തൃശ്ശൂർ: നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിർമ്മിച്ചത് ഭൂമി കൈയേറിയല്ലെന്ന വിജിലൻസിന്റെ റിപ്പോർട്ട് തൃശൂർ വിജിലൻസ് കോടതി തള്ളി. ഇതേക്കുറിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനും കോടതി വിജിലൻസിനോട് നിർദ്ദേശിച്ചു. ചാലക്കുടിയിൽ ഡി സിനിമാസ് എന്ന പേരിൽ ആഡംബര തിയറ്റർ സമുച്ചയം നിർമ്മിക്കുന്നതിന് ഒരേക്കർ സർക്കാർ ഭൂമി നടൻ ദിലീപ്് വ്യാജരേഖ ചമച്ചു കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ദിലീപിനെ പുറമെ, തൃശൂർ മുൻ കലക്ടർ എം.എസ്.ജയയെയും കേസിൽ എതിർകക്ഷിയാക്കും.

ഡി സിനിമാസിൽ കയ്യേറ്റം നടന്നുവെന്നു കാണിച്ചു തൃശൂർ വിജിലൻസ് കോടതിയിൽ പി.ഡി.ജോസഫ് നൽകിയ പൊതുതാൽപര്യ ഹർജിയിലായിരുന്നു അന്വേഷണം. ഡി സിനിമാസ് തിയറ്റർ സമുച്ചയത്തിൽ അനധികൃത നിർമ്മാണം നടന്നിട്ടില്ലെന്നു വിജിലൻസ് കണ്ടെത്തിയിരുന്നു. അതേസമയം, ദിലീപിന്റെ കൈവശം സ്ഥലം എത്തുന്നതിനു മുൻപു കയ്യേറ്റം നടന്നിട്ടുണ്ടെന്നു പരാതി ഉയർന്നിരുന്നു.

ഡി സിനിമാസ് കെട്ടിപ്പൊക്കിയ ഭൂമി കുറേ വർഷങ്ങൾക്ക് മുൻപു കൊട്ടാരം വകയായിരുന്നുവെന്നും പിന്നീട് ദേവസ്വത്തിന്റെ കൈവശമായിരുന്നുവെന്നുമാണു പരാതിയിൽ പറഞ്ഞിരുന്നത്. ദിലീപിനു മുൻപു സ്ഥലം വാങ്ങിയയാൾ അതു അനധികൃതമായി കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം. വിജിലൻസിന്റെ അന്വേഷണത്തിൽ ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടോ എന്നാണു പരിശോധിച്ചത്. ഇതിലാണു ദിലീപ് ഭൂമി കയ്യേറിയില്ലെന്നു റിപ്പോർട്ട് തയാറായത്. തൃശൂർ വിജിലൻസ് ഡിവൈഎസ്‌പിയാണു കേസ് അന്വേഷിച്ചത്.

ചാലക്കുടിയിൽ പുഴയോടു ചേർന്നു ദിലീപ് പലരിൽനിന്നു വിലയ്ക്കു വാങ്ങിയ ഭൂമിയിൽ കയ്യേറ്റം ഉണ്ടെന്നായിരുന്നു വിജിലൻസിന് കിട്ടിയ പരാതി. 1920 മുതലുള്ള ഭൂ രേഖകൾ വിജിലൻസ് പരിശോധിച്ചു. കലക്ടർക്കു ജില്ലാ സർവേയർ നൽകിയ റിപ്പോർട്ടും പരിഗണിച്ചു. തിയറ്റർ കയ്യേറ്റഭൂമിയിൽ അല്ലെന്നും അടുത്തുള്ള കണ്ണമ്പുഴ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി ദിലീപിന്റെ കൈവശമാണെന്നുമായിരുന്നു സർവേയറുടെ റിപ്പോർട്ട്.