മുംബൈ:സഞ്ജു സാംസണെപ്പോലെയുള്ള താരങ്ങൾ പുറത്തുള്ളപ്പോൾ ശ്രേയസ് അയ്യരെ ഇന്ത്യയുടെ ടി20 ടീമിലേക്ക് തെരഞ്ഞെടുത്ത തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ പേസ് ബൗളർ വെങ്കിടേഷ് പ്രസാദ്. സഞ്ജുവിന് പുറമേ ദീപക് ഹൂഡ, ഇഷാൻ കിഷൻ തുടങ്ങി ടി20 യിൽ മികച്ച രീതിയിൽ കളിക്കാൻ സാധിക്കുന്ന ബാറ്റർമാർ ഉണ്ടെന്നിരിക്കെ അയ്യരെ ഇന്ത്യയുടെ ടി20 പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയതാണ് വെങ്കടേഷ് പ്രസാദിനെ ചൊടിപ്പിച്ചത്.

 

വിൻഡീസിനെതിരായ ആദ്യ ടി20യിൽ അയ്യർ പൂജ്യത്തിന് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി വെങ്കടേഷ് പ്രസാദ് രംഗത്തെത്തിയത്. ശ്രേയസ് അയ്യർ ടി20യിൽ ബാറ്റിങ് ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും പ്രസാദ് ചൂണ്ടിക്കാട്ടി. അതേസമയം വെസ്റ്റിൻഡീസിനെതിരായ എതിരായ ഏകദിന പരമ്പരയിൽ തിളങ്ങിയ സഞ്ജുവിനെ കെ.എൽ രാഹുലിന് പകരക്കാരനായി ടി20 സ്‌ക്വാഡിലുൾപ്പെടുത്തിയെങ്കിലും ആദ്യ ടി20 യിൽ കളിപ്പിച്ചിരുന്നില്ല.

വരാനിരിക്കുന്ന ടി-20 ലോകകപ്പിന് മുമ്പായി ഇന്ത്യൻ ടീം മികച്ച സ്‌ക്വാഡിനെ തന്നെ കണ്ടെത്തണമെന്നും അതിൽ ഒരു വീഴ്‌ച്ചയും വരാൻ പാടില്ലെന്നും വെങ്കടേഷ് പ്രസാദ് പറഞ്ഞു. 'സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ദീപക് ഹൂഡ എന്നിവർ പുറത്തുള്ളപ്പോൾ ടി20 ഫോർമാറ്റിൽ ശ്രേയസ് അയ്യർ പ്ലേയിങ് ഇലവനിൽ വരുന്നത് അത്ഭുതമാണ്. വിരാടിനും രോഹിത്തിനും രാഹുലിനും തുടക്കക്കാർക്കൊപ്പം ശരിയായ ബാലൻസ് നേടുന്നതിനായിരുന്നു നമ്മൾ മുൻതൂക്കം നൽകേണ്ടിയിരുന്നത്'- വെങ്കിടേഷ് പ്രസാദ് ട്വീറ്റ് ചെയ്തു.

വിൻഡീസ് പര്യടനത്തിലെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സ്‌കോർ കണ്ടെത്താൻ കഴിയാതെ അയ്യർ തപ്പിത്തടയുകയായിരുന്നു. ഒടുവിൽ നാല് പന്തുകൾ നേരിട്ട് പൂജ്യനായി മടങ്ങനായിരുന്നു താരത്തിന്റെ വിധി.