കൊച്ചി: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് തുറമുഖ വകുപ്പു ഡയറക്ടറായിരിക്കെ സോളാർ പാനലുകൾ സ്ഥാപിച്ചതിൽ അഴിമതി നടന്നുവെന്നാരോപിച്ചു നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. ജേക്കബ് തോമസ് തുറമുഖ ഡയറക്ടർ ആയിരുന്നപ്പോൾ ബേപ്പൂർ, വിഴിഞ്ഞം വലിയതുറ, അഴീക്കൽ തുടങ്ങിയ തുറമുഖങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിച്ചതിൽ ലക്ഷങ്ങളുടെ ക്രമക്കേടു നടന്നുവെന്നാരോപിച്ചു കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയാണ് കോടതി തള്ളിയത്.

സോളർ പാനലുകൾ സ്ഥാപിക്കാൻ സിഡ്‌കോയെ തിരഞ്ഞെടുത്തതു സ്ഥാപനത്തിന് അക്രെഡിറ്റേഷൻ ഇല്ലാത്തപ്പോഴാണെന്നും സിഡ്‌കോ ഉപകരാർ നൽകിയ സ്ഥാപനങ്ങൾക്ക് ഇതിലൂടെ വൻ ലാഭം ഉണ്ടാക്കാനായെന്നും സർക്കാരിനു വൻ നഷ്ടമുണ്ടായെന്നും ഹർജിക്കാരൻ ചൂണ്ടികാട്ടിയിരുന്നു.

ജേക്കബ് തോമസ് 2009-2013 കാലയളവിലാണു തുറമുഖ ഡയറക്ടറുടെ ചുമതല വഹിച്ചത്. ആ സമയത്തു കോടിക്കണക്കിനു രൂപയുടെ അഴിമതിയും അധികാര ദുർവിനിയോഗവും നടത്തിയെന്ന പരാതിയിൽ 2014ൽ ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ റിപ്പോർട്ടിൽ ജേക്കബ് തോമസിനെതിരെ വകുപ്പുതല അച്ചടക്കനടപടിക്ക് ശുപാർശ ചെയ്തിരുന്നു. എന്നാൽ, ഇതിൽ നടപടിയൊന്നും ഉണ്ടായില്ല.