മുംബൈ: 'ദേശീയ ഗാനം കേൾക്കുമ്‌ബോൾ എഴുന്നേറ്റ് നിൽക്കുന്നത് നിർബന്ധമാക്കെരുതെന്നാണ് ചിലരുടെ അഭിപ്രായം. പക്ഷെ എന്നെ സംബന്ധിച്ച് ദേശീയ ഗാനത്തിനായി എഴുന്നേറ്റു നിൽക്കുന്നത് ഒരുവന് ലഭിച്ച ശിക്ഷണത്തിന്റെ ഭാഗമാണ്. നമ്മുടെ അച്ഛനെയും അമ്മയെയും അദ്ധ്യാപകരെയും മുതിർന്നവരെയും കാണുമ്‌ബോൾ നാം എഴുന്നേറ്റ് നിൽക്കാറുണ്ട്. അത് അവരോടുള്ള ബഹുമാനം കൊണ്ടാണ്.അതുപോലെ ദേശീയ ഗാനം കേൾക്കുമ്‌ബോൾ എഴുന്നേറ്റ് നിൽക്കുന്നത് നമ്മുടെ രാജ്യത്തോടുള്ള ബഹുമാനം കൊണ്ടാണ്' എന്നായിരുന്നു പുണെയിൽ ബിജെപി നേതാവ് പ്രമോദ് മഹാജന്റെ പേരിലുള്ള അവാർഡ് സ്വീകരിച്ച് സംസാരിച്ച് കൊണ്ട് അനുപം ഖേർ പറഞ്ഞത്.

സിനിമാ തീയറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കിയതിനെ ചൊല്ലി കഴിഞ്ഞ ദിവസം വിദ്യാ ബാലൻ രംഗത്ത വന്നിരുന്നു, അടിച്ചേൽപ്പിക്കേണ്ടതല്ല ദേശസ്നേഹമെന്ന് പ്രമുഖ ബോളിവുഡ് നായിക വിദ്യാ ബാലൻ. സിനിമ തിയ്യേറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് നടിയുടെ അഭിപ്രായ പ്രകടനം. സിനിമയ്ക്ക് മുൻപ് ദേശീയഗാനം കേൾപ്പിക്കേണ്ടതില്ല. ദേശീയഗാനം കേട്ട് തുടങ്ങാൻ നമ്മൾ സ്‌കൂളിൽ അല്ലല്ലോ. താൻ ഒരു ദേശസ്നേഹിയാണെന്നും ദേശീയഗാനം കേട്ടാൽ എവിടെയാണെങ്കിലും എണീറ്റ് നിൽക്കുമെന്നും വിദ്യാ ബാലൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് അനുപം ഖേർ രംഗത്ത വന്നത്.

ഹോട്ടലുകളിലും സിനിമ തിയേറ്ററുകളിലും മറ്റും മണിക്കൂറുകൾ ക്യൂ നിൽക്കാൻ മടിയില്ലാത്തവർക്ക് എന്തുകൊണ്ട് വെറും 52 സെക്കന്റ് ദേശീയ ഗാനം കേൾക്കുമ്‌ബോൾ എഴുന്നേറ്റ് നിൽക്കുന്നത് ബുദ്ധിമുട്ടാകുന്നുവെന്നും അനുപം ഖേർ ചോദിച്ചു. നിലവിൽ പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനാണ് അനുപം ഖേർ.

ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് സിനിമാ തീയറ്ററുകളിൽ ആളുകൾ എഴുന്നേറ്റു നിൽക്കുന്നതിനെ അവരുടെ ഉള്ളിലെ രാജ്യസ്‌നേഹം അളക്കാനുള്ള മാനദണ്ഡമായി കാണുവാൻ കഴിയില്ലെന്നും രാജ്യസ്‌നേഹം ജനങ്ങളിൽ അടിച്ചേൽപ്പിക്കാനാവില്ലെന്നു ജനം തീയറ്ററിൽ പോകുന്നത് വിനോദത്തിനാണെന്നും സുപ്രീം കോടതി പരാമർശം നടത്തിയിരുന്നു. കഴിഞ്ഞ വർഷം നവംബർ 30 ന് ആയിരുന്നു രാജ്യത്തെ സിനിമാ തീയറ്ററുകളിൽ പ്രദർശനത്തിനു മുൻപായി ദേശീയ ഗാനം നിർബന്ധമാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ വിധിയാണ് പുനഃപരിശോധിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. സുപ്രീം കോടതി കഴിഞ്ഞ വർഷം പുറപ്പെടുവിച്ച ഉത്തരവിൽ തീയറ്ററിൽ ദേശീയ ഗാനം കേൾപ്പിക്കുകയും ദേശീയ പതാക പ്രദർശിപ്പിക്കുകയും വഴി ജനങ്ങളിൽ രാജ്യസ്‌നേഹവും ദേശീയബോധവും ഉണർത്താൻ കഴിയുമെന്നായിരുന്നു പറഞ്ഞിരുന്നത്