തൃശൂർ: മരിക്കുമ്പോൾ പത്രത്തിൽ അച്ചടിച്ചു വരാൻ ചരമകുറിപ്പും ലേഖനവും തയ്യാറാക്കി വച്ച സാഹിത്യകാരൻ. എംടി തിരക്കഥയൊരുക്കിയ സുകൃതം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം വേറിട്ട വഴിയിലൂടെയാണ് മരണത്തെ നോക്കി കണ്ടത്. ഇവിടെ വറുതുണ്ണിക്ക് ഈ കഥാപാത്രത്തെ പോലെ അസുഖമൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും ഈ മനുഷ്യൻ ചരമക്കുറിപ്പ് തയ്യാറാക്കി മരണത്തെ പുൽകാൻ കാത്തിരുന്നു.

മരിക്കുമ്പോൾ പത്രത്തിൽ കൊടുക്കാൻ സ്വന്തം ഒപ്പുപതിച്ച് തയാറാക്കിവച്ച ചരമ അറിയിപ്പുമായി വറുതുണ്ണി ജീവിച്ചത് 12 വർഷമായിരുന്നു. ഇന്നലെ 77ാംവയസിൽ മരിച്ചപ്പോൾ ആ കുറിപ്പ് സംസ്‌കാരസമയവും മറ്റു വിവരങ്ങളും ചേർത്ത കുറിക്കൊപ്പം പത്രം ഓഫീസുകളിലെത്തി. മുക്കാട്ടുകര ചിരടം കുറ്റിക്കാട്ടെ മാത്തുക്കുട്ടി മകൻ വറുതുണ്ണിയാണ് സ്വന്തം ചരമക്കുറിപ്പ് തയ്യാറാക്കിയത്. 65ാം വയസിൽ രോഗവുമായി ആശുപത്രിയിലായപ്പോൾ ചരമക്കുറിപ്പിൽ കൊടുക്കാനുള്ള വിവരങ്ങൾ എഴുതി ഒപ്പുപതിച്ചു നൽകിയത്.

എംടിയുടെ സുകൃതവും സമാനമായ കഥയാണ് പറയുന്നത്. അസുഖം വന്നെങ്കിലും അന്ന് അത് ജീവനെടുത്തില്ല. പക്ഷേ വീട്ടിലെത്തിയ വറുതുണ്ണി കുറിപ്പ് കളഞ്ഞില്ല. ഈ വിവരം അറിയാവുന്ന മക്കൾ ഇന്നലെ പുലർച്ചെ അദ്ദേഹം മരിച്ചപ്പോൾ പഴയ കുറിപ്പു കണ്ടെത്തി പത്രമോഫീസിലെത്തിക്കുകയായിരുന്നു.

ഓട്ടോ ആൻഡ് ലൈറ്റ് ഡ്രൈവേഴ്‌സ് യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ വൈസ് പ്രസിഡന്റ്, ഏരിയാ ആക്ടിങ് സെക്രട്ടറി, ഓട്ടോ ലൈറ്റ് ഡ്രൈവേഴ്‌സ് (സിപിഎം) ബ്രാഞ്ച് സെക്രട്ടറി, കൂർക്കഞ്ചേരി 348 ഓട്ടോ ഡ്രൈവേഴ്‌സ് സൊസൈറ്റി ഡയറക്ടർ, വിൽവട്ടം പഞ്ചായത്ത് കെഎസ്‌കെടിയു പഞ്ചായത്ത് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2007ൽ എഴുതിയ കുറിപ്പിൽ അന്ന് 65 വയസെന്നും രേഖപ്പെടുത്തിവച്ചിട്ടുണ്ട് വറുതുണ്ണി.