കൊച്ചി: പ്രതിപക്ഷത്തെ സുരേന്ദ്രൻ പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബിജെപിക്കാർക്ക് പോലും വിശ്വാസമില്ലാത്ത നേതാവാണ് സുരേന്ദ്രൻ.

കൊടകര കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നു ഭയന്ന് സുരേന്ദ്രന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഉറക്കം നഷ്ടപ്പെട്ടതിനാലാണ് അദ്ദേഹം അതുമിതും പറയുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപുവരെ സ്വർണക്കടത്തു കേസിൽ ദിവസവും മുന്നു തവണ പത്രസമ്മേളനം നടത്തിയിരുന്ന സുരേന്ദ്രൻ ഒരു സുപ്രഭാതത്തിൽ അത് നിർത്തി മഞ്ചേശ്വരത്ത് ജയിക്കാനായി സിപിഎമ്മിന്റെ കാൽക്കൽ വീണു. പിണറായി വജയന്റെ കാല് പിടിച്ച് മഞ്ചേശ്വരത്ത് ജയിക്കാൻ ശ്രമം നടത്തിയ ആൾ പിണറായി വിജയനെ എങ്ങനെ നേരിടണമെന്ന് എന്നെ പഠിപ്പിക്കേണ്ട ആവശ്യമില്ല. പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനം സുരേന്ദ്രന്റെ കൈയിൽ നിന്നും പഠിക്കേണ്ട ആവശ്യവുമില്ല. ക്രിയാത്മകവും സർഗാത്മകവുമായ പ്രതിപക്ഷമായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഞങ്ങളെ വഴി തെറ്റിക്കാൻ ബിജെപി ശ്രമിക്കേണ്ട. സുരേന്ദ്രനെ പോലുള്ള ഒരാളുടെ കൈയിൽ നിന്നും മാർഗനിർദ്ദേശങ്ങൾ സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

കുഴൽപ്പണക്കേസിൽ ഭയപ്പെട്ടിരിക്കുന്ന സുരേന്ദ്രൻ അത് എങ്ങനെയെങ്കിലും ഒത്തുതീർക്കാൻ സിപിഎമ്മുമായി സന്ധി സംഭാഷണം നടത്തുകയാണ്. മുഖ്യമന്ത്രിയുടെ കനിവിനു വേണ്ടി കാത്തു നിൽക്കുന്നതിനാലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും ഹാജരാകാൻ തയാറാകാത്തത്. അങ്ങനെയുള്ള ആളാണ് പ്രതിപക്ഷത്തെ വിമർശിക്കുന്നത്. സിപിഎമ്മിനെയും കേന്ദ്ര സർക്കാരിനെയും ക്രിയാത്മകയാണ് പ്രതിപക്ഷം വിമർശിക്കുന്നത്. ആവശ്യങ്ങൾക്കു വേണ്ടി മാത്രമാണ് എതിർക്കുന്നത്. മുട്ടിൽ മരംമുറി, കോവിഡ് മരണത്തിലെ പൊരുത്തക്കേട്, ഓൺലൈൻ വിദ്യാഭ്യാസത്തിലെ പ്രശ്ങ്ങൾ എന്നിവയിൽ പ്രതിപക്ഷം ശക്തമായ നിലപാടാണ് സ്വീകരിച്ചത്.