കൊച്ചി: ഉമ്മൻ ചാണ്ടിക്കെതിരെ വീണ്ടും വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. പീരുമേട്ടിൽ മിച്ചഭൂമി തോട്ടമുടമയ്ക്കു വിട്ടുകൊടുത്തെന്ന പരാതിയിൽ മുൻ മന്ത്രി അടൂർ പ്രകാശിനെതിരെയും ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്.

ഇടുക്കി പീരുമേടിലെ ഹോപ് പ്ലാന്റേഷന്റെ 724 ഏക്കർ മിച്ചഭൂമി തോട്ടയുടമയ്ക്ക് വിട്ടുകൊടുത്തെന്നാണു പരാതി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

എറണാകുളം വിജിലൻസ് സംഘത്തിനാണ് അന്വേഷണ ചുമതല. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്തയെയും ഇടുക്കി പീരുമേട് ഹോപ് പ്ലാന്റേഷൻ, ലൈഫ് ടൈം പ്ലാന്റേഷൻ, ബഥേൽ പ്ലാന്റേഷൻ എന്നിവയെയും പ്രതിചേർത്തുള്ള ഹർജിയിലാണ് ഉത്തരവ്.

കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്തെ ഉത്തരവ് വിവാദമായിരുന്നു. പീരുമേട് സ്വദേശി ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് സർക്കാർ ഇടപാട് പിൻവലിച്ചിരുന്നു. സർക്കാർ ഭൂമിയാണെന്ന് സുപ്രീം കോടതി വിലയിരുത്തിയ ഭൂമി ധൃതിപിടിച്ച് സ്വകാര്യ കമ്പനിക്ക് പതിച്ചുനൽകിയതിന്റെ പിന്നിലെ കാരണമാണ് കോടതി പരിശോധിക്കാൻ നിർദ്ദേശിച്ചത്.

നേരത്തെ ഉമ്മൻ ചാണ്ടിക്കും മന്ത്രിയായിരുന്ന അനിൽകുമാറിനും എതിരെ ത്വരിതാന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. പാലക്കാട് മെഡിക്കൽ കോളെജ് നിയമനത്തിലെ അഴിമതി ആരോപണത്തിലായിരുന്നു ഉത്തരവ്. മുൻ മുഖ്യമന്ത്രിയും മന്ത്രിയും ഉൾപ്പെടെ ആറുപേർക്കെതിരെ നടത്തുന്ന ത്വരിതാന്വേഷണ റിപ്പോർട്ട് സെപ്റ്റംബർ 19നകം സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. പാലക്കാട് മെഡിക്കൽ കോളെജുമായി ബന്ധപ്പെട്ട് 170 പേരുടെ നിയമനവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.