ന്ത്യയിൽ ജനങ്ങൾക്കിടയിൽ സമത്വവും സുരക്ഷയും ഉറപ്പുവരുത്താൻ മഹാരഥന്മാർ ഉറക്കമിളച്ചുണ്ടാക്കിയതാണ് ഇന്ത്യൻ ഭരണഘടന. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് സുപ്രീം കോടതിയുടെ പ്രധാന ദൗത്യം. എന്നാൽ പലപ്പോഴും ജനാധിപത്യത്തിന്റെ പഴുതുകൾ ഉപയോഗിച്ച് ഇതൊക്കെ കവർന്നെടുക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് രാജസ്ഥാൻ സർക്കാരിന്റെ നടപടി. ഒമ്പതാം ഷെഡ്യൂൾ

സംസ്ഥാനങ്ങൾ തോന്നുംപടി ഭരിക്കാൻ തുടങ്ങിയാൽ എന്താകും ഇന്ത്യയുടെ അവസ്ഥ? സംവരണം 50 ശതമാനത്തിനുമേൽ ആകരുതെന്ന വ്യവസ്ഥ കാറ്റിൽപ്പറത്തിക്കൊണ്ട് രാജസ്ഥാനിൽ വസുന്ധര രാജ സർക്കാർ സംവരണം 68 ശതമാനമാക്കി ഉയർത്തി. ഗുജ്ജാറുകൾ ഉൾപ്പെട്ട പ്രത്യേക പിന്നാക്ക വിഭാഗത്തിന് അഞ്ചുശതമാനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 14 ശതമാനവും സംവരണം ഏർപ്പെടുത്തിക്കൊണ്ടാണ് സംവരണത്തിന്റെ പരിധി രാജസ്ഥാൻ നിയമസഭ മറികടന്നത്.

ഈ സംവരണ നിർദ്ദേശങ്ങൾ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തമെന്നും നിയമസഭ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതോടെ സംവരണത്തിനെതിരെ കോടതിയുടെ ഇടപെടലുകൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്നതിനാണത്.

സംവരണം ഒഴിവാക്കണമെന്ന് ആർഎസ്എസ്. തലവൻ മോഹൻ ഭഗവത് പ്രസ്താവന നടത്തിയതിന്റെ തൊട്ടുപിറ്റേന്നാണ് രാജസ്ഥാനിൽ ബിജെപി സർക്കാർ തിരക്കിട്ട് അധിക സംവരണം പ്രഖ്യാപിച്ചതെന്ന പ്രത്യേകതയുണ്ട്. 50 ശതമാനം പരിധിക്ക് മുകളിൽ നൽകുന്ന സംവരണത്തിന് നിയമപരമായി സാധുതയുണ്ടാകില്ലെന്ന് ചില എംഎ‍ൽഎമാർ ചൂണ്ടിക്കാട്ടിയെങ്കിലും, ഈ സംവരണത്തെ ഒമ്പതാം ഷെഡ്യൂളിൽപ്പെടുത്തി നിയമപരമായ അനുമതി നൽകണമെന്നും രാജസ്ഥാൻ നിയമസഭ ആവശ്യപ്പെട്ടു.

രാജസ്ഥാൻ സർക്കാരിന്റെ നടപടി സമാനമായ നടപടികൾ കൈക്കൊള്ളാൻ മറ്റ് സംസ്ഥാനങ്ങളെയും പ്രേരിപ്പിക്കുമെന്ന് കരുതുന്നു. ഗുജ്ജാറുകളെപ്പോലെ അധിക സംവരണത്തിനായി സമരം ചെയ്യുന്ന വിഭാഗങ്ങൾ പല സംസ്ഥാനങ്ങളിലുമുണ്ട്. ഗുജറാത്തിൽ സംവരണം ആവശ്യപ്പെട്ടുകൊണ്ട് പട്ടേൽമാർ പ്രക്ഷോഭത്തിൽ ഏർപ്പെട്ടിരുന്നു. ഭരണഘടനയുടെയും സുപ്രീം കോടതിയുടെയും നിയന്ത്രണങ്ങൾ നിയമസഭയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് മറികടക്കുകയാണ് രാജസ്ഥാൻ ചെയ്തത്.

എന്നാൽ, രാജസ്ഥാൻ നിയമസഭ അംഗീകരിച്ച രണ്ട് സംവരണ ബില്ലുകളും വലിയ നിയമനടപടികൾക്ക് തുടക്കമിടുമെന്ന കാര്യം ഉറപ്പാണ്. ഗവർണർ ഈ ബില്ലുകൾ അംഗീകരിച്ചാലും ആ നിമിഷം തന്നെ അതിനെതിരെ കോടതിയിൽപ്പോകാൻ വലിയൊരു വിഭാഗം ഒരുങ്ങിക്കഴിഞ്ഞു. സംസ്ഥാന സർവീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 49 ശതമാനം സംവരണം ഉണ്ടായിരുന്നതാണ് ഇപ്പോൾ 68 ശതമാനമാക്കി ഉയർത്തിയിരിക്കുന്നത്.