധേയനായ ഇദ്ദേഹം അവിഹിതമായി നടത്തിയ ഇടപാടുകൾ കേന്ദ്ര സംവിധാനം തെളിവുകൾ നിരത്തിയാണ് കുറ്റാർഹൻ എന്നു രേഖപ്പെടുത്തിയത്. കേരളത്തിൽ ഒരു മുൻ മന്ത്രി ആരോപണ വിധേയനായി, കുറ്റക്കാരനെന്ന് ബോദ്ധ്യപ്പെട്ട് ജയിലിൽ കഴിഞ്ഞതിനു ശേഷം, വീണ്ടും പൊതു പ്രവർത്തനത്തിൽ സജീവമാകുകയും, ഇന്ന് ആദർശ പുത്രനായി മുന്നണികളിൽ ചാടിക്കളിച്ച് 'അഴിമതി- അഴിമതി' എന്നു വിരൽചൂണ്ടി നടക്കുന്ന കാഴ്ചയാണ് വാൽക്കണ്ണാടിയിൽ.


ബാർകോഴ ആരോപണങ്ങളുടെ മുൻപിൽ നമ്മുടെ ജനപ്രതിനിധികൾ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ സാക്ഷര കേരളത്തിന്റെ ആത്മാവിൽ ഏൽപ്പിച്ച മുറിവ് അടുത്തെങ്ങും ഉണങ്ങുകില്ല. മുന്നണി- കക്ഷി ഭേദമെന്യേ അഴിമതിയിൽ മുങ്ങിക്കളിച്ചു നിൽക്കുന്ന കേരള ഭരണ സംവിധാനവും, പരസ്പരം ചെളി വാരിയെറിയൽ ആഘോഷമാക്കുന്ന മാദ്ധ്യമങ്ങളും ഒരു സാധാരണ പൗരന്റെ ക്ഷമയെ പരീക്ഷിക്കുകയാണ്. വൻ കോഴ കൊടുത്തിട്ട് ഇപ്പോൾ പുറത്തുവിടും, വിടും എന്ന് അർത്ഥസത്യം പുലമ്പുന്ന വൻകിട മുതലാളികൾക്ക്, കോഴത്തുക ജനങ്ങളിൽ നിന്നും പിടിച്ചു പറിക്കാനറിയാം. നഷ്ടപ്പെട്ട പൊതുമുതലും, പ്രവർത്തന ക്ഷമതയും ഹർത്താലുകൾ മൂലമുണ്ടാകുന്ന കോടികളുടെ നഷ്ടവും, അസൗകര്യങ്ങളും ജനങ്ങളുടെ തലയിൽ. മാദ്ധ്യമങ്ങൾക്കു മുമ്പിൽ ഉറഞ്ഞു തുള്ളുകയും, എല്ലാം കഴിയുമ്പോൾ കണ്ണിറുക്കി, തള്ളവിരൽ ഉയർത്തി, പുതിയ വിവാദങ്ങൾക്കായി വീണ്ടും കാണാമെന്ന ആശംസയോടെ നേതാക്കൾ കൈ കോർത്തു പിരിയുമ്പോൾ -അവരോഹണം.

ആരോപണങ്ങൾ ഉന്നയിക്കന്നവർക്ക് അതു തെളിയിക്കാനുള്ള ബാന്ധ്യതയും ഉണ്ട്. ആരോപണം ഉന്നയിച്ചതുകൊണ്ടു മാത്രം ഒരാൾ കുറ്റക്കാരനാവില്ല. നവമാദ്ധ്യമ സംസ്‌കാരത്തിൽ വാർത്തകൾക്കുവേണ്ടി പടച്ചു വിടുന്ന ആരോപണ ശൃംഗലകൾ പലതും വ്യക്തതയോ കൃത്യതയോ പുലർത്താറില്ല. ശരിയെന്നും തോന്നിക്കും വിധം ചർച്ചകളും സംവാദങ്ങളുമായി കൊഴുപ്പിക്കയാണ് ജനപ്രിയ പരിപാടി. ഇനിയും ഈ ആരോപണങ്ങൾ തെളിയിക്കപ്പെട്ടില്ലങ്കിലോ, ഇത് ഉന്നയിച്ച വ്യക്തിയും, ഏറ്റുപിടിച്ച മാദ്ധ്യമങ്ങളും പെതു നഷ്ടം നികത്തുമോ?

