തിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡ് യു കെ കുമാരന്. തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകത്തിനാണ് അവാർഡ്.

വയലാർ രാമവർമ്മ സ്മാരക ട്രസ്റ്റാണ് അവാർഡ് നൽകുന്നത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവുമാണ് പുരസ്‌ക്കാരം. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് പുരസ്‌ക്കാരം സമ്മാനിക്കും.

1950 മെയ് 11നു കോഴിക്കോടു ജില്ലയിലെ പയ്യോളിയിലാണു കുമാൻ ജനിച്ചത്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയശേഷം പത്രപ്രവർത്തനത്തിലും പബ്ലിക് റിലേഷൻസിലും ഡിപ്ലോമ സ്വന്തമാക്കി.

കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡന്റായ അദ്ദേഹം നിലവിൽ കേരള കൗമുദി പത്രാധിപ സമിതി അംഗമാണ്. വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്‌ക്കാരം, ചെറുകാട് പുരസ്‌ക്കാരം എന്നിവ നേടിയ കൃതിയാണ് തക്ഷൻകുന്ന് സ്വരൂപം. വലയം, ഒരിടത്തുമെത്താത്തവർ, ആസക്തി, പുതിയ ഇരിപ്പിടങ്ങൾ, പാവം കള്ളൻ, മടുത്ത കളി, മധുരശൈത്യം, ഒറ്റയ്‌ക്കൊരു സ്ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത്, റെയിൽപാളത്തിലിരുന്ന് ഒരു കുടുംബം ധ്യാനിക്കുന്നു, പൊലീസുകാരന്റെ പെൺമക്കൾ എന്നിവയാണു പ്രധാന കൃതികൾ.