തിരുവനന്തപുരം: വിജിലൻസ് മുൻ ഡയറക്ടർ ശങ്കർ റെഡ്ഡിക്കെതിരെ പ്രാഥമിക അന്വേഷണം നടത്താൻ കോടതി ഉത്തരവ്. ബാർക്കോഴ കേസ് അട്ടിമറിച്ച കേസിലാണ് നടപടി. തിരുവനന്തപുരം വിജിലസൻസ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

മാണിക്കെതിരായ തെളിവുകൾ പരിണിക്കരുതെന്ന് ശങ്കർ റെഡ്ഡി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി റെഡ്ഡി സുകേശന് കത്തുകളയച്ചിരുന്നു എന്നാണ് കോടതിയുടെ കണ്ടെത്തൽ.

2015 ഡിസംബർ 22,26 തീയതികളിലും 2016 ജനുവരി 11- നുമാണ് ശങ്കർറെഡ്ഡി അന്വേഷണ ഉദ്യോഗസ്ഥന് കത്തയച്ചത്. ഇതിൽ രണ്ടാമത്തെ കത്തിൽ കേസിലെ മുഖ്യസാക്ഷിയായ ബിജുരമേശിന്റെ ഡ്രൈവർ അമ്പിളിയുടെ മൊഴി ഒഴിവാക്കണമെന്നും വിജിലൻസ് ഡയറക്ടർ നിർദ്ദേശിച്ചിരുന്നു.

മൂന്നാം കത്തിലാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയത്. 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതിയുടെ ഉത്തരവ്.

വിജിലൻസ് എസ്‌പി ആർ.സുകേശനെതിരേയും പ്രാഥമിക അന്വേഷണത്തിന് ഉത്തരവ് ഇട്ടിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ബാർ കോഴക്കേസ് അന്വേഷിച്ച വിജിലൻസ് സംഘം കേസ് ഡയറി തിരുത്തിയാണ് മുൻ ധനമന്ത്രി കെ.എം.മാണിയെ കേസിൽ കുറ്റവിമുക്തനാക്കിയെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. ഇതേതുടർന്ന് കേസ് ഡയറിയുടെ പകർപ്പ് കോടതി പരിശോധിച്ചിരുന്നു. ഇതിലെ എട്ട്, ഒൻപത് വാല്യങ്ങളാണ് കോടതി പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.