തിരുവനന്തപുരം: ടോം ജോസ് കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു വിജിലൻസ് കോടതി. വിജിലൻസിന്റെ അന്വേഷണ ശുപാർശയിൽ ചീഫ് സെക്രട്ടറി നടപടി എടുത്തില്ലെന്നു കോടതി നിരീക്ഷിച്ചു. ടോം ജോസിനെതിരായി അനധികൃത സ്വത്തു സമ്പാദനത്തിലടക്കം നിരവധി കേസുകളാണുള്ളത്. അഴിമതിക്കാരനെ സർവീസിൽ തുടരാൻ അനുവദിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു.

കേസുമായി ബന്ധപ്പെട്ട ഫയലുകളും കേസ് ഡയറിയും പരിഗണിച്ചശേഷമായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ. ടോം ജോസിനെതിരായ ഫയൽ പൂഴ്‌ത്തിവച്ചതിൽ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനെതിരെയും കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ചീഫ് സെക്രട്ടറി ഇത്തരത്തിലുള്ള ഫയലുകൾ പൂഴ്‌ത്തിവയ്ക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് കോടതി നിരീക്ഷിച്ചു.

കേസിൽ കൂടുതൽ വാദം കേൾക്കുന്നത് അടുത്തമാസം ആറിലേക്കു മാറ്റി. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ വിശദമായ വാദം കേൾക്കണമെന്ന ഹർജി അടുത്തമാസം ഏഴിന് പരിഗണിക്കും. അനധികൃത സ്വത്തുസമ്പാദനക്കേസിലും കെഎംഎംഎൽ മഗ്‌നീഷ്യം ഇറക്കുമതിക്കേസിലും കോടിക്കണക്കിന് രൂപയുടെ അഴിമതികാട്ടിയ ഉന്നത ഉദ്യോഗസ്ഥനാണ് ടോം ജോസെന്ന് വിജിലൻസ് ശുപാർശകളിലും കേസ് ഡയറിയിലും അന്വേഷണ റിപ്പോർട്ടിലും പറഞ്ഞിട്ടുണ്ട്. കൂടാതെ ഇതെല്ലാം ചൂണ്ടിക്കാണിച്ചു കൊണ്ട് ടോം ജോസിനെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്യണമെന്ന് വ്യക്തമാക്കി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അഡീഷണൽ ചീഫ് സെക്രട്ടറിക്കു റിപ്പോർട്ടു നൽകിയിരുന്നു.