ചെന്നൈ: മെർസൽ വിവാദം പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. അടിയന്തിരാവസ്ഥയെ ഓർമിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങൾ ഇപ്പോൾ മുന്നോട്ട് പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ഫേസ്‌ബുക്കിൽ അപകീർത്തികരമായ പരാമർശങ്ങൾ പോസ്റ്റുചെയ്തു എന്നാരോപിച്ചാണ് വിജയ് ആരാധകനെ പൊലീസ് അറസ്റ്റ് ചെയ്തത്. മെർസലിലെ വിവാദമായ ജി.എസ്.ടിയെക്കുറി മോദിയുടെ വിദേശയാത്രയെക്കുറിച്ചും പരിഹസിച്ച് കമന്റിട്ടതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

ബിജെപി ജില്ലാ സെക്രട്ടറി ശ്രീമൂലിപുത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്നാണ് വിജയ് ആരാധകനായ 19 വയസ്സുകാരനായ വിരുദുനഗർ എൻജിനീയറിങ് ഡിപ്ലോമ വിദ്യാർത്ഥിയായ തിരുമരുഗൻ അറസ്റ്റിലായത്. 2000 ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ സെക്ഷൻ 67 പ്രകാരമാണ് തിരുമുരുഗനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മെർസൽ വിവാദം വർഗീയവൽക്കരിക്കാൻ ബിജെപി നേതാവ് എച്ച്. രാജ ശ്രമം നടത്തിയിരുന്നു. വിജയ് കൃസ്ത്യാനിയാണെന്നും അതിനാൽ ആണ് ഇത്തരം രംഗങ്ങളിൽ അഭിനയിച്ചെതെന്നാണ് രാജ വാദിച്ചത്. അതേ സമയം ചിത്രം 200 കോടി നേടിയെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രം വിജയിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ്.അറ്റ്‌ലിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ നിത്യാ മേനോൻ, കാജൽ അഗർവാൾ, സമന്ത, എസ്.ജെ.സൂര്യ, വടിവേലു എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.