പനാജി: എസ്‌ബിഐ അടക്കമുള്ള ബാങ്കുകളെ കബളിപ്പിച്ച് നാടുവിട്ട മദ്യവ്യവസായി വിജയ് മല്യയുടെ ഗോവയിലെ വീട് നടൻ സച്ചിൻ ജോഷി ലേലത്തിൽ പിടിച്ചു. 17 ബാങ്കുകളുടെ കൺസോർഷ്യമാണ് ലേലത്തിന് നേതൃത്വം നൽകിയത്. 73 കോടി രൂപ മുടക്കിയാണ് ഈ വീട് സച്ചിൻ ജോഷി സ്വന്തമാക്കിയത്.

ലോണുകൾ അടച്ചുതീർക്കാതെ വിദേശത്തേയ്ക്ക് മല്യ കടന്നുകളഞ്ഞതോടെ ബാങ്കുകളാണ് ലേല നടപടികളുമായി മുന്നോട്ടു വന്നത്. മുംബൈയിലുള്ള 150 കോടി രൂപ വില മതിക്കുന്ന കിങ്ഫിഷർ ഹൗസാണ് അടുത്തതായി ലേലം ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എസ്‌ബിഐ അടക്കമുള്ള 17 ബാങ്കുകളുടെ കൺസോർഷ്യമാണ് ലേലത്തിന് നേതൃത്വം നൽകിയത്.

ആദ്യ മൂന്ന് തവണയും ലേലത്തിൽ തുക ധാരണയാകാതെ വന്ന് നാലാം തവണയാണ് 73.1 കോടി രൂപയ്ക്ക് വിൽക്കിങ് മീഡിയ ഉടമ കൂടിയായ സച്ചിൻ വീട് ലേലത്തിൽ പിടിച്ചത്. ബാങ്കുകൾ നിശ്ചയിച്ച ലേലത്തുക 90 കോടി രൂപയായിരുന്നു. മൂന്ന് ഏക്കറിലായി സ്ഥിതി ചെയ്യുന്ന വീടിന് 12,350 ചതുരശ്ര അടി വിസ്തീർണമുണ്ട്.