തിരുവനന്തപുരം: വിവിധ കേസുകളിൽ ഉൾപ്പെട്ട മുൻ മന്ത്രിമാരായ കെ എം മാണിക്കും കെ ബാബുവിനുമെതിരെ സ്‌പെഷൽ പ്രോസിക്യൂട്ടർമാരെ നിയമിക്കണമെന്നു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ഇക്കാര്യം ആവശ്യപ്പെട്ടു സർക്കാരിനു ജേക്കബ് തോമസ് കത്തുനൽകി.

പ്രതികൾക്കായി പ്രഗൽഭ അഭിഭാഷകർ ഹാജരാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലൻസിന്റെ നീക്കം. ബാർ കോഴക്കേസ് പരിഗണിക്കുമ്പോൾ വാദിക്കാൻ സ്‌പെഷൽ പ്രോസിക്യൂട്ടർ വേണമെന്നാണ് ആവശ്യം.

വിജിലൻസ് കേസുകൾ റദ്ദാക്കണമെന്ന ഹർജിയിൽ കെ.എം മാണിക്കുവേണ്ടി കഴിഞ്ഞ ദിവസം പ്രമുഖ അഭിഭാഷകൻ എം.കെ. ദാമോദരൻ ഹൈക്കോടതിയിൽ ഹാജരായിരുന്നു. ഈ സാഹചര്യത്തിൽ വിജിലൻസിന്റെ ഭാഗം ശക്തമായി വാദിക്കാൻ സ്‌പെഷൽ പ്രോസിക്യൂട്ടറുടെ സേവനം അനിവാര്യമാണെന്ന് വിജിലൻസിന്റെ കത്തിൽ പറയുന്നു. തിങ്കളാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്.