പത്തനംതിട്ട: ആറന്മുള എംഎൽഎ വീണാ ജോർജിനെതിരായ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളിയതിനെതിരേ രൂക്ഷവിമർശനവുമായി ഹർജിക്കാരൻ. വീണയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കാൻ പോന്ന തരത്തിലുള്ള രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടും അതൊന്നും പരിഗണിച്ചില്ലെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത് തോറ്റ സ്ഥാനാർത്ഥി ശിവദാസൻ നായരുടെ പോളിങ് ഏജന്റ് കൂടിയായ അഡ്വ വിആർ സോജിയാണ്.

വീണയുടെ തെരഞ്ഞെടുപ്പ് ശരിവച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി കൂടിയായ സോജി പറഞ്ഞു. വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ പേരിലുള്ളതും നാമനിർദ്ദേശപത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ മറച്ചുവച്ചതുമായ ഫെഡറൽ ബാങ്ക് ചന്ദനപ്പള്ളി ശാഖയിലെ അക്കൗണ്ട് അയാളുടേതാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്നുള്ള വിധിയിലെ പരാമർശം ബാങ്ക് മാനേജർ ഹാജരാക്കിയ തെളിവുകൾ വേണ്ടവിധം പരിശോധിക്കാതെ സംഭവിച്ചിട്ടുള്ളതാണ്. മതത്തിന്റെ പേരിൽ വോട്ടുചോദിച്ചത് തെളിയിക്കാൻ കഴിഞ്ഞില്ലെന്നുള്ള പരാമർശവും നിലനിൽക്കുന്നതല്ല. സാധാരണ തെരഞ്ഞെടുപ്പ് ഹർജികൾ തള്ളുമ്പോൾ കോടതിച്ചെലവ് നൽകാൻ ഉത്തരവിടാറുണ്ട്. ഇവിടെ അതുണ്ടായില്ല. കോടതിച്ചെലവ് അനുവദിക്കാതിരുന്നത് കേസിൽ ന്യായമുണ്ട് എന്നുള്ളതു കൊണ്ടാണ്. സുപ്രീംകോടതിയിൽ നിലവിലുള്ളതും ഈ കേസിലെ തർക്കവിഷയങ്ങളുമായി ബന്ധമുള്ളതുമായ രണ്ടു സുപ്രധാന വിധികളുടെ ലംഘനമാണ് ഹൈക്കോടതി വിധിയെന്നുള്ളതു കൊണ്ടാണ് അപ്പീലിന് പോകുന്നതെന്ന് സോജി പറഞ്ഞു.

അതേസമയം, കേസിലെ സാക്ഷികളായിരുന്നവർക്ക് നേരെ സിപിഎമ്മിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്ന് ക്രൂരമായ പീഡനങ്ങളാണ് ഉണ്ടായിരുന്നത്. വർഗീയത പ്രകടിപ്പിക്കുന്ന ലഘുലേഖകൾ ഉള്ളന്നൂരിലും കോയിപ്രത്തുമുള്ള ഓർത്തഡോക്‌സ് പള്ളികളിൽ വിതരണം ചെയ്തിരുന്നു. ഇത് വിതരണം ചെയ്തുകൊണ്ട് സ്ഥാനാർത്ഥിയും ഭർത്താവും പള്ളികളിൽ എത്തിയെന്ന സാക്ഷികളുടെ മൊഴി കേസിൽ നിർണായകമായിരുന്നു. ഇത് മാറ്റിപ്പറയിക്കാൻ വേണ്ടി രണ്ടു സാക്ഷികളുടെ കുടുംബത്തെ വരെ പൊലീസും സി.പി.എം പ്രവർത്തകരും വേട്ടയാടിയിരുന്നു. പരാതിക്കാരനായ വിആർ സോജിക്കും രക്ഷയുണ്ടായില്ല. ഇദ്ദേഹത്തിന്റെ വീട്ടിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് മോഷണം പോയിരുന്നു. ഇതേപ്പറ്റി പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുകയുണ്ടായില്ല. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എംകെ ദാമോദരൻ മുഖേന വീണ നൽകിയ ഹർജി ഹൈക്കോടതി തള്ളിയത് എതിർകക്ഷികൾക്ക് പ്രതീക്ഷ നൽകിയിരുന്നു. വിസ്താരത്തിനിടയിൽ ഹാജരാക്കിയ രേഖകളിലും എതിർപക്ഷം പൂർണതൃപ്തരായിരുന്നു. എന്നാൽ, എല്ലാം തകിടം മറിച്ചു കൊണ്ടാണ് കേസ് ഇപ്പോൾ തള്ളിപ്പോയിരിക്കുന്നത്. 

(വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ)