തിരുവനന്തപുരം: വിതുരയിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോഗ്യ വനിത ശിശു വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണ റിപ്പോർട്ട് തേടി. വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടാണ് റിപ്പോർട്ട് തേടിയത്.

തിരുവനന്തപുരം വിതുര,പെരിങ്ങമല പഞ്ചായത്തുകളിൽ നാല് മാസത്തിനിടെ 18 വയസിന് താഴെയുള്ള അഞ്ച് പേരാണ് ആത്മഹത്യ ചെയ്തത്. രണ്ട് പേർ ആത്മഹത്യാശ്രമം നടത്തി. പെൺകുട്ടികളെ കഞ്ചാവുൾപ്പെടെ നൽകി ലൈംഗിക ചൂഷത്തിനിരയാക്കിയെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പാലോട് ഇടിഞ്ഞാറിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്യുന്നത് നവംബർ ഒന്നിനായിരുന്നു. പ്രധാന പ്രതി അലൻ പീറ്റർ പിടിയിലായെങ്കിലും സഹായികളിപ്പോഴും പുറത്ത് തന്നെയാണെന്നാണ് മരിച്ച പെണ്കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് 18 വയസുകാരി വിതുരയിൽ ആത്മഹത്യ ചെയ്തത്. പഠിക്കാൻ മിടുക്കിയായിരുന്ന പെൺകുട്ടി കാമുകൻ വഞ്ചിച്ചതറിഞ്ഞാണ് തൂങ്ങിമരിക്കുന്നത്. പ്രേരണാകുറ്റം ചുമത്തി ചിറ്റാർ സ്വദേശി ആകാശ് നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി മാഫിയകൾ പിടിമുറുക്കിയിട്ടും ആദിവാസി മേഖലകളിൽ പൊലീസോ,എക്‌സൈസോ ഒരു പരിശോധനയും നടത്തുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.