ഒരു സുഹൃത് സംഭാഷണത്തിനിടയിൽ, ഒരു സിനിമാ നടന്റെ സ്വഭാവ ദൂഷ്യങ്ങൾ പരാമർശിക്കുന്നതു കേട്ടു. അയാൾ മദ്യപാനിയും സ്ത്രീ വിഷയലമ്പടനുമാണ്, വാസ്തവം എന്നു തോന്നിപ്പിക്കൻ എന്ന രീതിയിൽ പറയുകയാണ്. മറ്റൊരാൾ, -പിന്നെ, അവനെ കണ്ടാലേ അറിയില്ലേ, പോക്കാൺ സഹികെട്ട ഒരാൾ ഒരു മറുചോദ്യം ചോദിച്ചു, എന്ത് അടിസ്ഥാനമാണീ അഭിപ്രായങ്ങൾ? അതുവരെ പറഞ്ഞു വന്ന സുഖം നഷ്ടപ്പെട്ടു. മറ്റൊരു സുഹൃത്തിന്റെ അടുത്ത ഒരു സാംസ്‌കാരിക നേതാവ് നാട്ടിൽ നിന്നും വരുന്ന, സുഹൃത്തിനെ വിളിച്ച് എല്ലാ കാര്യങ്ങളും ക്രമീകരിക്കണമെന്നു അഭ്യർത്ഥിക്കുന്നു, സുഹൃത്ത് സന്തോഷത്തോടെ സ്വീകരിക്കുന്നു. എയർ പോർട്ടിൽ നിന്നും മറ്റൊരാളുടെ വീട്ടിലേക്ക് അദ്ദേഹം പോയി. പിന്നീട് വിളിച്ചിട്ടു വളരെ തണുത്ത പ്രതികരണം. സുഹൃത്തിനൊന്നും മനസ്സിലായില്ല, എന്താണ് ഈ പെട്ടന്നുള്ള മാറ്റത്തിനു കാരണം. കുറെനാൾ കഴിഞ്ഞാണ് അറിയുന്നത് എയർ പോർട്ടിൽ നിന്നും കൊണ്ടുപോയ കക്ഷി, സുഹൃത്തിനെപ്പറ്റി പറഞ്ഞതു കേട്ടാൽ ആരും സുഹൃത്തിനെ ഒഴിവാക്കാനേ ശ്രമിക്കയുള്ളൂ. തമ്മിൽ ചിലരെങ്കിലും ഇത്തരം ആരോപണ കഥകൾ കലാപരമായി അവതരിപ്പിക്കാൻ മികച്ചവരാണ്.

വലിയ തെളിവിന്റെ ഒന്നു പിൻ ബലമില്ലാതെ രാജ്യദ്രേഹവും, വിധ്വംസക പ്രവർത്തനങ്ങളും ചുമത്തി, രാഷ്ടീയ ലക്ഷ്യങ്ങളോടെ ഒരു പൗരനെ വ്യക്തിഹത്യചെയ്യുന്ന രീതിക്ക് അമേരിക്കയിൽ പറയുന്ന പദമാണ് മക്കാർത്തിയിസം. അൻപതുകളിൽ, സോവിയറ്റ് ചാരന്മാരെന്ന പേരുദോഷത്തിൽ വളരെപ്പേരെ ദ്രോഹിച്ച യു എസ്സ് സെന്റ്‌റർ ജോസഫ് മക്കാർത്തിയാണ് ഈ പദത്തിനു അർത്ഥം കൽപ്പിച്ചു തന്നത്.

നവ മാദ്ധ്യമങ്ങൾ കേരളത്തിൽ മക്കാർത്തീയിസം ഏറ്റടുത്തിരിക്കയാെന്നു തോന്നുന്നു. നേരും സത്യവും ജനത്തിനു മുമ്പിൽ കൊണ്ടുവരേണ്ട ദൗത്വം മാദ്ധ്യമങ്ങൾക്കുണ്ട്, പക്ഷേ, അവതരിപ്പിക്കുന്ന സത്യം തെളിയിക്കാനുള്‌ല ബാദ്ധ്യതയും, തുടർച്ചക്രമങ്ങളും ഉണ്ടാവണം, അത് ഇന്ന് ഉണ്ടോ എന്നു സംശയിക്കുകയ്ണാ. ഇങ്ങനെ എത്രയോ തവണ പലവിധത്തിൽ ഈരോപണ വിധേയരായവരാണ് രണ്ടു പക്ഷത്തും നിലയുറച്ചിരിക്കുന്നത്. ഇവിടെ കബളിക്കപ്പെടുന്നത് പൊതുജനമാണ് എന്നതിൽ തർക്കമില്ല.

ആരോപണ വിധോയനായി ശിക്ഷിക്കപ്പെട്ട പൊതു പ്രവർത്തകരുടെ അവിഹിത മായ ഇടപെടലുകളും, ചൂഷണവും അന്വേഷിക്കവാനുള്ള അഴിമതി വിരുദ്ധ നിയമ സംവിഘ്‌നം കേന്ദ്രതലത്തിൽ ഉണ്ടാവണം. ബിനാമി ഇടപാടുകളെപ്പറ്രി ഈ ആരോപണം ഉണ്ടായാൽ രഹസ്യമായി അന്വേഷിക്കാനൂ, നിയമ നടപടികൾ മുമ്പോട്ടു കൊണ്ടു പോകാനുമള്ള സ്വതന്ത്ര സംവിധാനം എത്രയും വേഗം നിലവിൽ വരേണ്ടതുണ്ട്. നിയമ പാലകർ നിയമലംഘകർ ആകുമ്പോൾ ശിക്ഷ ഇരട്ടിപ്പിക്കണം. രണ്ടോ മൂന്നോ പ്രാവശ്യം മാത്രം പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കാം എന്ന നിയന്ത്രണം എത്രയും വേഗം കേരളത്തിൽ നടപ്പിലാക്കേണ്ടതുണ്ട്. ഏതെങ്കിലും രാഷ്ടീയ പാർട്ടിയുടെ നേതൃത്തിൽ കലാപം ഉണ്ടാക്കുമ്പോൾ അപ്പോഴുണ്ടാവുന്ന പൊതുനഷ്ടം ഈ രാഷ്ടീയ പാർട്ടിയിൽ നിന്നും ഈടാക്കണം അല്ലെങ്കിൽ നേതാക്കന്മാർ ശിഷ അനുഭവിക്കണം.

മുരുകൻ കാട്ടാക്കടയുടെ കവിതയുടെ വരികൾ ഓർത്തു പോകുന്നു. ' എല്ലാവർക്കും തിമിരം നമ്മൾക്ക് എല്ലാവർക്കും തിമിരം, മങ്ങിയ കാഴ്‌ച്ചകൾ കണ്ടുമടുത്തു... കണ്ണടകൾ വേണം- കണ്ണടകൾ വേണം'