പത്തനംതിട്ട: വൻതുക വർഷങ്ങളായി പ്രീമിയം അടച്ച് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ചേർന്നയാൾ, അത് ക്ലെയിം ചെയ്തപ്പോൾ നിസാരകാര്യം പറഞ്ഞ് നിഷേധിച്ചു. പരാതിക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിച്ചതോടെ തുകയും പലിശയും നഷ്ടപരിഹാരവും നൽകാൻ വിധി ആയി. തുക അനുവദിക്കേണ്ട ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിക്കും ഇന്ത്യാ ഹെൽത്ത് കെയർ സർവീസ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരേ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് വിധി പ്രഖ്യാപിച്ചത്.

ആരോഗ്യ സുരക്ഷാ പോളിസി എടുത്തിട്ടും ചികിത്സയ്ക്ക് യഥാസമയം പണം നുവദിക്കാതിരുന്ന ഇൻഷ്വറൻസ് കമ്പനിക്കെതിരെ റാന്നി സ്വദേശി വികെ രാജഗോപാലാണ് ഫോറത്തെ സമീപിച്ചത്. 2009 മുതൽ വർഷം തോറും നിശ്ചിത തുക പ്രീമിയം അടച്ച് ഓറിയന്റൽ ഇൻഷ്വറൻസിന്റെ ഹാപ്പി ഫ്ളോട്ടർ പോളിസിയാണ് രാജഗോപാൽ എടുത്തത്. എന്നാൽ സാങ്കേതിക കാരണം പറഞ്ഞ് പണം നൽകാൻ ഇൻഷ്വറൻസ് കമ്പനിഅധികൃതർ തയാറായില്ല. തുടർന്ന് പോളിസി നൽകിയ ഇൻഷ്വറൻസ് കമ്പനിക്കെതിരെയും യഥാസമയം തുക അനുവദിക്കേണ്ട ഇന്ത്യാ ഹെൽത്ത് കെയർ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എംഡിക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജഗോപാൽ കേസ് നൽകി.

ചികിത്സയ്ക്കായി ചെലവിട്ട തുകയ്ക്കു പുറമെ 2015 ജനുവരി 30 മുതൽ പത്തുശതമാനം പലിശയും നഷ്ടപരിഹാരമായി പതിനായിരം രൂപയും കേസ് ചെലവിനായി 3000 രൂപയും നൽകാൻ വിധിച്ചു കൊണ്ട് പി. സതീഷ് ചന്ദ്രൻനായർ പ്രസിഡന്റും ഷീലാജേക്കബ് അംഗവുമായ ഉപഭോക്തൃ ഫോറമാണ് വിധി പ്രഖ്യാപിച്ചത്.