ന്യൂഡൽഹി:  ബാങ്കുകളുടെ കൺസോർഷ്യം സമർപ്പിച്ച കോടതി അലക്ഷ്യ കേസിലാണ് വിജയ് മല്യ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി വിധിച്ചത്. ജൂലൈ പത്തിന് മല്യയ്ക്കുള്ള ശിക്ഷ സുപ്രീം കോടതി വിധിക്കും. അന്ന് നേരിട്ട് ഹാജരാകാൻ മല്യയ്ക്ക് സുപ്രീം കോടതി നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളുടെ കൺസോർഷ്യമാണ് വിജയ് മല്യയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. മല്യ മനഃപൂർവ്വം കോടതി ഉത്തരവ് ലംഘിക്കുകയാണെന്നും പരമോന്നത കോടതിയെ വഞ്ചിക്കുകയാണെന്നും ബാങ്കുകൾ കോടതിയിൽ ചൂണ്ടിക്കാട്ടി.

മല്യ ഇന്ത്യൻ നീതിന്യായ സംവിധാനത്തെ പരിഹസിക്കുകയാണെന്ന് ബാങ്കുകൾക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ വ്യക്താമാക്കിയിരുന്നു.

രാജ്യത്തെ ബാങ്കുകളിൽ നിന്ന് 9,500 കോടി രൂപയാണ് മല്യ വായ്പയെടുക്കുകയും കുടിശിക വരുത്തിയ ശേഷം 2016 മാർച്ച് രണ്ടിന് രാജ്യം വിടുകയുമായിരുന്നു. ഈ തുക മല്യയുടെ സ്വത്തുക്കളിൽ നിന്ന് തിരിച്ചുപിടിക്കാൻ കോടതി തീരുമാനിച്ചിരുന്നു. എന്നാൽ സ്വത്ത് സംബന്ധിച്ച് മല്യ തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണ് മല്യ നൽകിയിരുന്നത്. മല്യ മകന്റെ പേരിലേക്ക് മാറ്റിയ 40 മില്യൺ ഡോളറിന്റെ ആസ്തി തിരിച്ചുകൊണ്ടുവരണമെന്നും ബാങ്കുകൾ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ ലണ്ടനിൽ ആയിരിക്കുന്ന മല്യ നേരത്തെ അവിടെ അറസ്റ്റിലായെങ്കിലും വൈകാതെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഈ കേസിൽ മല്യ 17ന് ലണ്ടനിലെ കോടതിയിൽ ഹാജരാകണം. മല്യ തിരിച്ചുവരികയോ ബ്രിട്ടൺ മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തുകയോ ചെയ്താൽ ഇവിടെ കാത്തിരിക്കുന്നത് ആറു മാസത്തെ തടവുശിക്ഷയായിരിക്കും.